Pages

Friday, March 15, 2024

നമ്മുടെ പോലീസ്‌കാർക്ക് മനുഷ്യത്വം വേണോ ?

 

നമ്മുടെ പോലീസ്കാർക്ക് മനുഷ്യത്വം  വേണോ ? 

പോലീസ്കാർക്ക് നുഷ്യത്വം വേണമെന്നൊക്കെ പെ‍‍ാലീസ്  മേധാവികളും  സർക്കാരും സമൂഹംതന്നെയും ഓർമിപ്പിക്കാറുണ്ട് .കണ്ണിൽച്ചോരയില്ലാത്ത  പോലീസ്കാർ സേനയിലുണ്ട് .മനുഷ്യത്വം തരിമ്പുപോലുമില്ലാതെ ഒരാളുടെ ജീവിതത്തിൽ ഇടപെട്ട്, ജീവനോപാധിതന്നെ പൊലീസ് തകർത്തുകളഞ്ഞ കടുംകയ്യാണ്   പത്രത്തിൽ വായിച്ചത് , ഹൃദയവും കരുണയുമില്ലാത്ത വ്യവസ്ഥിതിക്കു മുന്നിൽ തോൽക്കാൻ വിധിക്കപ്പെട്ട നാട്ടിലെ സാധാരണക്കാരുടെ പ്രതിനിധിയും പ്രതീകവുമാകാൻ അങ്ങനെ ഒരു പേരുകൂടി നമുക്കു കിട്ടുന്നു: വയനാട് ജില്ലയിലെ മേപ്പാടി മുക്കിൽപീടിക സ്വദേശി എൻ.ആർ.നാരായണൻ.

ഇൻഷുറൻസ് ഇല്ലാത്തതിനു പിടിച്ചെടുത്ത ഓട്ടോറിക്ഷ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുപൊളിച്ച് പൊലീസ് ഇരുമ്പുവിലയ്ക്കു തൂക്കിവിറ്റ ക്രൂരകഥയാണത് മലയാളികൾ വായിച്ചത്

  നഷ്ടപരിഹാരത്തിന് 5 വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് ഓട്ടോ ഉടമ നാരായണൻ. സ്റ്റേഷനിൽ സ്ഥലമില്ലെന്നു പറഞ്ഞ് മേപ്പാടി പൊലീസ് ലേലം ചെയ്തു വിറ്റുകളയുമ്പോൾ ഓർത്തിരുന്നോ, അത് പാവത്തിന്റെ ജീവിതമായിരുന്നെന്ന്? ആകെയുണ്ടായിരുന്ന കടമുറി വിറ്റു വാങ്ങിയ ഓട്ടോ ഇടിച്ചുപെ‍‍ാളിച്ചപ്പോൾ ഒപ്പം തകർന്നതു നാരായണന്റെ പ്രതീക്ഷകൾകൂടിയാണ്.

 

നാരായണന്റെ ഓട്ടോ 2017ഡിസംബറിൽ പൊലീസ് കൊണ്ടുപോകുമ്പോൾ പറഞ്ഞത് ഇതാണ്: 1000 രൂപ പിഴയടച്ച്, ഇൻഷുറൻസ് അടച്ച രേഖയുമായി എത്തിയാൽ ഓട്ടോ വിട്ടുതരാം. കൊച്ചിയിൽ സെക്യൂരിറ്റി ജോലി ചെയ്ത് ഇൻഷുറൻസ് പ്രീമിയത്തിനുള്ള 8000 രൂപയുണ്ടാക്കി രണ്ടു മാസം കഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് ഓട്ടോ ഇടിച്ചുപൊളിച്ചിട്ടിരിക്കുന്നതാണ്. തള്ളിക്കൊണ്ടു പോകാൻപോലും പറ്റാത്ത ഓട്ടോയ്ക്ക് ഇൻഷുറൻസ് പുതുക്കാൻ കമ്പനികൾ സമ്മതിച്ചില്ല. സ്റ്റേഷൻ വികസനത്തിനു സ്ഥലം തികയാത്തതിനാലാണ് ഓട്ടോ ഇടിച്ചുപെ‍‍‍ാളിച്ചതെന്നു പെ‍‍ാലീസ് ന്യായീകരിച്ചു.

 

തന്റെ ജീവിതം തകർത്തതിനു നഷ്ടപരിഹാരംതേടി നാരായണൻ ഓഫിസുകൾ കയറിയിറങ്ങുമ്പോഴും നിരാശ മാത്രം ബാക്കിയാവുന്നു. സങ്കടം കൊണ്ടെഴുതിയ അപേക്ഷ വായിക്കേണ്ടതു യന്ത്രസമാനമായ കണ്ണുകൾകൊണ്ടല്ല, കരുണയും കരുതലുമുള്ള ഹൃദയം കൊണ്ടാവണമെന്ന യാഥാർഥ്യംകൂടി കഷ്ടാനുഭവം ഓർമിപ്പിക്കുന്നുണ്ട്. സ്വാധീനമുള്ളവർ മുഷ്ക്കോടെ നിയമം കാറ്റിൽ പറത്തുന്ന നാട്ടിലാണ് നിസ്സഹായനും നിരാലംബനുമായൊരു ഓട്ടോറിക്ഷാ ഡ്രൈവറുടെ നേർക്ക് ഇത്രയും കടുത്തനിയമപാലനമുണ്ടായതെന്നതു ലജ്ജാകരമാണ്. നിയമപാലനം കുറ്റമറ്റു നിർവഹിക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, മുന്നിൽ നിൽക്കേണ്ടതു മനുഷ്യത്വമാണ്; അതാണ് പൊലീസ് മറന്നതും.

 

പിഴയടച്ച്, ആവശ്യമായ രേഖകളുമായി എത്തിയാൽ വിട്ടുനൽകാനായി ഓട്ടോ സൂക്ഷിക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. ഓട്ടോ വീണ്ടെടുക്കാനെത്തിയ നാരായണന്റെ മുന്നിൽ കൈമലർത്തിക്കാട്ടിയത് മാപ്പർഹിക്കുന്ന തെറ്റല്ല. സ്റ്റേഷൻ വികസനത്തിനു സ്ഥലം തികയാത്തതിനാലാണ് ഓട്ടോ ഇടിച്ചുപെ‍‍‍ാളിച്ചതെന്ന ന്യായം എത്ര പരിഹാസ്യവും മനുഷ്യത്വരഹിതവുമാണ്. കേസിൽപ്പെട്ടും മറ്റും എത്രയെത്ര വാഹനങ്ങളാണു നമ്മുടെ പൊലീസ് സ്റ്റേഷൻ വളപ്പുകളിലും മറ്റും വർഷങ്ങളായി തുരുമ്പെടുത്തുകിടക്കുന്നത്; സർക്കാർ വാഹനങ്ങൾ നിരവധി ..ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് എന്തുമാകാമെന്ന അധികാരധാർഷ്ട്യത്തിന്റെ ഏറ്റവും അപലപനീയമായ ഉദാഹരണമാണ് മേപ്പാടി പൊലീസ് സ്റ്റേഷനിലുണ്ടായത്. നാട്ടിലെ ഒരു പൗരന്റെ ഉപജീവനമാർഗം തകർത്ത ധിക്കാരനടപടിക്ക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണകൂടംതന്നെ ഉത്തരവാദിയാണെന്നു പറയണം. അതുകൊണ്ടുതന്നെ, നാരായണന്റെ നഷ്ടത്തിനും നിരാശയ്ക്കും സങ്കടത്തിനും അലച്ചിലിനും എത്രയുംവേഗം പരിഹാരമുണ്ടായേതീരൂ. അതിനായി സർക്കാർ നാരായണനു നൽകേണ്ട ഏറ്റവും ചുരുങ്ങിയ പ്രായശ്ചിത്തം പുതിയൊരു ഓട്ടോറിക്ഷ തന്നെയാണെന്നതിൽ സംശയമില്ല. അത് എത്രയുംവേഗം നൽകുകയുംവേണം. നമ്മുടെ പോലീസ്കാർ  മനുഷ്യത്വം  ഉള്ളവരാകണം .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

: 

 

 

 

 

 

 

 

 

നമ്മുടെ കലോത്സവങ്ങൾ കലാപവേദികളാകുന്നത് എന്തുകൊണ്ട് ?

 

നമ്മുടെ കലോത്സവങ്ങൾ കലാപവേദികളാകുന്നത്  എന്തുകൊണ്ട് ?

 

ജനാധിപത്യത്തിന്റെ സർഗാത്മകയിടങ്ങളായിമാറേണ്ട കലോത്സവങ്ങൾ പലപ്പോഴും ആധിപത്യത്തിന്റെയും മർക്കടമുഷ്ടിയുടെയും വേദികളായി മാറുന്നുവെന്നത് കാണാതിരിക്കാനാവില്ല.

പേരിടലിൽ തുടങ്ങിയതാണ് കേരള സർവകലാശാല കലോത്സവവിവാദം. വിധികർത്താക്കളിലൊരാളുടെ മരണംവരെ നീണ്ട പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊക്കെയാണ് പിന്നീടുള്ള ദിവസങ്ങൾ സാക്ഷിയായത്. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി കലോത്സവം പാതിയിൽ നിർത്തിവെക്കേണ്ട സാഹചര്യവും ഇത്തവണയുണ്ടായി. വേദിക്കായി സർവകലാശാല യൂണിയൻ തിരഞ്ഞെടുത്തഇൻതിഫാദഎന്ന പേര് അറംപറ്റിയെന്നു പറയുന്നതിൽ തെറ്റില്ല. ‘ഇൻതിഫാദകലാപത്തെ പിന്തുണയ്ക്കുന്ന പേരാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാർഥികൾ വൈസ് ചാൻസലർക്ക് പരാതിനൽകിയതായിരുന്നു തുടക്കം.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കലോത്സവം യുദ്ധമോ കലാപമോ സമരമോ അല്ലെന്നു വ്യക്തമാക്കി വൈസ് ചാൻസലർ പേര് വിലക്കി. മത്സരം തുടങ്ങിയതോടെ കോഴ, ഒത്തുകളി ആരോപണങ്ങളും ചൂടുപിടിച്ചു. ആദ്യദിനം അരങ്ങേറിയ മാർഗംകളിയുടെ ഫലപ്രഖ്യാപനത്തിൽത്തന്നെ താളംപിഴച്ചു. മാർഗംകളി വിധികർത്താക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതുവരെ കാര്യങ്ങളെത്തി. തുടർന്നുള്ള ദിവസങ്ങളിലും ഫലപ്രഖ്യാപനവും അപ്പീലും മത്സരങ്ങൾ അനന്തമായി വൈകുന്നതുമെല്ലാം പ്രതിഷേധത്തിനിടയാക്കി. സർവകലാശാല യൂണിയൻ നിയന്ത്രിക്കുന്ന എസ്.എഫ്..ക്കാർ, കലോത്സവത്തിനെത്തിയ കെ.എസ്.യു. പ്രവർത്തകരെ തിരഞ്ഞുപിടിച്ചു മർദിച്ചതായുള്ള പരാതിയുയർന്നതോടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്കും വേദികൾ വഴിമാറി. വിവിധങ്ങളായ പ്രശ്നങ്ങൾ കാരണം മത്സരങ്ങൾ നിർത്തിവെക്കുന്നതും സമയം അനിശ്ചിതമായി നീളുന്നതും മത്സരാർഥികളെയും വലച്ചു. ഒടുവിൽ സമാപനസമ്മേളനംവരെ ഒഴിവാക്കി കലോത്സവം നിർത്തിവെച്ചതായി വൈസ് ചാൻസലർക്ക് പ്രഖ്യാപിക്കേണ്ടിവന്നു. കല സംഘർഷത്തിലേക്കും കലാപത്തിലേക്കും നീങ്ങിയപ്പോൾ നഷ്ടമുണ്ടായത് മാസങ്ങൾനീണ്ട പരിശീലനത്തിനൊടുവിൽ അരങ്ങ് നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്കുമാത്രമാണ്.

 

നമ്മുടെ കലാ സാംസ്കാരിക മണ്ഡലത്തിന്റെ ഭാവികാലത്ത് ചുവടുറപ്പിക്കേണ്ടവരാണ് വേദിയും അംഗീകാരവും നഷ്ടപ്പെട്ടു മടങ്ങുന്നത്. മാസങ്ങളുടെ കഠിനാധ്വാനവും ഒരുക്കവും പാഴാകുന്നു. നൃത്ത ഇനങ്ങളടക്കം പല സ്റ്റേജ് മത്സരങ്ങൾക്കും വലിയ തോതിൽ പണം ചെലവഴിച്ചും ഏറെ നാളത്തെ തയാറെടുപ്പോടെയുമാണ് കോളജുകൾ ടീമുകളെ എത്തിക്കുന്നത്. സർവകലാശാലാ അധികൃതരും യൂണിവേഴ്സിറ്റി യൂണിയനും വിദ്യാർഥി സംഘടനകളുമടക്കമുള്ളവർ നിരത്തുന്ന ന്യായങ്ങളൊന്നും നിരാശരായുള്ള അവരുടെ മടക്കത്തിനു പരിഹാരമല്ല. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ നിസ്സാരവുമല്ല.

താൽക്കാലിക ലാഭം നോക്കിയുള്ള രാഷ്ട്രീയക്കളികളും അധികാരികളുടെ കിടമത്സരങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ എത്രമാത്രം അനാഥമാക്കിയിരിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവുകൂടിയാവുന്നു ഇത്. ചില വിദ്യാർഥിസംഘടനകൾ അക്രമം അവരുടെ പ്രധാന കലാപരിപാടിയാക്കിയിരിക്കുകയാണ്.

 

കോഴ വാങ്ങി വിധിനിർണയം അട്ടിമറിച്ചതിന്റെ പേരിൽ വിധികർത്താക്കളടക്കം അറസ്റ്റിലായി. മാർഗംകളി മത്സരത്തിന്റെ നിർണയത്തിലാണ് ക്രമക്കേടുണ്ടായതെന്നു പറയുന്നെങ്കിലും കലോത്സവത്തിലെ മറ്റിനങ്ങളിലും സമാനമായ ഇടപെടൽ നടന്നിട്ടുണ്ടെന്ന ആരോപണവുമായി വിദ്യാർഥികൾ വൈസ് ചാൻസലർക്കു മുന്നിലെത്തി. വിധികർത്താക്കൾക്കെതിരെ നൂറുകണക്കിനു പരാതികളാണ് സർവകലാശാലാ അധികൃതർക്കു ലഭിച്ചത്.  ജനാധിപത്യത്തിന്റെ സർഗാത്മകയിടങ്ങളായിമാറേണ്ട കലോത്സവങ്ങൾ പലപ്പോഴും ആധിപത്യത്തിന്റെയും മർക്കടമുഷ്ടിയുടെയും വേദികളായി മാറുന്നുവെന്നത് കാണാതിരിക്കാനാവില്ല. എതിർ വിദ്യാർഥിസംഘടനകൾക്ക് നിയന്ത്രണമുള്ള കോളേജുകളെ പലവിധത്തിൽ മാറ്റിനിർത്തുന്നതും അവിടങ്ങളിലെ യൂണിയൻ ഭാരവാഹികളെ കായികമായി ആക്രമിക്കുന്നതും ഇത്തരം വേദികളിൽ പതിവാണ്. ഇങ്ങനെ പോയാൽ കലോത്സവങ്ങൾ  തന്നെ ഇല്ലാതാകും . കലാലയങ്ങളെ കൊലകളങ്ങളായി  മാറ്റാതിരിക്കുക .

 

പ്രൊഫ്. ജോൺ കുരാക്കാർ