മദ്യം നമ്മുടെ സമൂഹത്തിന്‍റെ ആരോഗ്യവും
ധാര്‍മികതയും കാര്‍ന്നു തിന്നുന്നു
മദ്യോപയോഗത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധി നേടിയ കേരളം അതിന്റെ ദുഷ്ഫലങ്ങള്‍ നേരിടാനാവാതെ വിഷമിക്കുകയാണ്. മദ്യത്തിന്റെയും മയക്കുമരുന്നടക്കമുള്ള മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം പുതുതലമുറയില്‍ വ്യാപകമായിരിക്കുന്നു എന്നതാണ് നടുക്കമുണ്ടാക്കുന്ന വസ്തുത. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്പന ശാലകള്‍ക്കുമുന്നിലെ അവസാനിക്കാത്ത ക്യൂ സാമൂഹികക്ഷേമം ആഗ്രഹിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയാണ്. മദ്യം നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ ഉണര്‍വും ആരോഗ്യവും ധാര്‍മികതയും കാര്‍ന്നു തിന്നുന്നു. ബോധവത്കരണവും മറ്റ് പ്രചാരണവും മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ പര്യാപ്തമായിട്ടില്ലെന്നാണ് ദിവസേനയെന്നോണം കൂടി വരുന്ന വില്പന തെളിയിക്കുന്നത്. നാശത്തിലേക്കുള്ള ഈ ഒഴുക്കിന് തടയിടണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരാന്‍ തുടങ്ങിയിട്ട് ഏറേക്കാലമായി. വൈകിട്ട് അഞ്ച് വരെ മദ്യപാനം നിരോധിച്ചു കൂടേയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു പിന്നിലും ഈ സദുദ്ദേശ്യമാണുള്ളത്.കേരളത്തില്‍ മദ്യവില്പനവഴി സര്‍ക്കാറിന് വന്‍വരുമാനം ലഭിക്കുന്നു. മദ്യവില്പനയിലൂടെ ലഭിക്കുന്ന വരുമാനം അത് സമൂഹത്തിനുണ്ടാക്കുന്ന നഷ്ടത്തെ ആശ്രയിച്ചുനോക്കുമ്പോള്‍ നിസ്സാരമാണെന്ന് രാഷ്ട്രപിതാവായ ഗാന്ധിജി ഭരണാധികാരികളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ഉടന്‍ സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കരുതുന്നതെങ്കില്‍ ആ ലക്ഷ്യത്തിലേക്കുള്ള അകലം കുറയ്ക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. അതിനാദ്യം വേണ്ടത് മദ്യപാനം കുറയ്ക്കാനുതകുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ ജോലിസമയത്ത് മദ്യപിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് അപ്പോള്‍ ബാറുകള്‍ തുറന്നിരിക്കുന്നതാണെന്ന് കോടതി പറയുന്നു. അതുകൊണ്ടാണ്, ബാറുകളും ബാര്‍ഹോട്ടലുകളും വൈകിട്ട് അഞ്ചുമണിയോടെയേ തുറക്കാവൂ എന്ന് വ്യവസ്ഥ ചെയ്യേണ്ടതാണെന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരും ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയത്. മദ്യത്തിന് അടിമകളായവരാണ് പൊതുവേ രാവിലെ തന്നെ മദ്യപാനം തുടങ്ങുന്നതെന്ന കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. പഠനങ്ങളില്‍ വ്യക്തമായിട്ടുള്ള വസ്തുതയാണിത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ മുതല്‍ ബാര്‍ തുറന്നിരിക്കുന്നത് ഇത്തരക്കാരെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിക്കും. മദ്യപാനം സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്, ബോധവത്കരണമാണ് ഈ രംഗത്ത് ആവശ്യം എന്നൊക്കെ കരുതുന്നവരുണ്ട്. ഇത് ഒരു പരിധിവരെയേ ഫലം ചെയ്യൂ. മദ്യപാനം ശീലമെന്ന നിലവിട്ട് രോഗാവസ്ഥയിലെത്തിയവര്‍ കേരളത്തില്‍ ഒട്ടേറേയുണ്ട്. അതുകൊണ്ടുതന്നെ, ബോധവത്കരണത്തിനപ്പുറം ചില നിയന്ത്രണങ്ങളും ഈ രംഗത്ത് അനിവാര്യമായിരിക്കുന്നു. മദ്യം എപ്പോഴും ലഭ്യമാകുന്ന സ്ഥിതി മദ്യോപയോഗവും മദ്യപരുടെ എണ്ണവും കൂട്ടാന്‍ ഇടയാക്കും.
മദ്യവില്പന നടത്തുകയും അതില്‍ നിന്നുള്ള വരുമാനം സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാറിന് അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ ഗൗരവമായിക്കണ്ട് പരിഹാരനടപടികള്‍ സ്വീകരിക്കാനും ബാധ്യതയുണ്ട്. എന്നാല്‍, മദ്യാസക്തി കുറയ്ക്കുന്നതിനോ മദ്യത്തിന് അടിമകളായവരെ മോചിപ്പിക്കുന്നതിനോ ഈ ശീലം മൂലം രോഗികളായവരെ രക്ഷപ്പെടുത്തുന്നതിനോ കാര്യമായ സംവിധാനം സര്‍ക്കാര്‍ തലത്തിലില്ല. ആ നിലയ്ക്ക്, ചില നിയന്ത്രണങ്ങള്‍ പോലും ഇല്ലെങ്കിലുണ്ടാകുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. സര്‍ക്കാറിന്റെ മദ്യനയം പ്രതീക്ഷിച്ചതുപോലെ വ്യാജമദ്യം ഇല്ലാതാക്കുന്നതിനും സഹായകമായിട്ടില്ല. വ്യാജമദ്യം ഒട്ടേറേപ്പേരുടെ മരണത്തിനിടയാക്കി. അത് കഴിച്ച് കാഴ്ച നഷ്ടപ്പെട്ടവരും നിത്യരോഗികളായവരും ഏറേയാണ്. വന്‍ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പരിശോധനകളും നടപടികളും ഊര്‍ജിതമാക്കാറുണ്ടെങ്കിലും കാലക്രമത്തില്‍ എല്ലാം പഴയപടിയാകുന്നു. പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ആപത്കരമായ ഈ സ്ഥിതിവിശേഷത്തെയും നീതിപീഠങ്ങള്‍ അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. മദ്യദുരന്തക്കേസുകള്‍ കൈകാര്യം ചെയ്ത ഘട്ടങ്ങളിലെല്ലാം മദ്യോപയോഗം നിരുത്സാഹപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നീതിപീഠം ഓര്‍മിപ്പിച്ചിരുന്നു. കേരളത്തിലെ സവിശേഷ സാഹചര്യംപരിഗണിച്ച് മദ്യവില്പനയ്ക്ക്, ഹൈക്കോടതി നിര്‍ദേശിച്ചതുപോലുള്ള, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അനുകൂലമായ സമീപനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment