Pages

Tuesday, June 19, 2012

ഭൂഗോളത്തെ വിനാശത്തില്‍ നിന്ന് രക്ഷിക്കുക റിയോ ഉച്ചകോടി


ഭൂഗോളത്തെ വിനാശത്തില്‍ നിന്ന് രക്ഷിക്കുക
റിയോ ഉച്ചകോടി

ഭൂഗോളത്തെ വിനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള രണ്ടേ രണ്ട് ഉടമ്പടികള്‍, ലോകത്തിലെ 178 രാജ്യങ്ങളിലെ നൂറു കണക്കിന് നയതന്ത്രജ്ഞര്‍ രണ്ടു വര്‍ഷം തല പുണ്ണാക്കി, അതിന്റെ കരടുരൂപം തയ്യാറാക്കാന്‍ . 1992 മെയ് മാസം ബ്രസീലിലെ റിയോ ഡി ജനീറോവില്‍ 100 രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പടെ ആ 178 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭൗമ ഉച്ചകോടിക്കായി ഒത്തുചേര്‍ന്നപ്പോള്‍ വെറുതെയല്ല അത് അത്രമാത്രം മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്.
ഭൗമ ഉച്ചകോടിയില്‍ സന്ദര്‍ശകയായി പങ്കെടുത്ത ഗ്വാട്ടിമാലയിലെ നോബെല്‍ സമ്മാനം നേടിയ സാഹിത്യകാരി റിഗോബെര്‍ട്ട മെഞ്ചു ഉച്ചകോടിയെ പ്പറ്റി ഇങ്ങനെയാണെഴുതിയത്: 'ഭൂമി, സസ്യങ്ങള്‍, പ്രകൃതി എന്നിവയെ പറ്റിയൊക്കെ ഇവരുടെ ധാരണ എന്താണെന്നറിയാനാണ് പോയത്. പക്ഷേ ഞാനവിടെ കണ്ടത് പരിസ്ഥിതിയുടെ വാണിിജ്യ രൂപമാണ്. കടുവയുടെയും സിംഹത്തിന്റെയും തത്തയുടെയും ചിത്രങ്ങളടിച്ച ടീ ഷര്‍ട്ടുകള്‍, മൃഗങ്ങളുടെ മുഖങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകള്‍. പരിസ്ഥിതി വെച്ച് ബിസിനസ്സുകാര്‍ കാശുണ്ടാക്കുന്ന പരിപാടിയായിുന്നു അത്.'ഒടുവില്‍ വാണിജ്യവും വ്യവസായവും തന്നെയാണ് ഉച്ചകോടിയിലും ജയിച്ചത്. ജൈവ വൈവിധ്യവും കാലാവസ്ഥയും സംരക്ഷിക്കുക വഴി ഈ ഗ്രഹത്തെ പരിരക്ഷിക്കാനുള്ള ചിലവുകള്‍ ആരു വഹിക്കും എന്ന തന്ത്രപ്രധാനമായ ചോദ്യത്തില്‍ സമ്പന്നരാഷ്ട്രങ്ങളും ദരിദ്രരും രണ്ടു ചേരിയായി കശപിശ കൂടി. ഒടുവില്‍ വെറും കൈയ്യുമായി മടങ്ങുന്നത് മോശമല്ലേ എന്ന ചിന്ത കൊണ്ട് ഒറിജനല്‍ ആശയത്തില്‍ ധാരാളം വെള്ളം ചേര്‍ത്ത് പുതിയ കുപ്പിയിലും പേരിലും രണ്ട് ഉടമ്പടികള്‍ അവര്‍ ഒപ്പുവെച്ചു: ജൈവവൈവിധ്യ ഉടമ്പടിയും കാലാവസ്ഥ വ്യതിയാന ചട്ടക്കൂട് ഉടമ്പടിയും (കണ്‍വെന്‍ഷന്‍ ഓഫ് ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി, ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച്). മനുഷ്യരാശി നേരിടുന്ന സങ്കീര്‍ണമായ ചില പ്രശ്‌നങ്ങളെയെങ്കിലും പരിഹരിക്കാമെന്ന വിശാലമായ ചില പ്രതിജ്ഞളായിരുന്നു അവ. ജൈവവൈവിധ്യം നിലനിര്‍ത്താനും കാലാവസ്ഥ സന്തുലനാവസ്ഥയ്ക്ക് വേണ്ടിയായിരുന്നൂ ഉടമ്പടികള്‍. പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ വികസ്വരരാഷ്ട്രങ്ങള്‍ക്ക് നല്കാമെന്ന് സാമ്പത്തികമായ ഉയര്‍ന്ന് നില്ക്കുന്ന രാജ്യങ്ങള്‍ സമ്മതിച്ചു.പല്ലില്ലാത്ത ഉടമ്പടികളായിരുന്നുവെങ്കിലും അവ അന്തര്‍ദേശീയമായ ചില പ്രക്രിയകള്‍ക്ക് തുടക്കമിടുകയും ക്രമേണ പല വിഷയങ്ങളിലും വ്യക്തമായ ലക്ഷ്യങ്ങളോടെയുള്ള നടപടികള്‍ക്ക് പില്‍ക്കാലത്ത് ആരംഭമിടുകയും ചെയ്തു. രാജ്യങ്ങള്‍ പാരിസ്ഥിതികമായി കൈവരിക്കേണ്ട കാര്യങ്ങള്‍വെച്ച് ഒരു പട്ടിക തയ്യാറാക്കി. അജണ്ട 21 എന്ന പേരില്‍ വിളിക്കപ്പെട്ട പട്ടികയില്‍ ഭൗമസംരക്ഷണത്തിന് വേണ്ടിയുള്ള സുപ്രധാനമായ നിര്‍ദ്ദേശങ്ങളായിരുന്നു.
 നിര്‍ദ്ദേശിതകാര്യങ്ങള്‍ തുടക്കത്തില്‍ ചെയ്തുവെങ്കിലും ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകുന്നതില്‍ മിക്ക രാജ്യങ്ങളും ശ്രമിച്ചില്ല. 1990-ല്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിട്ടുകൊണ്ടിരുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ അളവ് 2270 കോടി ടണ്‍ ആയിരുന്നു. 2010-ലെത്തുമ്പോഴേക്കും അത് 3000 കോടി ടണ്‍ ആയി. 45% വര്‍ദ്ധന. 2010-ല്‍ മാത്രം 5% ഉയര്‍ന്നു. തകര്‍ച്ചയില്‍ കൂപ്പുകുത്തിനിന്ന ആഗോളസാമ്പത്തികാവസ്ഥ പതുക്കെ കര കയറിത്തുടങ്ങിയ 2010-ല്‍ തന്നെ ഇങ്ങനെയൊരു വര്‍ദ്ധനവുണ്ടായത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 

ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ജൂണ്‍ 20-23 വരെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വീണ്ടും ഭൗമഉച്ചകോടി നടക്കുകയാണ്. പാരിസ്ഥിതകസന്തുലനം ഭയനകമാംവിധം ആശങ്കാജനകമായിരിക്കുന്നു. 1992-ല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ സാന്നിദ്ധ്യം 360 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ഉണ്ടായിരുന്നത് ഇപ്പോള്‍ 400 പി.പി.എം ആയി വര്‍ദ്ധിച്ചു. അനേക ജീവജാലങ്ങള്‍ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.

ജൂണ്‍ 20 തൊട്ട് മൂന്ന് ദിവസങ്ങളില്‍ റിയോ ഡി ജനീറോവില്‍ ലോകനേതാക്കളും പത്തായിരത്തിലധികം ജനങ്ങളും ഒന്നിച്ച് ചേരുന്നത് ഭൂമിയെ ജീവിക്കാനുള്ള ഇടമായി നിലനിര്‍ത്താനുള്ള അവസാനഅവസരമാണിതെന്ന തിരിച്ചറിവോടെയാണ്.
 1972-ലാണ് ഐക്യ രാഷ്ട്രസംഘടന സ്റ്റോക്‌ഹോമില്‍ പാരിസ്ഥിതികപ്രശ്‌നപരിഹാരാര്‍ത്ഥം ആദ്യത്തെ ഉച്ചകോടി നടത്തിയത്. 1987-ല്‍ മോണ്ട്രിയല്‍ ഉച്ചകോടിയില്‍ വെച്ച് ഓസോണ്‍ സംരക്ഷണത്തിനായി ഉടമ്പടി ഉണ്ടാക്കി. 1997-ല്‍ യുനിറ്റൈഡ് നാഷന്‍സ് ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച് (UNFCC) പ്രകാരം ജപ്പാനില്‍ വെച്ച് ക്യോട്ടോ ഉടമ്പടി ഉണ്ടാക്കി. പണത്തിന് മുകളില്‍ പരിസ്ഥിതിക്കും സ്ഥാനമില്ല എന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്ന ഡിസംബര്‍ 1 മുതല്‍ 10 വരെ ജപ്പാന്റെ തലസ്ഥാനമായി ക്യോട്ടോവില്‍ വെച്ച് നടന്ന ഉച്ചകോടി. 2005-ലാണ് അത് നിലവില്‍ വന്നത്! ഹരിതതഗൃഹവാതകങ്ങള്‍ (carbon dioxide, methane, nitrous oxide, sulphur hexafluoride) അമിതമായി വ്യാപിക്കുന്നത് മൂലമുണ്ടാകുന്ന ആഗോളതാപനം വരുംകാലത്ത് വ്യാപകമായ കാലാവസ്ഥവ്യതിയാനങ്ങള്‍ക്കും ധ്രുവങ്ങളിലെ മഞ്ഞുരുകി കടല്‍നിരപ്പ് ഉയരുമെന്നുമുള്ള ശാസ്ത്രീയവെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടന്നത്. ഹരിതതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നത് നിയന്ത്രിക്കുന്നതിനായിരുന്നു ഉടമ്പടി. വ്യവസായരാഷ്ട്രങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ പുറത്തുവിടല്‍ 5.2%-മായി കുറയ്ക്കാമെന്ന ധാരണയുണ്ടാക്കി. 

ആഗോളതാപനം വരുംവര്‍ഷങ്ങളില്‍ ഭൂമിയെ ചുറ്റിവളയുമെന്ന ശാസ്ത്രീയവെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വളരെ ചെറുശതമാനം കുറച്ചത് പുകമറ സൃഷ്ടിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നു. ക്യോട്ടോ ഉടമ്പടി പ്രഹസനമാണെന്ന് ഗ്രീന്‍ പീസ് അഭിപ്രായപ്പെട്ടു. 191 രാഷ്ട്രങ്ങള്‍ ഉടമ്പടയിലൊപ്പ് വെച്ചു. ഹരിതഗേഹവാതകങ്ങള്‍ പുറത്തുവിടുന്നതില്‍ ഒന്നാംസ്ഥാനം കാലങ്ങളോളം വഹിച്ചു കൊണ്ടിരിക്കുന്ന അമേരിക്ക ഉടമ്പടിയില്‍ ഒപ്പ് വെച്ചില്ല. 2012 ആയപ്പോള്‍ 7% വരെ ഹരിതഗേഹവാതകങ്ങള്‍ പുറത്ത് വിടുന്നത് കുറഞ്ഞെന്ന് കെട്ടിഘോഷിക്കപ്പെടുമ്പോള്‍ വന്‍വ്യവസായരാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ സാമ്പത്തികപ്രതിസന്ധിയും ഇതിന് സഹായകരമായി എന്നത് കാണാതിരിക്കരുത്. മാത്രമല്ല 1999-നും 2010-നും ഇടയില്‍ അമേരിക്ക 11% വര്‍ദ്ധനവില്‍ ഹരിതഗേഹവാതകങ്ങള്‍ പുറത്തുവിട്ടു. പുരോഗതിയിലേക്ക് പാഞ്ഞടുക്കുന്ന രാജ്യങ്ങളും അമേരിക്കയെ അനുകരിച്ച് വാതകപുറത്തുവിടല്‍ ഇരട്ടിയാക്കി.
 2010-ല്‍ ജപ്പാനിലെ നയോഗിയില്‍ വെച്ച് വീണ്ടും ഒരു ഉച്ചകോടി നടന്നു. ഉടമ്പടി അവിടെയുമുണ്ടായി. കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളോജിക്കല്‍ ഡൈവേഴ്‌സിറ്റി എന്ന പേരിട്ട് വിളിച്ച ഉടമ്പടിയില്‍ 193 രാഷ്ട്രങ്ങള്‍ ഒപ്പ് വെച്ചു. നഷ്ടമായിക്കൊണ്ടിരിക്കുന്ന ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതായിരുന്നൂ ഉടമ്പടിയുടെ ലക്ഷ്യം. ആവാസവ്യവസ്ഥ നിലനിര്‍ത്തുക എന്നുള്ളതായിരുന്നൂ ഉടമ്പടിയില്‍ പ്രഥമപ്രധാനമായി വന്നത്. 2020-ടെ എല്ലാ തരം ആവാസവ്യവസ്ഥകളും തകര്‍ക്കപ്പെടും എന്ന് ശാസ്ത്രീയവെളിപ്പെടുത്തലുണ്ടായിരുന്നു. കരപ്രദേശങ്ങള്‍ സംരക്ഷിക്കുക എന്നതും ഉടമ്പടിയുടെ ഭാഗമായി. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സെര്‍വേഷന്‍ ഓഫ് നാച്ച്വറിന്റെ പുതിയ കണക്കനുസരിച്ച് ഉരഗവര്‍ഗ്ഗത്തില്‍ പെട്ട 30% ജീവികളും, 21 പക്ഷികളും 25 സസ്തനികളും വംശനാശഭീഷണിയിലാണ്. ജൈവസംരക്ഷണത്തിനായുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. പല രാജ്യങ്ങള്‍ക്കും ജൈവവൈവിധ്യം നിലനിര്‍ത്താനുള്ള സൗകര്യങ്ങള്‍ ഇല്ലായെന്നതും ഒരു പ്രശ്‌നമായിത്തന്നെ നില്ക്കുന്നു. നിര്‍ദ്ദേശങ്ങള്‍ മാത്രമേ ഉടമ്പടിയില്‍ ഉണ്ടായിരുന്നുള്ളൂ എങ്ങനെ പരിഹരിക്കണമെന്നതിനെ കുറിച്ച് യാതൊരു തരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടമ്പടിയുലുണ്ടായില്ല. ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗവും തരിശായി കിടക്കുകയാണിപ്പോള്‍. ഒരു ബില്ല്യണിലധികം ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് റോമിലെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1991-ല്‍ 15% ഭൂമി തരിശായിക്കിടന്നിരുന്നുവെങ്കില്‍ 2008-ല്‍ 24% ആയി അത് വര്‍ദ്ധിച്ചു. ദരിദ്രരാഷ്ട്രങ്ങളിലെ കര്‍ഷകരാണ് ഇതിന്റെ ഭവിഷത്ത് കൂടുതല്‍ അനുഭവിക്കുന്നത്, പുതിയ കാര്‍ഷികരീതികളോ ചെലവഴിക്കാന്‍ സാമ്പത്തികസ്രോതസ്സോ ഇല്ലാതെ കൃഷിസ്ഥലങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്നു. ധനികരാഷ്ട്രങ്ങളാവട്ടെ മറ്റ് രാഷ്ട്രങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങി കൃഷി ചെയ്യുന്ന പ്രവണത സജീവമായിരിക്കുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ഒരു പരിധി വരെ ആവശ്യമാണ്. കാര്‍ബണ്‍ഡയോക്‌സൈഡ് അടക്കമുള്ള ഹരിതിഗൃഹവാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷ താപനില ഇപ്പോഴത്തേതിലും 33 ഡിഗ്രി സെല്‍ഷിയസ് കുറവാകുമായിരുന്നു. കാര്‍ബണ്‍ഡയോക്‌സൈഡ് അമിതമായി പുറന്തള്ളുന്നത് അപകടമാണ്. ഒരു ഹരിതഗൃഹത്തിന്റെ പാളികള്‍ ചൂട് തടഞ്ഞു നിര്‍ത്തും പോലെ, അന്തരീക്ഷത്തിലെ സൂര്യതാപത്തെ കാര്‍ബണ്‍ഡയോക്‌സൈഡ് തടഞ്ഞുനിര്‍ത്തി താപനില വര്‍ദ്ധിപ്പിക്കും. അറീനിയസ് എന്ന സ്വീഡിഷ് ശാസ്ത്രജ്ഞന്‍ ആയിരുന്നൂ ആദ്യം ഇത് ലോകത്തോട് വിളിച്ച് പറഞ്ഞത്. 1898-ല്‍ അദ്ദേഹം ഇത് കണ്ടെത്തുന്ന കാലത്ത് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ സാന്ദ്രത 270 പി.പി.എം ആയിരുന്നെങ്കില്‍ ഇപ്പോള്‍ 360 പി.പി.എം. ആയി കുത്തനെ കൂടി.

ഇങ്ങനെ തുടര്‍ന്നാല്‍ 2100-ടെ അന്തരീക്ഷഊഷ്മാവ് ഒരു ഡിഗ്രി മുതല്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകി കടല്‍നിരപ്പ് ഒരു മീറ്ററോളം ഉയരും. ദൂരവ്യാപകമായ പ്രതാഘാതങ്ങള്‍ ഉണ്ടാകും. ബംഗ്ലാദേശിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിലാകും. മുംബൈ, ന്യൂയോര്‍ക്ക് മുതലായ നഗരങ്ങളുടെ ഭൂരിഭാഗവും വെള്ളം കൊണ്ട് പോകും. മാലദ്വീപും മെഡിറ്റനേറിയന്‍ കടലോരങ്ങളും ഓര്‍മയില്‍ മാത്രമാകും. സഹാറാ മരുഭൂമി മെഡിറ്റിനേറിയന്‍ കടല്‍ കടന്ന് സ്‌പെയിനിന്റെയും സിസിലിയുടെയും തെക്കുവരെ വ്യാപിക്കും. നൈല്‍ ഡെല്‍റ്റ ചരിത്രപുസ്തകത്തില്‍ വായിക്കാം.

കടല്‍നിരപ്പ് ഉയരുക മാത്രമല്ല. ജലബാഷ്പത്തിന്റെ അളവ് അപകടകരമായി വര്‍ധിക്കും. ആഗോളകാലാവസ്ഥ തകിടം മറിയും. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ദ്ധിക്കും, പേമാരികള്‍ നാശം വിതയ്ക്കും. പലയിടത്തും രൂക്ഷമായ വരള്‍ച്ചയും ക്ഷാമവും പ്രത്യക്ഷപ്പെടും.റിയോ ഡി ജനീറോ ഒരു ഉത്തരമെഴുതിയില്ലെങ്കില്‍ ഒരു മൂന്നാം ഉച്ചകോടിവരെ മുന്നോട്ട് പോകാന്‍ ഭൂമിക്ക് കഴിയുകയില്ല എന്ന തിരിച്ചറിവ് ബ്രസീലില്‍ എത്തുന്നവര്‍ക്ക് ഉണ്ടാവുമോ. കാത്തിരുന്ന് കാണാം.
റിയോ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നാച്ച്വര്‍ ഇറക്കിയ പ്രത്യേക പതിപ്പ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: