ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ ശ്രമിക്കുന്നത് ‘ലോകയുദ്ധത്തിലേക്ക് വഴി തെളിക്കും
വൻകിട ശക്തികളെ സാരമായി ബാധിക്കുന്ന ഒന്നാണ് ജെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ നിയന്ത്രണം ഏർപെടുത്തുന്നത് , ഇത് ഒരു ലോക മഹാ യുദ്ധത്തിലേക്ക് വഴി തെളിക്കാം .റഷ്യ, ചൈന, നാറ്റോ... ഏതൊക്കെ രാജ്യങ്ങളും സഖ്യങ്ങളും യുദ്ധത്തിൽ പങ്കെടുക്കും, എത്ര രാജ്യങ്ങളെ ബാധിക്കും തുടങ്ങിയ ചോദ്യങ്ങൾ ഇനിയില്ല. ഇറാനെ തനിച്ചാക്കി കൂടുതൽ രാജ്യങ്ങൾ മറുപക്ഷത്തും മറ്റുള്ളവർ നിശബ്ദരുമായി. പങ്കെടുക്കാത്തവരെയും ബാധിക്കുമോ എന്നതാണ് പുതിയ ചോദ്യം. പുതിയ ലോകക്രമത്തിൽ എല്ലാ യുദ്ധവും ലോകയുദ്ധമാണെന്ന് ആലങ്കാരികമായി പറയുമായിരുന്നു. പക്ഷേ, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അതാണ് യാഥാർഥ്യമെന്നു ലോകം തിരിച്ചറിഞ്ഞു. അവരതു പ്രഖ്യാപിക്കും മുന്പുതന്നെ എണ്ണയും മറ്റ് അവശ്യവസ്തുക്കളുമായി 250 കപ്പലുകൾ ഹോർമുസിന്റെ ഇരുവശത്തുമായി നങ്കൂരമിട്ടുകഴിഞ്ഞിരുന്നു. ഇന്ധനവില വർധന പ്രാഥമിക ആഘാതം മാത്രമാണ്. അനന്തരഫലം സാർവത്രിക വിലക്കയറ്റമാണ്. യുദ്ധത്തിന്റെ ഏറ്റവും വലിയ കെടുതി നിരപരാധികളുടെ ജീവനെടുക്കലും യുദ്ധമേഖലയിലെ നരകവ്യാപനവും തന്നെയാണ്. പക്ഷേ, വ്യാപാരം യുദ്ധോപകരണമായി വികസിപ്പിച്ചിരിക്കേ, ഹോർമുസിലെ വഴിതടയൽ ലോകമെങ്ങുമുള്ള അടുക്കളകളിൽ വരെ എത്താവുന്ന ദീർഘദൂര മിസൈലുകളാണ്.
ഹോർമുസ് അടച്ചു, ഏതെങ്കിലും കപ്പൽ അതുവഴി കടക്കാൻ ശ്രമിച്ചാൽ കത്തിച്ചു ചാരമാക്കുമെന്നാണ് ഇറാൻ റവലൂഷണറി ഗാർഡ് കോര്പ്സ് കമാൻഡര് ഇന് ചീഫ് ഇബ്രാഹിം ജിബാരി മുന്നറിപ്പു നൽകിയത്. അതിനു മുന്പേ വിവിധ രാജ്യങ്ങളുടെ കപ്പലുകൾ സഞ്ചാരം അവസാനിപ്പിച്ചിരുന്നു. കാരണം, കപ്പലുകൾ നശിച്ചാൽ നഷ്ടപരിഹാരമില്ലെന്ന് ഇൻഷ്വറൻസ് കന്പനികളുടെ അറിയിപ്പുണ്ടായിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചു. ബാരലിന് (159 ലിറ്റർ) ഏതാണ്ട് 70 ഡോളറിൽ കിടന്ന എണ്ണവില 150-200 ഡോളർവരെ എത്തിയേക്കാമെന്നാണ് സൂചന. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് അടുത്തെത്തി. 70 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ നമുക്ക് ഉണ്ടെങ്കിലും അതു മുഴുവൻ തീർക്കില്ല.
യുദ്ധം നീണ്ടാൽ സ്ഥിതി ഗുരുതരമാകും. അല്ലെങ്കിൽ അന്താരാഷ്ട്രവില കുത്തനെ ഇടിഞ്ഞപ്പോഴും പലതവണ വർധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കണം. സംസ്ഥാന തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ അമിതവർധന അത്ര എളുപ്പവുമല്ല. പരമോന്നത നേതാവിനെ വധിച്ച അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പറഞ്ഞതും ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായതും അനിശ്ചിതാവസ്ഥ വർധിപ്പിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും ചെലവേറിയ ചർച്ചാസങ്കേതം എന്നു വിശേഷിക്കുന്ന നിലയിലേക്ക് ഐക്യരാഷ്ട്രസഭ നിപതിച്ചു.
അഭ്യർഥന പുറപ്പെടുവിക്കുക എന്നതല്ലാതെ മറ്റൊരു ജോലിയും അവർക്കില്ല. ഇറാനെതിരേയുള്ള യുദ്ധത്തെ സംബന്ധിച്ച ഏതൊരു പ്രമേയവും അമേരിക്ക വീറ്റോ ചെയ്യും. യുദ്ധം നിർത്താൻ അമേരിക്കയോടോ ഹോർമുസ് അടയ്ക്കരുതെന്ന് ഇറാനോടോ ആജ്ഞാപിക്കാൻ ഒരു സഭയുമില്ല. ചുരുക്കത്തിൽ, ഹോർമുസിൽ ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത് ലോകയുദ്ധമാണ്. മധ്യസ്ഥരില്ലാത്തത് സ്ഥിതി വീണ്ടും ഗുരുതരമാക്കുന്നു.
പച്ചക്കറി, പഴം, ഉണങ്ങിയ പഴങ്ങൾ, മൊബൈൽ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും നിർമാണവസ്തുക്കൾ... എല്ലാറ്റിനും വില ഉയരാനിടയുണ്ട്. സ്വർണവില ആഗോളതലത്തിൽ ഉയർന്നെങ്കിലും കേരളത്തിൽ ഇന്നലെ കുറയുകയായിരുന്നു. ഡോളറിന്റെ മൂല്യം വർധിച്ച് രൂപയുടെ വിലയിടിഞ്ഞതുകൊണ്ടുള്ള ഈ പ്രതിഭാസം നീണ്ടുനിൽക്കാനിടയില്ല. ഡോളറിന് 92 രൂപ കടന്ന് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇത് ഇറക്കുമതിച്ചെലവ് വർധിപ്പിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണം ഉൾപ്പെടെ എല്ലാറ്റിനും വില കയറാനുള്ള സാധ്യതയുണ്ട്.
ഇപ്പോൾ ആഭരണങ്ങൾ വാങ്ങുന്പോൾ 1.35 ലക്ഷത്തിലധികവും വിൽക്കുന്പോൾ 1.25 ലക്ഷത്തിൽ താഴെയുമാണ് ലഭിക്കുന്നത്. രൂപയുടെ മൂല്യം കുറഞ്ഞതിനാൽ ഡോളറിൽ കയറ്റുമതി നടത്തുന്നവർക്ക് കച്ചവടം ലാഭകരമാണ്. പക്ഷേ, ചരക്കുകടത്ത് ഉൾപ്പെടെയുള്ള സാഹചര്യം മോശമായതിനാൽ അത് എത്രകണ്ട് വിജയക്കുമെന്നറിയില്ല.
അമേരിക്കയുടെ ലക്ഷ്യം ഇറാനിലെ ഭരണ അട്ടിമറിയും ആണവോർജ നിർമാർജനവുമാണെങ്കിലും, അന്തിമലക്ഷ്യം ലോകത്ത് മൂന്നാമതുള്ള ഇറാന്റെ എണ്ണപ്പാടങ്ങളായിരിക്കാം. രണ്ടാമതുള്ള വെനസ്വേലയെ ചൊൽപ്പടിയിലാക്കിയതോടെ ഒരു കടന്പ കഴിഞ്ഞു. ഇറാനെയും പരാജയപ്പെടുത്തിയാൽ ലോകത്തെ എണ്ണശേഖരത്തിന്റെ വലിയൊരു പങ്കും കൈപ്പിടിയിലാകും. കച്ചവടക്കാരനായ ട്രംപ് ലാഭം കാണാതെ യുദ്ധം പോലും നടത്തില്ല.
മുൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നു കൊടുത്തു കാലിയാക്കിയിരുന്ന ആയുധശേഖരം താൻ വന്നതിനുശേഷം ശക്തമാക്കിയെന്നും ഇനി എത്രനാൾ വേണമെങ്കിലും യുദ്ധം ചെയ്യാമെന്നുമാണ് ട്രംപ് ഇന്നലെയും പറഞ്ഞത്. പഴയ ഭരണാധികാരികളെ കുറ്റം പറഞ്ഞും അവഹേളിച്ചും സ്വയം പൊങ്ങാൻ ശ്രമിക്കുന്ന അപകർഷതാബോധത്തിലുള്ള ലോകനേതാക്കളിലൊരാളാണ് ട്രംപും. ആഴ്ചകൾ നീണ്ടുനിൽക്കുന്ന കഠിനമായ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ജനാധിപത്യത്തെ കെട്ടുകാഴ്ചയാക്കിയ ട്രംപും, മതമൗലികതയ്ക്കപ്പുറം ലോകമില്ലെന്നു ധരിക്കുന്ന ഇറാനും ഏറ്റുമുട്ടുകയും, ഐക്യരാഷ്ട്രസഭ ഗാലറിയിലിരുന്ന് ഉറങ്ങുകയും ചെയ്യുന്പോൾ യുദ്ധം അമേരിക്ക തീരുമാനിക്കുവോളം നീളും. കേന്ദ്രം ഗൃഹപാഠം ചെയ്തില്ലെങ്കിൽ ചെലവു ചുരുക്കാനും മുണ്ടു മുറുക്കിയുടുക്കാനും ഇന്ത്യയിലെ യഥാർഥ ഭൂരിപക്ഷമായ ദരിദ്രരും സാധാരണക്കാരും തയാറാകേണ്ടിവരും.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment