Pages

Sunday, November 18, 2012

കൃഷിക്ക് വളമായി ഉപയോഗിക്കാം പച്ചക്കറി മാലിന്യം സൌജന്യമായി


കൃഷിക്ക് വളമായി ഉപയോഗിക്കാം
പച്ചക്കറി മാലിന്യം സൌജന്യമായി

കൃഷിക്ക് വളം സൗജന്യമായി വേണോ ? ലോറിയും വിളിച്ച് തൃശ്ശൂര്‍ ശക്തന്‍ 
മാര്‍ക്കറ്റിലേക്ക് വരൂ.. ഒരു ടണ്‍ പച്ചക്കറി മാലിന്യം എടുത്താല്‍ ആയിരം രൂപ സമ്മാനവുമുണ്ട്. ശക്തന്‍ പച്ചക്കറിച്ചന്തയില്‍ കുമിയുന്ന മാലിന്യം നീക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് കോര്‍പ്പറേഷന്‍ പുതിയ നിര്‍ദ്ദേശവുമായെത്തിയത്. കൃഷിക്ക് വളമായി ഈ മാലിന്യം ആര്‍ക്ക് വേണമെങ്കിലും കൊണ്ടുപോകാം. വെറുതെയല്ല; ടണ്ണിന് ആയിരം രൂപ അങ്ങോട്ടു തരും.സേലത്തേക്കുള്ള മാലിന്യനീക്കം നിലച്ചതിനാല്‍ നഗരത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. മൂന്ന് മാസത്തേക്കായിരുന്നു സേലത്തേക്കുള്ള കരാര്‍. അത് ഒക്ടോബറില്‍ സമാപിച്ചു. വീണ്ടും മൂന്നു മാസത്തേക്ക് കരാര്‍ നീട്ടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സേലത്ത് വൈക്കോയുടെ പാര്‍ട്ടിക്കാര്‍ ഇത് തടഞ്ഞു. ഇതോടെ ഈ മാസം നഗരത്തില്‍ മാലിന്യം നീക്കാനായില്ല. ലാലൂര്‍ മാതൃകാ മാലിന്യസംസ്‌കരണ (ലാംപ്‌സ്) പദ്ധതി തുടങ്ങാതെ ലാലൂരിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കുകയുമില്ല.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പുതിയ തീരുമാനമെടുത്തത്. ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നത് ശക്തന്‍ പച്ചക്കറിച്ചന്തയിലാണ്. മാര്‍ക്കറ്റിനു മുന്നിലെ മാലിന്യം റോഡിലേക്ക് വ്യാപിച്ചു. കടകളുടെ മേല്‍ക്കൂരയേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ മാലിനം കുമിഞ്ഞിരിക്കുന്നത്. ഈ മാലിന്യം വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മാറ്റിക്കൊടുക്കും. കര്‍ഷകര്‍ക്ക് വാഹനവുമായി വരാം. ടണ്ണിന് 1,000 രൂപയും കിട്ടും. സേലത്തേക്ക് മാലിന്യം കൊണ്ടുപോയ കരാറുകാരന് ടണ്ണിന് 2,700 രൂപയാണ് കോര്‍പ്പറേഷന്‍ നല്‍കിയിരുന്നത്. ആ സ്ഥാനത്ത് 1,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍, ശക്തനിലെ പച്ചക്കറി മാലിന്യത്തിനു മാത്രമേ ഈ വാഗ്ദാനമുള്ളൂ. ലോറി, വെയ് ബ്രിഡ്ജില്‍ തൂക്കി, ഭാരം നിര്‍ണ്ണയിക്കും. ആവശ്യത്തിന് കര്‍ഷകര്‍ വന്നില്ലെങ്കില്‍ ചില്ലറയായും മാലിന്യം നല്‍കാന്‍ കഴിയും. കിലോയ്ക്ക് ഒരുരൂപ പ്രകാരം കിട്ടും. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കിയാല്‍ പിന്നീട് വരുന്നവ ചാക്കിനകത്താക്കി സൂക്ഷിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. അത് നേരിട്ട് കര്‍ഷകര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കും.
 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar