Pages

Wednesday, January 1, 2014

രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

                                                         രമേശ് ചെന്നിത്തല
ആഭ്യന്തര വകുപ്പ് മന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്തു
 കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായി. രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് രാവിലെ 11.20-ന് സത്യപ്രതിജ്ഞാച്ചടങ്ങ് നടന്നത്. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരുമുള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ആഭ്യന്തരവകുപ്പും വിജിലന്‍സും ജയില്‍വകുപ്പുമാണ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. ആഭ്യന്തരം നഷ്ടപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം, ഗതാഗത വകുപ്പുകള്‍ പകരം നല്‍കും. തിങ്കളാഴ്ച കേന്ദ്രമന്ത്രി എ.കെ.ആന്റണി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഈ തീരുമാനം. വെള്ളിയാഴ്ച നിയമസഭാസമ്മേളനം നടക്കാനിരിക്കെയാണ് നാടകീയമായ ഈ തീരുമാനം.

സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിന് രമേശിന്റെ മന്ത്രിസഭാപ്രവേശം ഉതകുമെങ്കില്‍ അത് ചെയ്യണമെന്ന ഹൈക്കമാന്‍ഡിന്റെ കര്‍ശനമായ സന്ദേശം ആന്റണി സംസ്ഥാനനേതൃത്വത്തെ ധരിപ്പിച്ചു. തുടര്‍ന്നാണ് തീരുമാനം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതിനാല്‍ ഐക്യം വീണ്ടെടുത്തേ മതിയാകൂവെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. പുതുവര്‍ഷത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ കാര്‍മേഘങ്ങള്‍ നീങ്ങുമെന്ന് ചര്‍ച്ചകള്‍ക്കുശേഷം ആന്റണി പ്രഖ്യാപിക്കുകയും ചെയ്തു. രമേശിനെ മന്ത്രിസഭയിലെടുക്കണമെന്ന് കഴിഞ്ഞദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് പരിഹാരം കാണണമെന്ന അന്ത്യശാസനയാണ് സംസ്ഥാനനേതൃത്വത്തിന് ഡല്‍ഹിയില്‍നിന്ന് കിട്ടിയത്. തിങ്കളാഴ്ച തലസ്ഥാനത്തെത്തിയ ആന്റണി രമേശ് ചെന്നിത്തലയുമായി രണ്ടുതവണ സംസാരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും സംസാരിച്ചു. കോണ്‍ഗ്രസിലെയും ഘടകകക്ഷിയിലെയും നേതാക്കളും മന്ത്രിമാരും ആന്റണിയെക്കണ്ട് ചര്‍ച്ച നടത്തി. ഇതിനുശേഷമാണ് രമേശിന്റെ മന്ത്രിസ്ഥാനത്തില്‍ ധാരണയുണ്ടായത്.ഇത് മൂന്നാംവട്ടമാണ് രമേശിന്റെ മന്ത്രിസ്ഥാനം ചര്‍ച്ചയാവുന്നത്. കഴിഞ്ഞ രണ്ടുപ്രാവശ്യവും വകുപ്പിന്റെ പേരില്‍ ഇത് നടക്കാതെപോവുകയും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിക്കുകയും ചെയ്തു. ആഭ്യന്തര വകുപ്പോ ഉപമുഖ്യമന്ത്രിപദമോ നല്‍കണമെന്നായിരുന്നു 'ഐ' ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഇത്തവണയും ഇത്തരം തര്‍ക്കങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനം അലസാതിരിക്കാനാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്.

                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar