Pages

Saturday, March 9, 2024

പരിഷ്കരണം നടപ്പാക്കുന്നതിന് മുൻപ് ശരിക്ക് പഠിക്കണം

 

പരിഷ്കരണം നടപ്പാക്കുന്നതിന്  മുൻപ്  ശരിക്ക്  പഠിക്കണം

 


ഏത്  പരിഷ്ക്കരണവും  നടത്തുന്നതിന്  മുൻപ് അതിനെ കുറിച്ച് നന്നായി പഠിക്കണം.ജനോപകാരപ്രദമായ ഉചിതതീരുമാനങ്ങളെടുക്കുകയും അവ എത്രയുംവേഗം നടപ്പിൽവരുത്തുകയും ചെയ്യുന്നതു നല്ല ഭരണാധികാരികളുടെ ലക്ഷണമാണ്. വർഷങ്ങളായി  തുടർന്നുപോകുന്നവയിൽ  മാറ്റം വരുത്തുമ്പോൾ  നന്നായി  പഠിക്കണം .നന്നായി പഠിക്കാതെ  എടുത്ത  ഒരു പ്രശ്നം  പാളിപ്പോയ  കാര്യമാണ്  ഇവിടെ സൂചിപ്പിക്കുന്നത് .ആർടി ഓഫിസുകളിലും സബ് ഓഫിസുകളിലും ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് മതിയെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കർശന നിർദേശം ആദ്യദിവസംതന്നെ പാളിപ്പോയതിൽ നമ്മുടെ മന്ത്രിമാർക്കു മുഴുവനുമുള്ള പാഠമുണ്ട്.

മേയ് ഒന്നുമുതൽ നടപ്പാക്കുമെന്നറിയിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരമാണ് ഇന്നലെ മുതൽ നടപ്പാക്കാൻ മന്ത്രി തീരുമാനിച്ചത്. സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലാണ് ആഴ്ചയിൽ നാലു ദിവസം ടെസ്റ്റ് നടത്തുന്നത്. എന്നാൽ, പരിഷ്കാരം സംബന്ധിച്ച അടിയന്തര നിർദേശം ഡ്രൈവിങ് ടെസ്റ്റിന് എത്തിയവർക്കെല്ലാം ദുരിതമായി മാറുകയായിരുന്നു. 180 പേർക്കും 120 പേർക്കും ദിവസവും ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളിലാണ് 50 പേരിലേക്ക് അപ്രതീക്ഷിതമായി പരിമിതപ്പെടുത്തിയത്. പുതിയ തീരുമാനം നേരത്തേ അറിഞ്ഞവർ ആദ്യത്തെ 50 പേരിൽ ഉൾപ്പെടുന്നതിനായി പുലർച്ചെതന്നെ ഗ്രൗണ്ടിൽ എത്തിയിരുന്നു. നിർദേശം പാലിക്കാൻ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങിയതോടെ മിക്ക കേന്ദ്രങ്ങളിലും പ്രതിഷേധം കനത്തു. ചില കേന്ദ്രങ്ങളിൽ ക്യൂ നിന്ന 180 പേരോട് 50 പേർക്കു മാത്രമാണ് ടെസ്റ്റിന് അവസരമെന്ന് ഉദ്യോഗസ്ഥർ പറയുന്നതുതന്നെ രാവിലെ എട്ടോടെയാണ്. ടെസ്റ്റിങ് കേന്ദ്രങ്ങളിലെത്തി കാത്തുനിന്നു വലഞ്ഞ ഗർഭിണികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണു മന്ത്രിക്കു രാവിലെതന്നെ തീരുമാനം പിൻവലിക്കേണ്ടി വന്നത്.ബുധനാഴ്ച ആർടിഒമാരുടെയും ജോയിന്റ് ആർടിഒമാരുടെയും ഓൺലൈൻ യോഗം വിളിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് ആർടിഒമാർ എല്ലാ ഓഫിസുകളിലേക്കും സന്ദേശം കൈമാറുകയും ചെയ്തു. എന്നാൽ, ഇക്കാര്യം ഇന്നലെ ടെസ്റ്റിനു വരാൻ തയാറെടുത്തവരെയെല്ലാം അറിയിക്കാൻ മാർഗമില്ലാതെ എംവിഐമാർ കുഴങ്ങി. അതുകൊണ്ടുതന്നെ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് അവധിയെടുത്തു വന്നവരെയടക്കം മന്ത്രിനിർദേശം വട്ടംകറക്കി. പുലർച്ചെ വന്നു കാത്തുനിൽക്കുന്നവരിൽനിന്ന് 50 പേരെ ഏതു മാനദണ്ഡത്തിൽ തിരഞ്ഞെടുക്കുമെന്നും ഉദ്യോഗസ്ഥർക്കു നിശ്ചയമില്ലായിരുന്നു.ഇത്രയും ദുരിതത്തിനുശേഷം, ഇന്നലെ സമയം അനുവദിച്ചവർക്കെല്ലാം ടെസ്റ്റ് നടത്താനും നിലവിലെ രീതിതന്നെ തുടരാനും തീരുമാനം വന്നു. അപ്പോൾ തീർച്ചയായും കേരളത്തിന് ചോദ്യം ചോദിക്കേണ്ടിവരുന്നു: പിന്നെ എന്തിനായിരുന്നു തിരക്കിട്ട് ഇങ്ങനെയൊരു അപ്രായോഗിക പരിഷ്കാരം അടിച്ചേൽപിച്ചത്?

വർഷങ്ങളായി തുടരുന്ന ഡ്രൈവിങ് ടെസ്റ്റ് ഘടനയിൽ വേണ്ടത്ര പഠിക്കാതെയും കാര്യഗൗരവമില്ലാതെയും പൊടുന്നനേ പരിഷ്കാരം നടത്താൻ മുതിർന്നതാണ് കഷ്ടസാഹചര്യമുണ്ടാക്കിയതെന്നാണ് ആരോപണം. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിയയുടൻ വകുപ്പിലെ സകലതും അടിമുടി പരിഷ്കരിക്കാൻ തോന്നുന്നതൊക്കെ സ്വാഭാവികം. എന്നാൽ, പെട്ടെന്നു തോന്നുന്ന പരിഷ്കാരം വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയതുകൊണ്ടാണ് ഇന്നലെയുണ്ടായതുപോലെ പ്രതിഷേധങ്ങൾക്കു വഴിവച്ചതും പുതിയ നിർദേശം അട്ടത്തു കയറ്റേണ്ടിവന്നതും.ഏതു പരിഷ്കാരവും ജനവിരുദ്ധമാകാതെയും പ്രായോഗിക കാഴ്ചപ്പാടോടെയും വേണമെന്ന അടിസ്ഥാനബോധ്യം ഭരണാധികാരികൾക്കൊപ്പമുണ്ടായേ തീരൂ. ഇന്നലെ പാളിപ്പോയ ഡ്രൈവിങ്ടെസ്റ്റ് പരിഷ്കാരം ഇതുതന്നെയാണു വിളിച്ചുപറയുന്നത്. ദേശീയതലത്തിൽ ഒറ്റ ഡ്രൈവിങ് ലൈസൻസ് മാത്രമാണെന്നിരിക്കെ, നടപടിക്രമങ്ങളിൽ സംസ്ഥാനങ്ങൾ വേറിട്ട വഴി സ്വീകരിക്കുന്നതു ശരിയാണോ എന്ന ചോദ്യവും ഉയരുന്നു.

 

പ്രൊഫ്, ജോൺ കുരാക്കാർ

 

No comments: