Pages

Tuesday, June 11, 2013

കൊട്ടാരക്കര സര്‍ക്കാര്‍ ആസ്‌പത്രിയിൽ പരിമിതികള്‍ മാത്രം

ഡെങ്കിപ്പനിപനി ചാകരയാക്കി ചിലര്‍.
കൊട്ടാരക്കര സര്‍ക്കാര്‍ ആസ്‌പത്രിയിൽ പരിമിതികള്‍ മാത്രം 

 
നാടാകെ പനി പടരുന്നതിനെ ചിലര്‍ ചാകരയായി കാണുന്നു. ഡെങ്കിപ്പനിയുടെ പേരിലുള്ള തെറ്റിദ്ധാരണകള്‍ മുതലെടുത്ത് സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ചിലര്‍. ക്തത്തിലെ കൗണ്ട് കൂട്ടാനാവശ്യമായ ഒറ്റമൂലിയുമായി ചില സ്വകാര്യ ആസ്​പത്രികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഔഷധം വിറ്റഴിക്കാനുള്ള അവസരമായി ഡെങ്കിപ്പനിയെ മാറ്റുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുന്നത് മരണകാരണമാകുമെന്നും അതിനാല്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് മരുന്ന് ഫലംചെയ്യുമെന്നും പരസ്യങ്ങള്‍വരെ ഇവര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലാത്ത ഔഷധത്തിന്റെ ഗുണം സംബന്ധിച്ച സംശയങ്ങളും ഉയരുന്നു. മരുന്നുകച്ചവടത്തില്‍ മാത്രമല്ല ചികിത്സച്ചെലവിന്റെ പേരിലും വലിയ തുകയാണ് ചില ആസ്​പത്രികള്‍ ഈടാക്കുന്നത്. വിവിധ തരത്തിലുള്ള രക്തപരിശോധനകളാണ് നിര്‍ദ്ദേശിക്കുന്നത്. പനി വന്നതിന്റെ പേരില്‍ പതിനായിരം രൂപയെങ്കിലും ചെലവാകാത്തവരില്ല.
സ്വാകര്യ ലാബുകളിലെ പരിശോധനാഫലങ്ങളും സംശയം ജനിപ്പിക്കുന്നു. സര്‍ക്കാര്‍ ആസ്​പത്രികളില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നതിനേക്കാള്‍ കൂടുതലാണ് സ്വകാര്യ ആസ്​പത്രികളില്‍ ഡെങ്കി സ്ഥിരീകരണം. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണം, ലാബ് ടെസ്റ്റുകള്‍, മുറിവാടക തുടങ്ങിയ ഇനത്തില്‍ ബില്ലിന്റെ വലുപ്പം കൂടുമ്പോള്‍ സാധാരണക്കാര്‍ക്ക് ഡെങ്കി ഇരുട്ടടിയാകുന്നു. സര്‍ക്കാര്‍ ആസ്​പത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് സാമ്പത്തികബാധ്യതയേക്കാള്‍ ദുരിതമാകുന്നത് ആസ്​പത്രികളിലെ അസൗകര്യങ്ങളാണ്. താലൂക്ക് ആസ്​പത്രികളിലുള്‍പ്പെടെ പ്രത്യേകമായി പനി വാര്‍ഡുകള്‍ തുറന്നിട്ടില്ല. നിലവിലുള്ള മെഡിക്കല്‍ വാര്‍ഡിന്റെ ഒരുഭാഗത്ത് ചുരുക്കം കിടക്കകള്‍ പനിബാധിതര്‍ക്കായി മാറ്റിയിരിക്കുകയാണ്. കിടത്തിച്ചികിത്സ ആവശ്യമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഒരു സര്‍ക്കാര്‍ ആസ്​പത്രിയിലും ഇല്ല. എല്ലാറ്റിനുമുപരിയാണ് ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ലാബ് ടെക്‌നീഷ്യന്മാരുടെയും കുറവ്. നൂറുമുതല്‍ മുന്നൂറുവരെ രക്തസാമ്പിളുകളുടെ പരിശോധനയാണ് സര്‍ക്കാര്‍ ലാബുകളില്‍ ദിവസവും നടക്കുന്നത്. അഞ്ഞൂറിലധികം പേര്‍ക്കാണ് താലൂക്ക് ആസ്​പത്രികളില്‍ ഇന്‍ജക്ഷന്‍ എടുക്കേണ്ടതായി വരുന്നത്. 
ഒന്നോ രണ്ടോ നേഴ്‌സുമാര്‍ മാത്രമാണ് ഇതിനായി ഉള്ളത്. എന്‍.ആര്‍.എച്ച്.എമ്മിലൂടെ നിയമിതരായ ഡോക്ടര്‍മാരില്‍ പലരുടെയും കരാര്‍ കാലാവധി തീര്‍ന്നതും പ്രശ്‌നമായി. പനിക്കാലം രോഗികള്‍ക്കെന്നപോലെ അധികൃതര്‍ക്കും ദുരിതമാവുകയാണ്.

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar