Pages

Wednesday, April 24, 2013

മോഡിവിവാദത്തില്‍ ഗുജറാത്ത് മലയാളികള്‍ക്ക് അമര്‍ഷം


മോഡിവിവാദത്തില്‍ ഗുജറാത്ത് മലയാളികള്‍ക്ക് അമര്‍ഷം
ജെ.എസ്. മനോജ്‌
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ വിവാദത്തില്‍ ഗുജറാത്തിലെ മലയാളികള്‍ക്കിടയില്‍ അമര്‍ഷം. വിവാദം നിര്‍ഭാഗ്യകരമായിപ്പോയെന്നും അത് ഒഴിവാക്കണ്ടതായിരുന്നുവെന്നുമാണ് അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന മിക്ക മലയാളിസംഘടനകളും പ്രതികരിച്ചത്.
ഗുജറാത്തില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാതെ ഒരു സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തെ മുദ്രകുത്തി മാറ്റിനിര്‍ത്തുന്ന രീതി ശരിയല്ലെന്ന് ശ്രീനാരായണ കള്‍ച്ചറല്‍മിഷന്‍ പ്രസിഡന്‍റ് കെ.ആര്‍.എസ്. ധരന്‍ അഭിപ്രായപ്പെട്ടു. ശിവഗിരിയില്‍ അദ്വാനി ഉള്‍പ്പടെ പല രാഷ്ട്രീയനേതാക്കളും വന്നിട്ടുണ്ട്. അന്നൊന്നും ഉണ്ടാകാത്ത പ്രതിഷേധം മോഡിയുടെ കാര്യത്തില്‍ കാണിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ധരന്‍ പറഞ്ഞു.25 ലക്ഷത്തോളം മലയാളികള്‍ വളരെ സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും ഇവിടെ ജീവിക്കുന്ന കാര്യം കേരളത്തിലെ നേതാക്കള്‍ മറക്കരുതെന്ന് ഗുജറാത്തിലെ നായര്‍സംഘടനകളുടെ ഫെഡറേഷനായ അഖില ഗുജറാത്ത് നായര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജെ.എസ്. മേനോന്‍ പറഞ്ഞു. 2002നു ശേഷം ഇവിടെ ഒരു പ്രശ്‌നവുമില്ല. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും വളരെ സമാധാനത്തോടെയാണ് കഴിയുന്നത്. യഥാര്‍ഥത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഗുജറാത്തില്‍ വന്ന് എങ്ങനെയാണ് ഭരണം നടത്തേണ്ടതെന്ന് പഠിക്കുകയാണ് വേണ്ടത് -മേനോന്‍ പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ നോക്കുമ്പോള്‍ ഗുജറാത്ത് ഏറെ ഭേദമാണെന്ന് അഹമ്മദാബാദ് നായര്‍ വെല്‍ഫെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി എം.ആര്‍. ഗോപിനാഥന്‍ പറഞ്ഞു. മോഡിയുടെ സന്ദര്‍ശനം എതിര്‍ത്തത് ശരിയായില്ലെന്നാണ് ക്രിസ്ത്യാനികളുടെ സംഘടനയായ മലയാളി കാത്തലിക് ഫെഡറേഷനും (മക്കാഫ്) പറയാനുള്ളത്. മോഡിസര്‍ക്കാറിന്റെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വപ്രശ്‌നങ്ങളൊന്നുമില്ലെന്ന് മക്കാഫ് പ്രസിഡന്‍റ് ബാബു ചൂണ്ടിക്കാട്ടി.
Prof. John Kurakar

No comments: