ഡ്യൂട്ടിക്കിടെ
പരുക്കേറ്റ
സിവില്
പോലീസ്
ഓഫീസര്
ചികിത്സയ്ക്കായി
കിടപ്പാടവും
വിറ്റു
ഡ്യൂട്ടിക്കിടയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സിവില് പോലീസ് ഓഫീസര് ചികിത്സയ്‌ക്കായി സ്വന്തം കിടപ്പാടവും വിറ്റു. പയ്യന്നൂര്‍ കാങ്കോലിലെ പരേതനായ കൃഷ്‌ണന്റെ മകനും കാസര്‍ഗോഡ് ആംഡ് റിസര്‍വ് (നമ്പര്‍ 2071) പോലീസ് ഓഫീസറുമായ കെ. രാജേഷിനാണ് ഈ ദുര്‍ഗതി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് രണ്ട് തവണ നിവേദനം സ്വീകരിക്കുകയും ചികിത്സാസഹായം അനുവദിക്കാന്‍ വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്‌തിട്ടും അധികൃതര്‍ തുടര്‍ന്ന നിസംഗതയാണ് ഈ കുടുംബത്തിനു സ്വന്തം വീടും നഷ്‌ടമാക്കിയത്.2012 ഫെബ്രുവരി അഞ്ചിനു ഹൊസ്‌ദുര്‍ഗ് പോലീസ് സ്‌റ്റേഷനു കീഴില്‍ കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളിനടുത്ത് ഗതാഗതം നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ദുരന്തം രാജേഷിനെ പിടികൂടിയത്.
പുറകിലൂടെ അലക്ഷ്യമായി ചീറിപ്പാഞ്ഞുവന്ന മോട്ടോര്‍സൈക്കിള്‍ വന്നിടിച്ച് രാജേഷ് ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു. ചോരവാര്‍ന്ന് അബോധാവസ്‌ഥയിലായ രാജേഷിനെ നാട്ടുകാരാണ് ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്‌ഥിതി ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ തകര്‍ന്ന തലയോട്ടിയുടെ ഒരുഭാഗം പിന്നീട് കണ്ടെത്തി ഫ്രീസറില്‍വച്ച് മംഗലാപുരത്ത് എത്തിച്ച് തുന്നിപ്പിടിപ്പിച്ചു.ശസ്‌ത്രക്രിയയെതുടര്‍ന്ന് ഇടതുകണ്ണിന്റെ കാഴ്‌ച ഭാഗികമായി നശിച്ചു.
ഏഴു മാസത്തിലധികം നീണ്ട ചികിത്സയ്‌ക്കു പത്തുലക്ഷത്തോളം രൂപ ചെലവായി. കുടുംബസ്വത്തായി കിട്ടിയ വീടും പറമ്പും ഇതിനായി വില്‍ക്കേണ്ടി വന്നു. ഇപ്പോഴും ചികിത്സ തുടരുകയാണ്.ഇനിയും പണം കണ്ടെത്താന്‍ വഴിയില്ലാത്തതിനാല്‍ ഇപ്പോള്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരിക്കുകയാണ് രാജേഷ്.തലചുറ്റല്‍ അനുഭവപ്പെടുന്നതിനാല്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് സുപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ഓഫീസ് ജോലിയാണ് ചെയ്യുന്നത്. ഡ്യൂട്ടിക്കിടയില്‍ സംഭവിക്കുന്ന അപകടങ്ങളുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ നിയമമുണ്ടെങ്കിലും അത് അനുവദിക്കേണ്ട ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥമുലം ഇതുവരെ സഹായമൊന്നും കിട്ടിയിട്ടില്ല. അപേക്ഷ വിവിധ കാരണങ്ങള്‍ പറഞ്ഞ് തിരസ്‌കരിക്കുകയാണ് ചെയ്‌തത്. ഇതേത്തുടര്‍ന്ന് 2011 നവംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കിയിരുന്നു. ഉടന്‍ ചികിത്സാചെലവ് അനുവദിക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി.
എന്നാല്‍ ഇതു നടപ്പാകാത്തതിനാല്‍ 2013 ഏപ്രില്‍ 18-ന് കാഞ്ഞങ്ങാട് എത്തിയ മുഖ്യമന്ത്രിക്ക് അന്നത്തെ സി. ഐ. വേണുഗോപാല്‍ മുഖാന്തിരം വീണ്ടും ഒരു നിവേദനം കൂടി സമര്‍പ്പിച്ചു. മുഖ്യമന്ത്രി അവിടെവച്ചു തന്നെ ഇതിനുള്ള ഉത്തരവ് രേഖാമുലം നല്‍കുകയും ചെയ്‌തു. എന്നിട്ടും നിരാശയായിരുന്നു ഫലം.
ഇതിനിടയില്‍ ഇടിച്ച് തെറിപ്പിച്ച് അപകടം വരുത്തിയ ബൈക്കിനെതിരേ കേസ് ഫയല്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലവധി തീര്‍ന്നിരുന്നു. അതിന്റെ ഉടമയോട് നഷ്‌ടപരിഹാരത്തിന് ശ്രമിച്ചപ്പോള്‍ പണം നല്‍കാനില്ലാത്തതിനാല്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയാറാണെന്നായിരുന്നു മറുപടി.ഇപ്പോള്‍ താമസിക്കാന്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ കാസര്‍ഗോഡ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പംകഴിയുകയാണ് ഇയാള്‍ .തന്റെ ദുരവസ്‌ഥയറിഞ്ഞ് ആരെങ്കിലും സഹായിക്കാന്‍ വരുമെന്ന പ്രതീക്ഷയിലാണ് ഈ പോലീസ് ഓഫീസര്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment