Pages

Wednesday, May 2, 2012

സ്വകാര്യ നഴ്‌സിന് അടിസ്ഥാന ശമ്പളം 12900 രൂപയാക്കണമെന്ന് ബലരാമന്‍ കമ്മിറ്റി


സ്വകാര്യ നഴ്‌സിന് അടിസ്ഥാന ശമ്പളം 12900 രൂപയാക്കണമെന്ന് ബലരാമന്‍ കമ്മിറ്റി
* ശമ്പളം ബാങ്കുവഴി നല്‍കണം* ബോണ്‍ഡ് വ്യവസ്ഥ നിയമവിരുദ്ധം
*
സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കാന്‍ പാടില്ല
സ്വകാര്യ മേഖലയില്‍ സ്റ്റാഫ് നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 12,900 ആയി നിശ്ചയിക്കണമെന്ന് ഡോ. എസ്. ബലരാമന്‍ കമ്മിറ്റി നിര്‍ദേശിച്ചു. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റ് സമ്പ്രദായം എല്ലാ ആസ്​പത്രികളിലും നടപ്പാക്കണമെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുന്‍ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്റെ സാന്നിധ്യത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന് കൈമാറി. റിപ്പോര്‍ട്ട് പഠിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
സ്വകാര്യ ആസ്​പത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജനവരിയിലാണ് മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എസ് ബലരാമന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്. എല്ലാമാസവും അഞ്ചാം തീയതിക്കകം ബാങ്ക് വഴി ശമ്പളം നല്‍കണമെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ബോണ്‍ഡ് സമ്പ്രദായം നിയമവിരുദ്ധമാണ്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കുന്നതും ഡിപ്പോസിറ്റ് വാങ്ങുന്നതും രജിസ്‌ട്രേഡ് നഴ്‌സുമാരെ ട്രെയിനികളായി നിയമിക്കുന്നതും നിയമ വിരുദ്ധമായതിനാല്‍ അടിയന്തരമായി നിര്‍ത്തണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി നിയമിക്കുന്ന നഴ്‌സുമാര്‍ക്ക് നാല് മുതല്‍ ആറ് ആഴ്ച വരെ നീളുന്ന പരിശീലനം നല്‍കണം. ആസ്​പത്രി സാഹചര്യങ്ങളുമായി പരിചയപ്പെടുന്നതിനാണിത്. സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ കുറച്ചാണ് സ്വകാര്യ മേഖലയിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 250 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം പരിചയമുള്ള സീനിയര്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 13,650 രൂപയാണ് അടിസ്ഥാന ശമ്പളം. 300 രൂപ ഇന്‍ക്രിമെന്റും നിര്‍ദേശിച്ചു. ഹെഡ്‌നഴ്‌സുമാര്‍ക്ക് 15,150 രൂപയും 350 രൂപ ഇന്‍ക്രിമെന്റും. മറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം: ഡെപ്യൂട്ടി നഴസിങ് സൂപ്രണ്ട് - 17,740 (400) , നഴ്‌സിങ് സൂപ്രണ്ട് 19,740 (450) . നഴ്‌സിങ് ഓഫീസര്‍ - 21,360 (500).സ്ഥലം, കിടക്കകളുടെ എണ്ണം, തരം തിരിവ് എന്നിവ നോക്കാതെയാണ് അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. ഉപഭോക്തൃ സൂചിക അനുസരിച്ച് ക്ഷാമ ബത്ത നിശ്ചയിക്കണം. വീട്ടുവാടക, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് എന്നിവ ആസ്​പത്രി നില്‍ക്കുന്ന സ്ഥലത്തിന് അനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിക്കണം. വര്‍ഷം ആയിരം രൂപ യൂണിഫോം അലവന്‍സും 15,000 രൂപവരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവര്‍ക്ക് ഒരുമാസ ശമ്പളം ബോണസും നല്‍കണം. 500 രൂപ സ്‌പെഷ്യല്‍/ റിസ്‌ക് അലവന്‍സ്, ദിവസം 50 രൂപ നൈറ്റ് അലവന്‍സ്, മണിക്കൂറിന് 150 രൂപ ഓവര്‍ടൈം അലവന്‍സ് എന്നിവയും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

12
കാഷ്വല്‍ ലീവ്, 12 ആന്വല്‍ ലീവ്, 12 സിക്ക് ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്ക് പകരം അവധിയോ മറ്റ് ആനുകൂല്യമോ നല്‍കണം. എട്ട് മണിക്കൂര്‍ ജോലി സമയം കര്‍ശനമാക്കുകയും ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയില്‍ കൂടാന്‍ പാടില്ല എന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കുകയും വേണം.
ജീവനക്കാരുടെ കുറവ് രോഗീപരിചരണത്തെ സാരമായി ബാധിക്കും. ഇതിനായി ഇതര ജീവനക്കാരെയും ആവശ്യത്തിന് നിയോഗിക്കാന്‍ ആസ്​പത്രികള്‍ ബാധ്യസ്ഥരാണ്. നഴ്‌സിങ് അധ്യാപകര്‍, പാരാമെഡിക്കല്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരും കുറഞ്ഞ വേതനം വാങ്ങുന്നവരായതിനാല്‍ അവരുടെ കാര്യവും പ്രത്യേകം പരിഗണിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന യോഗ്യതയും രജിസ്‌ട്രേഷനും ഉള്ളവരെ മാത്രമേ ആസ്​പത്രികളില്‍ നിയമിക്കാവൂ. പല ആസ്​പത്രികളിലും നഴ്‌സുമാരുടെ ജോലി കൃത്യമായി നിര്‍വചിച്ചിട്ടില്ല. മറ്റ് ജോലികളും ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുന്നു.

                         പ്രൊഫ് .ജോണ്‍ കുരാക്കാര്‍  

No comments: