ന്യൂയോര്‍ക്കില്‍
സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം
ന്യൂയോര്ക്ക് മേയര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്. ഇന്ത്യന്‍ വംശജയായ പ്രശസ്ത സിനിമാ സംവിധായിക മീരാ നായരുടെ മകനാണ് 34 കാരനായ സൊഹ്‌റാന്‍ മംദാനി. ന്യൂയോര്ക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയര്‍ കൂടിയാണ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി.ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയാണ് സൊഹ്റാന്റെ പിതാവ്. തെരഞ്ഞെടുപ്പ് വേളയിൽ സൊഹ്റാൻ മംദാനിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് പരസ്യമായി രംഗത്തു വന്നിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന മംദാനിയെ "കമ്യൂണിസ്റ്റ് ഭ്രാന്തൻ" എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കൻ മുഖ്യധാരയിൽ ഒരു രാഷ്ട്രീയപാർടിയേ ഉള്ളൂവെന്ന് നോം ചോംസ്കിയടക്കം ചില ചിന്തകർ പറയാറുണ്ട്. മാറിമാറി ഭരിക്കുന്ന ഡെമോക്രാറ്റിക് പാർടിയും റിപ്പബ്ലിക്കൻ പാർടിയും യഥാർഥത്തിൽ ഒരേ കോർപറേറ്റ് മുതലാളിത്ത താൽപ്പര്യങ്ങൾ നടപ്പാക്കുന്ന വലതുപക്ഷ പാർടികളാണെന്നാണ് വിമർശം. അത് ശരിയുമാണ്. പലപ്പോഴും ആഭ്യന്തരനയത്തിൽ ഡെമോക്രാറ്റിക് പാർടി സ്വീകരിക്കുന്ന പുരോഗമനപരമായ ചില നിലപാടുകൾമാത്രമാണ് അതിനെ അൽപ്പം വ്യത്യസ്തമാക്കുന്നത്. സാമ്രാജ്യത്വ താൽപ്പര്യത്തിലധിഷ്ഠിതമായ വിദേശനയത്തിൽ രണ്ടു പാർടികൾക്കും പൊതുവേ ഒരേ നിലപാടാണ്. എന്നാൽ സമീപകാലത്തായി അമേരിക്കൻ ജനത, വിശേഷിച്ച് യുവത രാഷ്ട്രീയമായി ഇടത്തോട്ട് തിരിയുന്നതായാണ് അനുഭവങ്ങൾ കാണിക്കുന്നത്. ചൊവ്വാഴ്ച ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ, സോഷ്യലിസമാണ് തന്റെ രാഷ്ട്രീയം എന്നുറക്കെ പ്രഖ്യാപിച്ചിട്ടുള്ള യുവ ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി നേടിയ ഉജ്വലവിജയം അതിന് അടിവരയിടുന്നതാണ്.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment