Pages

Saturday, July 20, 2024

ഇപ്പോഴും കേരളം മാലിന്യകുപ്പതന്നെ -പ്രൊഫ്. ജോൺ കുരാക്കാർ

 

ഇപ്പോഴും  കേരളം

മാലിന്യകുപ്പതന്നെ 



സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ  എത്ര ശ്രമിച്ചിട്ടും  കേരളം മുഴുവൻ  പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ് .പലവട്ടം ശ്രമിച്ചിട്ടും  പ്ലാസ്റ്റിക് നിരോധനം പാളിപ്പോയി .കാലങ്ങളോളം നശിക്കാതെ കിടക്കുന്നതിനാൽ പരിസ്ഥിതിക്കു വൻ ആഘാതമാണു  പ്ലാസ്റ്റിക് സൃഷ്ടിക്കുന്നതെന്നു നമുക്ക് അറിയാഞ്ഞല്ല. എന്നിട്ടും അതിനെതിരെയുള്ള നടപടികൾ ആമയിഴയുംപോലെയായി.

തലസ്ഥാനത്തു പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി മരിച്ച സംഭവം  കേരളത്തെയാകെ  ദുഃഖത്തിലാക്കി . പ്ലാസ്റ്റിക് ക്യാരിബാഗുകളും ഉൽപന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണു തീരുമാനം. 2020 ജനുവരിയിൽ സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയെങ്കിലും നിരോധിത പ്ലാസ്റ്റിക് ഇപ്പോഴും സുലഭമാണ്. കേരളത്തിൽ ഉൽപാദനമില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് ഇവ ഒഴുകുന്നു. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ മാലിന്യക്കൂമ്പാരത്തിൽ ഒരു ജീവബലി വേണ്ടിവന്നു. 

മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ ഒരു ജനതയുടെ സംസ്കാരം പ്രതിഫലിക്കുന്നുണ്ടെന്നൊക്കെ നാം പതിവായി പറയാറുണ്ടെങ്കിലും ആമയിഴഞ്ചാൻ തോട്ടിലുണ്ടായ ദാരുണസംഭവം മാലിന്യസംസ്കരണത്തിൽ നാം കാണിക്കുന്ന അനാസ്ഥയുടെയും വീഴ്ചകളുടെയും കൂടി സാക്ഷ്യമായിത്തീർന്നിരിക്കുകയാണിപ്പോൾ. പ്ലാസ്റ്റിക് നിരോധനം ഇനിയെങ്കിലും വഴിയിൽ ഇടറിനിൽക്കാതെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഇച്ഛാശക്തിയാണ് അധികാരികൾക്ക് ഉണ്ടാവേണ്ടത്.വെടിപ്പും ആരോഗ്യവുമുള്ള സമൂഹം ഏതു നാടിന്റെയും സ്വപ്നമാണെങ്കിലും നമ്മുടെ സംസ്ഥാനം സ്വപ്നത്തിൽനിന്ന് എത്രമാത്രം അകന്നുവെന്നറിയാൻ കേരളത്തിലെ ഏതു വഴിയിലൂടെയും കുറച്ചുദൂരം നടന്നാൽ മതി. നാട് ഒരു മാലിന്യക്കുപ്പയായി മാറിക്കഴിഞ്ഞു. ശുചിത്വമില്ലായ്മ വിളിച്ചുവരുത്തുന്ന രോഗപ്പെരുപ്പം കേരളത്തിലെ ആശുപത്രികളിലെ പതിവുകാഴ്ചയായി. പരിസരശുചീകരണവും മാലിന്യസംസ്കരണവും വേണ്ടരീതിയിൽ നടത്താത്തതിന് കാലവർഷക്കാലത്തു വൻവില കൊടുക്കേണ്ടിവരുമെന്ന ആശങ്ക നമുക്കു മുന്നിലുണ്ട്. 

മാലിന്യനിർമാർജനത്തെ ജനകീയപ്രസ്ഥാനമാക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിലും കടൽത്തീരങ്ങളിലും നിരത്തോരങ്ങളിലും പൊതുമൈതാനങ്ങളിലുമൊക്കെ മാലിന്യം വലിച്ചെറിയുന്ന സമൂഹത്തെയാണോ പരിഷ്കൃതമെന്നു വിളിക്കേണ്ടത്? ആശുപത്രിമാലിന്യങ്ങൾപോലും നാടിന്റെ നെഞ്ചിലേക്കു വലിച്ചെറിയാൻ മടിയില്ലാത്തവരും ഇവിടെയുണ്ട്. തെരുവുനായ്ക്കൾ പെരുകാനും മാലിന്യക്കൂമ്പാരങ്ങൾ കാരണമാകുന്നു. നാടെങ്ങും ശുചിത്വം ഉറപ്പാക്കിയില്ലെങ്കിൽ വികസനത്തിന്റെ പേരിലുള്ള നേട്ടങ്ങൾക്കൊരു തിളക്കവുമുണ്ടാവില്ല.വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള വാതിൽപടി മാലിന്യശേഖരണം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡിസംബറിനുള്ളിൽ പൂർണമായി ഉറപ്പാക്കാൻ നടപടിയുമായി തദ്ദേശവകുപ്പും രംഗത്തിറങ്ങുകയാണ്. പല തദ്ദേശസ്ഥാപനങ്ങളിലും വാതിൽപടി മാലിന്യശേഖരണം പേരിനു മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പഴയ ഉപകരണങ്ങളുമാണു പ്രധാന കാരണം. ഇപ്പോഴത്തെ ഉത്സാഹം കുറഞ്ഞാൽ വീണ്ടും കാര്യങ്ങൾ പഴയപടിയാവും. അതുണ്ടാകാതിരിക്കാനുള്ള ശ്രദ്ധ തദ്ദേശസ്ഥാപനങ്ങളിൽനിന്നു കേരളം പ്രതീക്ഷിക്കുന്നുണ്ട്.‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തംഎന്ന് ഓരോരുത്തരും തീരുമാനിച്ചാൽത്തന്നെ മാലിന്യസംസ്കരണം എളുപ്പമാകും. മാലിന്യസംസ്കരണത്തിൽ നിലവിലുള്ള പാളിച്ചകൾ കണ്ടെത്തി പരിഹരിച്ച് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയും ഏകോപനത്തോടെയും സമഗ്രപദ്ധതി നടപ്പാക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്.

ഭരണപരമായ നടപടികൾക്കൊപ്പം നാടുണർത്തലിലൂടെ സാമൂഹികശീലങ്ങളും മാറ്റി മധ്യപ്രദേശിലെ ഇൻഡോർ വൃത്തിയുടെ വിപ്ലവം സാധ്യമാക്കിയതിൽ കേരളത്തിനു വലിയ പാഠങ്ങളുണ്ട്. ജീവിതത്തിൽ പാലിക്കേണ്ട അടിസ്ഥാന മൂല്യങ്ങളിലൊന്നാണു ശുചിത്വപാലനമെന്നും വീട്ടുശുചിത്വം പോലെ തന്നെയാണു പരിസരശുചിത്വമെന്നുമുള്ള ബോധമാണ് ജനങ്ങളിൽ അവിടത്തെ ഭരണസംവിധാനങ്ങൾ വളർത്തിയത്.ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാലിന്യ സംസ്കരണ പദ്ധതികൾ അടിയന്തരമായി ഇന്നാട്ടിലും നടപ്പാക്കണം. സന്നദ്ധസംഘടനകളും യുവജനകൂട്ടായ്മകളും വിദ്യാർഥികളുമൊക്കെ ഒന്നിച്ചണിനിരക്കുന്ന ജനകീയദൗത്യമായി അതു മാറുകയുംവേണം.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പ്ലാസ്റ്റിക് മാലിന്യം മാറിയിരിക്കുന്നു. ദൃഢത, ഭാരം കുറഞ്ഞത, വിലക്കുറവ്, വെള്ളം, ഷോക്ക് പ്രതിരോധം എന്നിവയുടെ സമാനതകളില്ലാത്ത പ്രവർത്തന ഗുണങ്ങൾ പ്ലാസ്റ്റിക്കിനെ ആധുനിക ജീവിതത്തിന് അനിവാര്യമാക്കുന്നു. എന്നാൽ ആഗോളതലത്തിൽ അതിൻ്റെ ജൈവവിഘടനവും വിവേചനരഹിതമായ സാന്നിധ്യവും ജീവിതാവസാനത്തിൽ മനുഷ്യരാശിയെ അപകടകരമാക്കുന്നു.പ്ലാസ്റ്റിക് ഉൽപ്പാദനം കഴിഞ്ഞ 50 വർഷമായി 1964- 15 മെട്രിക് ടണ്ണിൽ നിന്ന് 2018- 359 മെട്രിക് ടണ്ണായി ഉയർന്നു, അടുത്ത 20 വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം പ്ലാസ്റ്റിക്ക് കൂടുതൽ ഉപയോഗപ്രദമായതിനാൽ. പ്ലാസ്റ്റിക്കിൻ്റെ ഏറ്റവും ഉയർന്ന ഉപയോഗം പാക്കേജിംഗിലാണ്, കൂടാതെ ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ ഒരു പ്രധാന ഭാഗം ഒറ്റത്തവണ അല്ലെങ്കിൽ  ഒറ്റത്തവണ ഉപയോഗത്തിനായി നിർമ്മിക്കുന്നു ,  അതുവഴി പെട്ടെന്ന് മാലിന്യ ചക്രത്തിലേക്ക് നയിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ 10 ശതമാനത്തിൽ താഴെ മാത്രമാണ് റീസൈക്കിൾ ചെയ്യുന്നത്. ബാക്കിയുള്ളവ ലാൻഡ്ഫില്ലുകളിലേക്ക് പോകുന്നു, ഇൻസിനറേറ്ററുകളിൽ കത്തിക്കുന്നു, ഉദ്വമനം വർദ്ധിപ്പിക്കുകയും വായു മലിനീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അല്ലെങ്കിൽ ശേഖരിക്കപ്പെടാതെ അവശേഷിക്കുന്നു, ഏകദേശം 8 മീറ്റർ ടൺ നദികളിലൂടെ കടലിലേക്ക് പോകുന്നു.പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ പഴുതുകൾ പലവിധമാണ്, ആശങ്കകൾ ആഗോളമാണ്.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

No comments: