Pages

Sunday, November 4, 2012

ഹിമാചല്‍ പ്രദേശില്‍ 74 ശതമാനം പോളിങ്


ഹിമാഹിമാചല്‍ പ്രദേശില്‍
74 ശതമാനം പോളിങ്
ഹിമാചല്‍പ്രദേശിലെ 68 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 74 ശതമാനം പോളിങ്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. 45 ലക്ഷത്തോളം വോട്ടര്‍മാരാണ് 460 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കാന്‍ ബൂത്തുകളിലെത്തിയത്. റെക്കോര്‍ഡ് പോളിങ് ആണ് ഇത്തവണ ഹിമാചലില്‍ കണ്ടത്. 2007 ലെ തിരഞ്ഞെടുപ്പില്‍ 92 ശതമാനമായിരുന്നു പോളിങ്. മുഖ്യ എതിരാളികളായ ബി.ജെ.പിയും കോണ്‍ഗ്രസ്സും 68 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി.എസ്.പി 66 സീറ്റുകളില്‍ മത്സരിക്കുന്നു. മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ നേതൃത്വത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി. അധികാരം നിലനിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് പ്രചാരണവേളയില്‍ നടത്തിയത്. കോണ്‍ഗ്രസ് കാല്‍നൂറ്റാണ്ട് കുത്തകയാക്കിവെച്ച ഷിംല നഗരസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി ജയം നേടിയ സി.പി.എം. വലിയ പ്രതീക്ഷകളോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ കാണുന്നത്. 15 സീറ്റുകളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ബാക്കി സീറ്റുകളില്‍ ബി.ജെ.പി. വിമതരുടെ ലോഖിത് പാര്‍ട്ടിയെയും സി.പി.ഐയെയും പിന്താങ്ങുന്നുമുണ്ട്. 

എന്നാല്‍ 1977-നു ശേഷം ഹിമാചല്‍ ഒരേ കക്ഷിയെ വീണ്ടും ഭരണത്തിലെത്തിച്ച ചരിത്രമില്ല. സമാനസ്ഥിതിയുണ്ടായിരുന്ന പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി. സഖ്യം ഭരണം നിലനിര്‍ത്തി ചരിത്രം സൃഷ്ടിച്ചത് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി. ഹിമാചല്‍ഘടകം കരുതുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഭരണവിരുദ്ധതരംഗത്തില്‍ ബി.ജെ.പിയെ പിന്തള്ളാനാവുമെന്നാണ് മുന്‍കേന്ദ്രമന്ത്രി വീരഭദ്രസിങ് നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.പ്രചാരണവേളയില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും  അഴിമതിയാരോപണങ്ങളുമായി കൊണ്ടുംകൊടുത്തുമാണ് മുന്നേറിയത്. ധുമല്‍ സര്‍ക്കാറുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ട വിമതനേതാക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ച 'ഹിമാചല്‍ ലോഖിത് പാര്‍ട്ടി'യാണ് ബി.ജെ.പിയുടെ പ്രധാന തലവേദന. ലോഖിത് പാര്‍ട്ടി 36 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.
 ഈ മണ്ഡലങ്ങളിലെ ഫലത്തില്‍ അവര്‍ക്കു ലഭിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും. ഹിമാചലില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സമാജ്‌വാദിപാര്‍ട്ടി (16), സി.പി.ഐ (7) എന്‍.സി.പി (12) തുടങ്ങിയവയാണ് മത്സരരംഗത്തുള്ള മറ്റ് പ്രധാനകക്ഷികള്‍.മൊത്തം 459 സ്ഥാനാര്‍ഥികളാണ് പോരാട്ടത്തിനിറങ്ങിയത്. ഇവരില്‍ 27 പേര്‍ സ്ത്രീകളാണ്. 7253 പോളിങ്ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയത്. കര്‍ശനമായ സുരക്ഷാസന്നാഹവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2007-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 41 സീറ്റുകളോടെയാണ് ഹിമാചലില്‍ അധികാരത്തിലേറിയത്. കോണ്‍ഗ്രസ്സിന് 23 സീറ്റും ലഭിച്ചു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തികപരിഷ്‌കരണനടപടികള്‍ക്ക് ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ടുതന്നെ ഹിമാചലിലെ ഫലം ദേശീയതലത്തില്‍ രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. കോണ്‍ഗ്രസ്സും ബി.ജെ.പിയും പ്രചാരണത്തിന് ദേശീയനേതാക്കളെ ഇറക്കിയതും ഇതിന്റെ ഭാഗമായാണ്. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷം ഡിസംബര്‍ 20-ന് മാത്രമേ ഹിമാചലിലെ ഫലം പ്രഖ്യാപിക്കൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: