Pages

Tuesday, September 27, 2016

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്പ്രവേശനത്തിൽ സർക്കാർ നിലപാട് പ്രതിഷേധാർഹം

നമ്മുടെ  ആരോഗ്യരംഗം കച്ചവടവത്കരിക്കപ്പെടുന്നുവെന്ന് നാം മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി.സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കുള്ള പ്രവേശനം നാളുകള്‍ കഴിഞ്ഞിട്ടും കീറാമുട്ടിയായി തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കോളജ് മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ആറിരട്ടി വര്‍ധനയാണ് ഫീസിനത്തില്‍ ഈടാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി ആറു ശതമാനം ഫീസ് വര്‍ധനയുള്ളതാണ് ഇത്തവണ 35 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. പാവപെട്ടവർക്കുവേണ്ടിയുള്ള  ഒരു സർക്കാരാണ്  ഇത്രയധികം ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത് . സര്‍ക്കാരിന്റെ നിലപാടിൽ  പ്രതിഷേധ സമരങ്ങളുമായി ഇറങ്ങിയ വിദ്യാര്‍ഥി-യുവജന സംഘടനകളെ കായികമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്നലെ കോഴിക്കോട്ടും തിരുവനന്തപുരത്തും പൊലീസ് നേരിട്ട രീതിയിലൂടെ വ്യക്തമാകുകയാണ്.
മെറിറ്റില്‍ പ്രവേശനം നേടുന്ന 50 ശതമാനം പേരില്‍ പകുതി പേര്‍ക്ക് വാര്‍ഷിക ഫീസ് 25000 രൂപ മതിയെന്നും ബാക്കിയുള്ളവര്‍ക്ക് 1.85 ലക്ഷം രൂപയാണെന്നുമായിരുന്നു മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കഴിഞ്ഞ വര്‍ഷത്തെ കരാര്‍. എന്നാല്‍ തൊഴിലാളി പാര്‍ട്ടിയുടേതെന്ന് പറയുന്ന ഇപ്പോഴത്തെ  സര്‍ക്കാരാകട്ടെ ഈ വര്‍ഷം 30 ശതമാനം പേര്‍ക്ക് 1.85 ല്‍ നിന്ന് രണ്ടര ലക്ഷമാക്കി ഫീസ് ഉയര്‍ത്തിയിരിക്കയാണ്. 25 ശതമാനം മെറിറ്റ് സീറ്റ് 20 ആക്കി കുറക്കുകയും ചെയ്തു. ബാക്കി 35 ശതമാനം സീറ്റില്‍ എട്ടുലക്ഷത്തില്‍ നിന്ന് 11 ലക്ഷമായും 15 ശതമാനം എന്‍.ആര്‍.ഐ ക്വാട്ടയില്‍ പതിനൊന്നര ലക്ഷത്തില്‍ നിന്ന് പതിനഞ്ച് ലക്ഷമാക്കി വര്‍ധിപ്പിച്ചുനല്‍കുകയും ചെയ്തു.
സമാനതോതില്‍ ഡെന്റല്‍ കോഴ്‌സുകളിലും വര്‍ധന വരുത്തി. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം ഇത് ഒരിക്കലും താങ്ങാനാവില്ല .ലോകം തന്നെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോൾ  ഫീസ് വർദ്ധനവിന് ഒരു ന്യായികരണവുമില്ല . ഫീസ് ക്രമത്തിലധികം കൂടുമ്പോള്‍ സ്വാഭാവികമായും ഇത് തിരിച്ചുപിടിക്കാന്‍ മുടക്കിയവര്‍ ശ്രമിക്കും. അങ്ങനെ  ഡോക്ടര്‍മാരും ആസ്പത്രികളും കഴുത്തറുപ്പന്‍ മാരായി മാറും .മെഡിക്കല്‍ ഡെന്റല്‍ കോളജുകളിലെ പ്രവേശനത്തിന് പലസംസ്ഥാനങ്ങളിലും പല രീതികളാണുള്ളത്. കേരളത്തില്‍ പ്രവേശന പരീക്ഷയും പ്രവേശനത്തിനായി സര്‍ക്കാര്‍ നിയോഗിച്ച മേല്‍നോട്ട സമിതിയുമുണ്ട്. ഈ വര്‍ഷം മുതല്‍ അഖിലേന്ത്യാ പ്രവേശനപരീക്ഷ (നീറ്റ്) അനുസരിച്ചുമാത്രമേ ഇത്തരം കോളജുകളില്‍ പ്രവേശനം നേടാവൂ എന്നാണ് കേന്ദ്രം തീരുമാനിച്ചത്. ഇതംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടാക്കിയില്ലെന്നുമാത്രമല്ല, മാനേജ്‌മെന്റുകള്‍ക്ക് കോടതിയില്‍ പോയി മറിച്ച് അനുമതി വാങ്ങാന്‍ സൗകര്യമൊരുക്കുന്ന തരത്തില്‍ പ്രവേശന കരാറുണ്ടാക്കുകയും ചെയ്തു.ഇടതുപക്ഷ സർക്കാർ  പൂര്‍ണമായും മാനേജ്‌മെന്റുകള്‍ക്ക് കീഴടങ്ങിയ സ്ഥിതിയാണ്.  മാനേജുമെന്റുകള്‍ക്കനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാൻ  പോലും സർക്കാർ മെനക്കെട്ടില്ല .സർക്കാർ നിലപാട് ശരിക്കും  പ്രതിഷേധാർഹം തന്നെയാണ് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: