Pages

Saturday, April 20, 2013

കൊട്ടാരക്കര പുത്തൂരിൽ രൂക്ഷമായ മാലിന്യ പ്രശ്നം


കൊട്ടാരക്കര  പുത്തൂരിൽ
 രൂക്ഷമായ  മാലിന്യ  പ്രശ്നം 
രൂക്ഷമായ മാലിന്യപ്രശ്‌നത്തില്‍ വീര്‍പ്പുമുട്ടുന്ന പുത്തൂര്‍ ടൗണിനെ മലിന്യവിമുക്തമാക്കാന്‍ ആര്‍.ഡി.ഒ. വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണ. പവിത്രേശ്വരം പഞ്ചായത്ത് ഹാളിലാണ് ആര്‍.ഡി.ഒ. വി.ജയപ്രകാശിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും പങ്കെടുത്ത യോഗം നടന്നത്.ഇതിന്റെ ഭാഗമായി കുളക്കട, പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്തുകള്‍ ക്രിയാത്മക പരിഹാരനടപടികള്‍ കൈക്കൊള്ളും. കുളക്കട ഗ്രാമപ്പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പുത്തൂര്‍ മത്സ്യച്ചന്തയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ഉടന്‍ നീക്കംചെയ്യും. ചന്തയില്‍നിന്നുള്ള ഖരമാലിന്യങ്ങള്‍ ഓടയിലേക്ക് ഒഴുകുന്നതാണ് നീരൊഴുക്ക് തടസ്സപ്പെടുന്നതിന്റെ പ്രധാനകാരണമെന്ന പരാതി പരിഹരിക്കാന്‍ ഫില്‍റ്റര്‍ നെറ്റുകള്‍ സ്ഥാപിക്കുമെന്ന് കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ജി.മാധവന്‍ നായര്‍ ആര്‍.ഡി.ഒ.യ്ക്ക് ഉറപ്പുനല്‍കി.
ചന്തയിലെ മത്സ്യസ്റ്റാളിനോട് ചേര്‍ന്ന് ഓട ആരംഭിക്കുന്ന ഭാഗത്താണ് ഇത് സ്ഥാപിക്കുക. ഖരമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ പുതിയ പ്രോജക്ട് പഞ്ചായത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിന് അനുവാദം ലഭിച്ചാലുടന്‍ പ്ലാന്റിന്റെ നിര്‍മാണം ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ചന്തയിലെ ചില ഹോട്ടലുകളില്‍നിന്ന് മലിനജലം പൈപ്പ് വഴി ഓടയിലേക്കൊഴുക്കുന്നത് കര്‍ശനമായി തടയും. കഴിഞ്ഞദിവസംതന്നെ ഇത്തരം ചില പൈപ്പുകള്‍ നീക്കം ചെയ്തു. വ്യാപാരശാലകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഖരമാലിന്യങ്ങള്‍ ഓടയിലേക്കൊഴുക്കിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകും. ഓടയുടെ ക്ലീനിങ് അതത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ചെയ്തുതീര്‍ക്കണമെന്ന് ആര്‍.ഡി.ഒ. നിര്‍ദ്ദേശം നല്‍കി. നീരൊഴുക്ക് തടസ്സപ്പെടുന്നതിന്റെ കാരണം മനസ്സിലാക്കി ഓടകള്‍ നവീകരിക്കുക, പുത്തൂര്‍ ചേരിയില്‍ ജങ്ഷനിലെയും ആലയ്ക്കല്‍ ജങ്ഷനിലെയും കലുങ്കുകള്‍ നവീകരിച്ച് ജലമൊഴുക്ക് സുഗമമാക്കുക, ഓടയ്ക്ക് പൂര്‍ണ്ണമായും മൂടി സ്ഥാപിക്കുക എന്നിവ എത്രയുംവേഗം നടപ്പാക്കണമെന്ന് ആര്‍.ഡി.ഒ. പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ട്രാഫിക് അവലോകനയോഗവും ഉടന്‍ വിളിക്കണമെന്ന് ആര്‍.ഡി.ഒ. ആവശ്യപ്പെട്ടു. 

പവിത്രേശ്വരം പഞ്ചായത്തിനോട് പൊതുമരാമത്ത് വകുപ്പ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോമസ് വര്‍ഗീസ് ആരോപിച്ചു. പഞ്ചായത്ത് നിരവധി തവണ ആവശ്യപ്പെട്ട ഭാഗങ്ങള്‍ തഴഞ്ഞാണ് ഇപ്പോള്‍ കലുങ്ക് നിര്‍മിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റ് പഞ്ചായത്തുകളുടെ മാലിന്യം പേറുന്ന സ്ഥലമായി പവിത്രേശ്വരത്തെ കാണുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
 
ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ സംഘം മാലിന്യപ്രശ്‌നം രൂക്ഷമായ സ്ഥലങ്ങള്‍, പുത്തൂര്‍ മത്സ്യച്ചന്ത എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളും കച്ചവടക്കാരും പരാതികള്‍ ആര്‍.ഡി.ഒ. യെ ബോധിപ്പിച്ചു. പുത്തൂരിലെ മാലിന്യവിഷയം ചൂണ്ടിക്കാട്ടി മാതൃഭൂമി പ്രസിദ്ധീകരിച്ച ജനകീയ പരിഹാരനിര്‍ദ്ദേശങ്ങളാണ് ഭൂരിഭാഗവും യോഗത്തില്‍ ഉയര്‍ന്നുവന്നത്.കുളക്കട പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.മധുലാല്‍, ജെ.കെ.വിനോദിനി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി.എന്‍.ഭട്ടതിരി, ജെ.രാമാനുജന്‍, എലിസബത്ത് ജോയി, പഞ്ചായത്ത് സെക്രട്ടറിമാരായ സുരേഷ് കുമാര്‍, ജോസ്, പുത്തൂര്‍ എസ്.ഐ. പി.രാജു, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എന്‍ജിനിയര്‍ അലക്‌സ് തോമസ്, പഞ്ചായത്ത് എന്‍ജിനിയര്‍ കാര്‍ത്തിക, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രവികുമാര്‍, സരളാദേവി, വ്യാപാരി വ്യവസായി പ്രതിനിധികളായ രാധാകൃഷ്ണപിള്ള, ജി.രാജപ്പന്‍, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പുത്തൂരിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്ഥലം എം.എല്‍.എ. കോവൂര്‍ കുഞ്ഞുമോനെ പഞ്ചായത്ത് അധികൃതര്‍ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആര്‍.എസ്.പി. ലോക്കല്‍ സെക്രട്ടറി ജെ.കെ.വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. 


 പ്രൊഫ്.  ജോണ്‍ കുരാക്കാർ 



No comments: