Pages

Monday, May 7, 2012

ദുബായില്‍നിന്ന് 4.43 ലക്ഷം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍


ദുബായില്‍നിന്ന് 4.43 ലക്ഷം കവര്‍ന്ന
കേസിലെ പ്രതി പിടിയില്‍
2005-ല്‍ ദുബായില്‍നിന്ന് 4.43 ലക്ഷം ദിര്‍ഹം കവര്‍ന്നശേഷം മുങ്ങിയ പ്രതിയെ വിതുരയില്‍നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിതുര തൊളിക്കോട് പോങ്ങുംമൂട് പാറയില്‍വീട്ടില്‍ കൊച്ചഹമ്മദ്പിള്ളയുടെ മകന്‍ അബ്ദുള്‍ജബ്ബാര്‍ (46) ആണ് അറസ്റ്റിലായത്. ദുബായിലെ ഷിപ്പിങ് കമ്പനിയായ പെട്രോ ഹിന്‍ഡാസ് ഫ്യൂവലിന്റെ വര്‍ബാ സെന്റര്‍ ഓഫീസില്‍ 2005 മാര്‍ച്ച് 22 നാണ് മോഷണം നടന്നത്. കമ്പനിയിലെ ഓഫീസ് ബോയ് ആയിരുന്ന അബ്ദുള്‍ജബ്ബാര്‍ സെയ്ഫ് കുത്തിത്തുറന്നാണ് 4.43 ലക്ഷം ദിര്‍ഹം കവര്‍ന്നത്. രാത്രി കവര്‍ച്ച നടത്തിയ പ്രതി പുലര്‍ച്ചെയുള്ള വിമാനത്തില്‍ രാജ്യം വിടുകയും ചെയ്തിരുന്നു.

ദുബായ് പോലീസ് അന്വേഷിച്ച കേസ് രണ്ട് വര്‍ഷംമുമ്പാണ് കേരളാപോലീസിന് കൈമാറിയത്. മലബാര്‍ മേഖലയിലും മറ്റും ഒളിവില്‍ താമസിച്ചിരുന്നതിനാല്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ ചേന്നന്‍പാറയില്‍ ഒളിവില്‍ കഴിയവെയാണ് ശനിയാഴ്ച ഇയാള്‍ പോലീസ് പിടിയിലാവുന്നത്.നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫി, പാലോട് സി.ഐ. പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിതുര എസ്.ഐ. സിജു കെ.എല്‍.നായര്‍, ഗ്രേഡ് എസ്.ഐ. സതീഷ്‌കുമാര്‍, സീനിയര്‍ സി.പി.ഒ. വി.വി. വിനോദ്, സലിം, സി.പി.ഒ. ആര്‍.വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് കോടതി റിമാന്‍ഡ്‌ചെയ്തു. മലബാര്‍മേഖലയിലും മറ്റും ഒളിവില്‍ കഴിഞ്ഞിരുന്ന വേളയില്‍ സമാന കുറ്റകൃത്യങ്ങള്‍ അബ്ദുള്‍ജബ്ബാര്‍ നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

   പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: