Pages

Thursday, June 21, 2018

ഫയലുകൾ കാണാതാകുന്ന നീതിന്യായ കേന്ദ്രങ്ങൾ


ഫയലുകൾ കാണാതാകുന്ന നീതിന്യായ കേന്ദ്രങ്ങൾ
ഹൈക്കോടതിയിൽനിന്ന് സുപ്രധാന ഫയലുകളും  മറ്റു രേഖകളും ‘കാണാതാകുന്നതെങ്ങനെ ?   നീതിന്യായ കേന്ദ്രങ്ങളിൽ നിന്ന് നീതി ലഭിക്കുന്നില്ല  ഫയലുകൾ പോലും കാണുന്നില്ല  .’പൊതുമേഖലാസ്ഥാപനമായ പാലക്കാട്ടെ മലബാർ സിമന്റ്സിലെ അഴിമതിയെപ്പറ്റിയുള്ള മൂന്ന് ഹർജികളുടെ ഫയലുകളാണ് സംസ്ഥാനത്തെ പരമോന്നത നീതിപീഠമായ ഹൈക്കോടതിയിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. മലബാർ സിമന്റ്സിന്റെ മുൻ ചെയർമാനും ഡയറക്ടർമാർക്കുമെതിരേയുള്ള മൂന്ന് വിജിലൻസ് കേസുകളിൽ കുറ്റവിചാരണ നടത്താനുള്ള അനുമതി നിഷേധിച്ചതിനെതിരേ ഒരു പൗരാവകാശസംഘടന നൽകിയ ഹർജിയും ആ കേസുകളെപ്പറ്റി സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പൗരാവകാശപ്രവർത്തകരും സംഘടനയും നൽകിയ ഹർജികളുമാണ് കാണതെപോയിരിക്കുന്നത് .

മലബാർ സിമന്റ്സിലെ മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനെയും രണ്ടു മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തെത്തുടർന്നാണ് അവിടത്തെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തുവന്നത്. ആത്മഹത്യയാണെന്ന് സി.ബി. ഐ. കണ്ടെത്തിയ ആ ദുരന്തങ്ങൾക്കു കാരണം മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് അതിശക്തമായ ആരോപണങ്ങളും പരാതികളുമുണ്ടായിരുന്നു. അവയെപ്പറ്റി സി.ബി.ഐ.തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികളാണ് ഹൈക്കോടതിയിൽനിന്നു കാണാതെപോയിരിക്കുന്നത്. ഹൈക്കോടതിയിൽനിന്ന് വ്യവഹാരരേഖകൾ കാണാതാക്കപ്പെടുന്ന സംഭവം. നീതിയും ന്യായവും നടപടികളുടെ വ്യക്തതയും ഉറപ്പാക്കാനുള്ള ഫയൽ സൂക്ഷിക്കൽ സമ്പ്രദായവും അതിന്റെ രഹസ്യാത്മകതയും സുരക്ഷിതത്വവും സ്വാധീനതയുള്ളവർക്കു നിസ്സാരമായി അട്ടിമറിക്കാമെന്ന് ഇതിൽനിന്നു വ്യക്തമാകുന്നു.

ഏറെ വിവാദങ്ങളുയർത്തിയ കേസാണു മലബാർ സിമന്റ്സുമായി ബന്ധപ്പെട്ടുള്ളത്.മലബാർ സിമന്റ്സിന്റെ കന്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം കൊലപാതകമാണെന്ന ആരോപണവും ഉയർന്നിരുന്നു.ഇവരുടെ മരണം ആത്മഹത്യയായിരുന്നുവെന്നായിരുന്നു സിബിഐ റിപ്പോർട്ട്. എന്നാൽ മരണത്തിലേക്കു നയിച്ചത് സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിയാണെന്ന പരാതി സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതെക്കുറിച്ചു വീണ്ടും അന്വേഷണത്തിനു ശശീന്ദ്രന്റെ സഹോദരൻ ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫയലുകൾ കാണാതായ സംഭവം വലിയ സംശയം ഉളവാക്കുന്നു. ഈ ഫയലുകൾ മലബാർ സിമന്റ്സിലെ പല അഴിമതികളിലേക്കും വെളിച്ചംവീശുമെന്നാണു പറയപ്പെടുന്നത്. അതു തടയുക എന്ന ലക്ഷ്യത്തോടെ ആരോ ഫയലുകൾ മോഷ്ടിച്ചതാണെന്നു സംശയിക്കണം.

രാജ്യത്തെ വിവിധ കോടതികളിലായി കോടിക്കണക്കിനു രേഖകളാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. പല കീഴ്ക്കോടതികളിലും കേസ് ഫയലുകൾ സൂക്ഷിക്കാൻ വേണ്ടത്ര സംവിധാനമില്ല. കേരളത്തിലെ കാലാവസ്ഥയിൽ കടലാസു ഫയലുകൾക്കു പെട്ടെന്നു കേടുപാടുണ്ടാകാൻ സാധ്യതയുണ്ട്. കോടതിരേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കുറ്റമറ്റ സംവിധാനം അത്യന്താപേക്ഷിതമാണ്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമുള്ള സ്ഥലത്തുനിന്നു കേസുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടുവെന്നതാണ്. അതും സംസ്ഥാനത്തെ ഉന്നത നീതിപീഠത്തിന്റെ തീർപ്പിനായി കാത്തിരിക്കുന്ന കേസിന്റെ ഫയലുകളാണു നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് അക്ഷന്തവ്യമായ തെറ്റാണ്.

കോടതി രേഖകൾ സൂക്ഷിക്കുന്ന സ്ഥലത്ത് എല്ലാവർക്കും പ്രവേശനം ഇല്ല. അവ സൂക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കു മാത്രമേ അവിടെ കടന്നുചെല്ലാനാവൂ. അതുകൊണ്ടുതന്നെ കോടതിക്ക് അകത്തുള്ളവർ അറിയാതെ ഫയലുകൾ അപ്രത്യക്ഷമാവാനോ അവയ്ക്കു സ്ഥാനഭ്രംശം സംഭവിക്കാനോ സാധ്യതയില്ല.കോടതികളുടെ സുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന സംഭവമാണിപ്പോൾ നടന്നിരിക്കുന്നതെന്നു സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി. രേഖകൾ സൂക്ഷിക്കുന്നതിന് എല്ലാ കോടതികളിലും കുറ്റമറ്റ ക്രമീകരണം ഉണ്ടാകണം. നീതിന്യായ കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് നീതി ലഭിക്കണം .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: