Pages

Wednesday, September 4, 2013

SUPREME COURT REFUSED TO CONSIDER GOVERNMENT PLEA ON CONVICTED MP'S AND MLA'S

ശിക്ഷിക്കപ്പെടുന്ന
ജനപ്രതിനിധികള്‍ അയോഗ്യര്‍ തന്നെ
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ദിവസം മുതല്‍ നിയമനിര്‍മാണ സഭകളിലെ ജനപ്രതിനിധികളുടെ അംഗത്വം നഷ്ടമാകുമെന്ന വിധി പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി കോടതി തള്ളി. ശിക്ഷയ്ക്ക് മേലുള്ള അപ്പീലില്‍ തീര്‍പ്പാകുന്നതുവരെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അംഗത്വം നിലനിര്‍ത്തുന്നതിന് അവസരമൊരുക്കുന്ന 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പാണ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയത്. സുപ്രീംകോടതിയുടെ വിധിയനുസരിച്ച് ഏതെങ്കിലും കോടതി രണ്ടു കൊല്ലത്തില്‍ കൂടുതല്‍ ശിക്ഷിച്ചാല്‍ ഇത്തരക്കാരുടെ അംഗത്വം റദ്ദാക്കും. 
ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പാണ് ജസ്റ്റിസ് എ.കെ. പട്‌നായിക്ക്, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കിയത്. എന്നാല്‍ , ശിക്ഷയ്‌ക്കെതിരെ നിലവില്‍ അപ്പീല്‍ നല്‍കിക്കഴിഞ്ഞ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിധി ബാധകമായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള 30 ശതമാനം ജനപ്രതിനിധികളും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതില്‍ത്തന്നെ 14 ശതമാനംപേര്‍ക്കെതിരെയുള്ളത് ഗുരുതരമായ കുറ്റമാണ്. ഇവയില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇവരുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാകും. തിരഞ്ഞെടുപ്പ് കമ്മീഷനുമുമ്പാകെ അവര്‍തന്നെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നതാണ് കേസുകളുടെ ഈ കണക്കുകള്‍ .
ആകെ 543 എംപിമാരില്‍ 162 പേര്‍ക്കു (30 ശതമാനം) മെതിരെ ക്രിമിനല്‍ കേസുകളുണ്ട്. രാജ്യസഭയിലെ 232 അംഗങ്ങളില്‍ 40 പേര്‍ക്കെതിരെ ക്രിമിന ല്‍ക്കേസുണ്ട്. രാജ്യത്തെ 4032 എംഎല്‍എമാരില്‍ 1258 പേര്‍ക്കെതിരെ (31 ശതമാനം)യും ക്രിമിനല്‍ കേസുണ്ട്. ഒരു സന്നദ്ധ സംഘടനയുടെ ഏകദേശ കണക്കുകളാണിത്.കേരളത്തിലെ 48 ശതമാനം ജനപ്രതിനിധികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ ഒമ്പത് ശതമാനം പേര്‍ക്കെതിരെ ഗുരുതരമായ കുറ്റമാണുള്ളത്. ജാര്‍ഖണ്ഡിലാണ് ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ളത്. അവിടെ 74 എംഎല്‍എമാരില്‍ 55 പേരും (74 ശതമാനം) ക്രിമിനല്‍ കേസ് നേരിടുന്നു. ബിഹാറിലെ 58 ശതമാനവും ഉത്തര്‍പ്രദേശിലെ 47 ശതമാനവും എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്.എന്നാല്‍ മണിപ്പുരിലെ ഒരൊറ്റ എംഎല്‍എക്കെതിരെയും ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ തിരഞ്ഞെടുക്കപ്പെട്ട 82 ശതമാനം ജനപ്രതിനിധികള്‍ക്കും ക്രിമിനല്‍ കേസുകളുണ്ട്. ആര്‍ജെഡിയിലെ 64 ശതമാനവും സമാജ്‌വാദി പാര്‍ട്ടിയിലെ 48 ശതമാനം പേരും ക്രിമിനല്‍ കേസ് നേരിടുന്നു. ബി.ജെ.പി.യിലെ 31 ശതമാനവും കോണ്‍ഗ്രസ്സിലെ 21 ശതമാനവും ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസ് നേരിടുന്നു.

                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar