Pages

Tuesday, November 6, 2012

SOLAR ENERGY POWER


സൗരോര്‍ജപദ്ധതി
 കുറ്റമറ്റ  സംവിധാനം  ഏര്പെടുത്തണം

                സംസ്ഥാനം കടുത്ത വൈദ്യുതിപ്രതിസന്ധി നേരിടുന്നതിനാല്‍ സൗരോര്‍ജമുള്‍പ്പെടെയുള്ള വൈദ്യുതി പദ്ധതികളെക്കുറിച്ച് ഭരണാധികാരികള്‍ ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗരേഖയില്ലാത്തത് നപ്രശ്‌നമാകുന്നു. വീടുകളില്‍ സൗരോര്‍ജപാനല്‍ വെക്കുന്നതിനുപുറമേ വന്‍കിട പദ്ധതികള്‍ ആരംഭിക്കുന്നതിന്റെ സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്. പൊതുമേഖലയിലെ ജലപദ്ധതികളുടേതുപോലെയാവില്ല നിര്‍ദിഷ്ട സൗരോര്‍ജ പദ്ധതികളുടെ നടത്തിപ്പ്. കാറ്റില്‍നിന്നുള്ള വൈദ്യുതിയുടെ കാര്യത്തി ലെന്നപോലെ ഇതിലും സ്വകാര്യമേഖലയെ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. എമര്‍ജിങ് കേരള എന്ന നിക്ഷേപകസംഗമത്തില്‍ ചില സ്വകാര്യസ്ഥാപനങ്ങള്‍ ഇത്തരം പദ്ധതികള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. കേവലം വ്യവസായസംരംഭമായി ഇവയെ കാണാനാവില്ല. ഭൂമിയുടെ ലഭ്യത, പരിസ്ഥിതിപ്രശ്‌നങ്ങള്‍, ശാസ്ത്ര, സാങ്കേതിക ഘടകങ്ങള്‍ എന്നിവ കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ മാനദണ്ഡമൊന്നും ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിനുകാരണം. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സുതാര്യമായ നടപടിക്രമവും വ്യക്തമായ മാനദണ്ഡങ്ങളും ഒട്ടും വൈകാതെ തയ്യാറാക്കണം. 

ഈ മ
ണ്‍സൂണില്‍ മഴ കുറഞ്ഞതിനാല്‍ ജലപദ്ധതികളെ മാത്രം ആശ്രയിച്ച് സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നടത്താനാവില്ല. വന്‍കിട സൗരോര്‍ജപദ്ധതികള്‍ക്ക് കാലതാമസം വന്നേക്കാമെങ്കിലും ചെറുകിട പദ്ധതികള്‍ വേഗം നടപ്പാക്കാനാവും. വീടുകളിലും സ്ഥാപനങ്ങളിലും സ്വന്തം നിലയ്ക്ക് നടപ്പാക്കുന്ന പദ്ധതികളുടെയും അവയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെയും കാര്യത്തില്‍ ഗുണനിലവാരം ഉറപ്പാക്കണം. സാധാരണക്കാര്‍ക്ക് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തിലൊക്കെയെന്ന് ധാരണയില്ലാത്തതിനാല്‍ ഇക്കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തന്നെ വിദഗ്ധരെ പരിശീലിപ്പിച്ച് നിയോഗിക്കണം. സബ്‌സിഡി നേടാന്‍ മാത്രമായി ഗുണമില്ലാത്ത സോളാര്‍പാനലുകളും അനുബന്ധ ഉപകരണങ്ങളും കൊണ്ടുവന്നു തള്ളുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ഇന്‍വെര്‍ട്ടര്‍ ഉപയോഗത്തിന്റെ വര്‍ധന വല്ലാതെ ഉയര്‍ന്നത് സംസ്ഥാനത്തെ ഊര്‍ജമേഖലയെ വിഷമത്തിലാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. മിക്കവാറും എല്ലാ വീടുകളിലും വിപണിയില്‍ക്കിട്ടുന്ന പലതരം ഇന്‍വെര്‍ട്ടറുകള്‍ നിരന്നപ്പോഴാണ് സര്‍ക്കാര്‍ അവയുടെ ഗുണനിലവാരത്തെക്കുറിച്ച് ചിന്തിക്കുന്നത്. സാങ്കേതികമേന്മയില്ലാത്ത ഇന്‍വെര്‍ട്ടറുകള്‍ വന്‍തോതില്‍ ഊര്‍ജം ഉപയോഗിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. സോളാര്‍ പാനലുകളുടെ കാര്യത്തില്‍ ഇത്തരം വീഴ്ച പറ്റാതിരിക്കാന്‍ തുടക്കത്തിലേ ശ്രദ്ധ ഉണ്ടാകണം. 
സൗരോര്‍ജവൈദ്യുതിയില്‍ ഏത് വകുപ്പിനാണ് 

അല്ലെങ്കില്‍ ഏജന്‍സിക്കാണ് ഇത്തരം കാര്യങ്ങളില്‍ ചുമതല എന്ന് ഇനിയും വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് വന്‍കിട സൗരോര്‍ജ പദ്ധതികള്‍ ആരംഭിക്കാന്‍ യോജിച്ച സ്ഥലങ്ങളേതെന്ന് കേന്ദ്രസര്‍ക്കാര്‍ പഠിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. വൈദ്യുതി ബോര്‍ഡില്‍ പ്രത്യേക സൗരോര്‍ജസെല്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത് നടപ്പായിട്ടില്ലെന്നാണ് കരുതേണ്ടത്. പാലക്കാട്ട് രണ്ട് വന്‍കിട സൗരോര്‍ജ പദ്ധതികള്‍ക്കായി സ്വകാര്യസംരംഭകര്‍ നേരിട്ട് സ്ഥലം സര്‍വേ നടത്തുകയാണെന്നാണ് സൂചന. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. ഇതിന് ഉ
ത്തരവാദപ്പെട്ട ഏജന്‍സി ഏതാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. നിര്‍ദിഷ്ട വകുപ്പുകളുടെ അംഗീകാരത്തോടെ ഏകജാലകസംവിധാനം ഏര്‍പ്പടുത്തുന്നതാവും ഏറ്റവും പ്രായോഗികം. പാലക്കാട്ട് സ്വകാര്യസംരംഭകര്‍ സര്‍വേ ആരംഭിച്ചിട്ടുണ്ടോ എന്നും അതിന് സര്‍ക്കാറിന്റെ അനുമതിയുണ്ടോ എന്നും പരിശോധിക്കണം. അയല്‍സംസ്ഥാനങ്ങള്‍ സൗരോര്‍ജ പദ്ധതികളുടെ കാര്യത്തില്‍ ഏറേ മുന്നോട്ടു പോയിട്ടുണ്ട്. അവിടങ്ങളിലെ മാതൃക പരിശോധിച്ച് കേരളത്തിലും കുറ്റമറ്റസംവിധാനം ഏര്‍പ്പെടുത്തണം. സര്‍ക്കാറിന്റെയും സ്വകാര്യ സംരംഭകരുടെയും മാത്രമല്ല, നാട്ടുകാരുടെയും സഹകരണം ഉറപ്പാക്കിയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കേണ്ടത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: