Pages

Wednesday, June 19, 2019

മികവുറ്റ നമ്മുടെ പൊലീസിന് എന്തുപറ്റി ?


മികവുറ്റ നമ്മുടെ 
  പൊലീസിന് എന്തുപറ്റി ?

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മികവുറ്റ  നമ്മുടെ പൊലീസിന് എന്തുപറ്റി?സ്‌കോട്ട്‌ലന്റ്‌യാര്‍ഡ് പോലീസിനെ വെല്ലുന്ന മികവ് കേരളാപോലീസിനുണ്ടെന്ന് പലപ്പോഴും പുകഴ്ത്താറുണ്ട്.  അത് ശരിയാണുതാനും . കുറ്റാന്വേഷണങ്ങള്‍ നടത്താന്‍ സ്വതന്ത്ര ചുമതല ലഭിച്ചാല്‍ കഴിവ് തെളിയിച്ച എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട് ,നൂറുകണക്കിന് കഴിവുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ  ഈ ലേഖകന് സുഹൃത്തുക്കളായിട്ടുണ്ട് .അവരൊക്കെ വളരെ നല്ല മനുഷ്യരാണ് .അടുത്ത കാലത്തായി സമൂഹത്തിലെന്നപോലെ പോലീസിലും കുറ്റവാസന പ്രകടമാക്കുകയാണ്. കൊലപാതകത്തിലടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്.

മേലധികാരികള്‍ കീഴേതലത്തിലുള്ള പോലീസുകാരെ ശാരീരികമായും മാനസികമായുംഉപദ്രവിക്കുന്ന സംഭവങ്ങള്‍ ഓരോ ദിവസവും പെരുകുകയാണ്. അടുത്ത സമയത്ത്  കൊച്ചിയിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  തൻറെ ജോലിയും കുടുംബവുമൊന്നും നോക്കാതെ നാടുവിട്ടത് ഏറെ വിവാദം സൃഷ്‌ടിച്ചു . ഇതിൻറെ കാരണവും പോലീസ് മേധാവികളിൽ ആരോപിക്കപെട്ടിരിക്കുകയാണ് .മേലുദ്യോഗസ്ഥരുടെ പുലഭ്യംകേട്ട് മടുത്ത മറ്റൊരു  പോലീസുകാരന്‍ കണ്ണൂരില്‍ രാജിവയ്ക്കുകയും ചെയ്തു.

വീട്ടില്‍നിന്നും സ്‌കൂട്ടറില്‍ പോയ പൊലീസ്‌കാരിയെ  പിന്നാലെ കാറില്‍വന്ന പോലീസുകാരന്‍ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തുക മാത്രമല്ല വടിവാള്‍ കൊണ്ട് വെട്ടി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. കേരളത്തെ ആകെ നടുക്കിയ സംഭവത്തിലെ പ്രതി കസ്റ്റഡിയിലായിട്ടുണ്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ്  പറയപ്പെടുന്നത് . മൂന്നു പിഞ്ചു മക്കളുടെ അമ്മയ്ക്കാണ് ദാരുണാന്ത്യം എന്നോര്‍ക്കണം. നൂറുശതമാനം സാക്ഷരതയുള്ള  കേരളത്തിലാണ് ഈ സംഭവങ്ങൾ നടക്കുന്നത് . നാലു മാസത്തിനിടെ വെട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത് മൂന്ന് സ്ത്രീകളെയാണ്. മാര്‍ച്ച് 13ന് തിരുവല്ലയിലും ഏപ്രില്‍ 4ന് തൃശൂരിലും വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് നഴ്സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും, കോട്ടയം മീനടത്തു യുവതിയെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ചതും, കൊച്ചിയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചതും കഴിഞ്ഞ നാല് മാസത്തിനിടെയാണ്.  പോലീസ്‌സേനയെക്കുറിച്ച്  പഠിക്കാൻ ശ്രമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് പുറത്തുവരുന്നത് .

അമിത ജോലിഭാരം മുതൽ അനാവശ്യ സ്വാധീനങ്ങൾ വരെ പലതരം സമ്മർദങ്ങളുടെ നടുവിലാണ് കേരളത്തിലെ പൊലീസുകാർ. മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കു വിധേയരായി സഹികെട്ടു കഴിയുന്ന ഒരുപാടു പേരുണ്ട് സേനയിൽ. മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് രണ്ടു വർഷം മുൻപു പരാതി നൽകിയ വനിതാ സിവിൽ പൊലീസ് ഓഫിസറുടെ പരാതിക്ക്  ഇപ്പോഴും പരിഹാരമായിട്ടില്ല പോലും. ഉന്നത ഉദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആദ്യം വിളിക്കുക സെൻട്രൽ സ്റ്റേഷനിലേക്കാണ്.

പോലീസ്‌സേനയെ  മെച്ചപ്പെടുത്താൻ  സർക്കാർ  ജാഗ്രതയോടെ ഇടപെടുമെന്നാണ്  മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത് .''ക്രമസമാധാനനില മെച്ചപ്പെടുത്താന്‍ ശക്തമായി ഇടപെടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന ക്രമസമാധാന പരിപാലനം ഉറപ്പാക്കും'' സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ വരികളാണ്.'പരാതികള്‍ നല്‍കാനും സ്വീകരിക്കാനുമുള്ള നടപടികള്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ സുതാര്യമാക്കിയിട്ടുണ്ട്. പൊലീസില്‍നിന്നു ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പുവഴി ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, പൗരാവകാശരേഖ പ്രസിദ്ധീകരിക്കാനുള്ള നടപടിയും സ്വീകരിച്ചുവരികയാണ്. പരാതിയുടെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഓരോ പൊലീസ് സ്റ്റേഷനും പ്രത്യേക വെബ്സൈറ്റുകള്‍ തുടങ്ങാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.'' പക്ഷെ ഇന്നും  സാധാരണ ജനങ്ങൾ  പേടിയോടേയും വെറുപ്പോടേയുമാണ് പൊലീസിനെ കാണുന്നത്.

നീതി ഉറപ്പാക്കേണ്ട പൊലീസുകാര്‍ തന്നെ നീതി നിഷേധിക്കുകയും നീതിനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തുകയും ചെയ്യുന്ന കാഴ്ചയാണ്  പലപ്പോഴും കാണുന്നത് .പോലീസിനെ  'നിയന്ത്രിക്കാനും ചോദിക്കാനും പറയാനും ഭരണതലപ്പത്ത് കരുത്തുള്ളവർ  ഉണ്ടാകണം .കോട്ടയത്തെ കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തോട് പണം വാങ്ങി പടമെടുത്തു വിട്ടയച്ച ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, പൊലീസ് പട്രോള്‍ സംഘത്തിലെ സി.പി.ഒയും ഡ്രൈവറുമായിരുന്ന അജയകുമാര്‍ എന്നിവര്‍ അവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കില്‍  കെവിന് (നീനുവിനും ) ദുരന്തം സംഭവിക്കുമായരുന്നില്ല.

വെറും രണ്ടായിരം രൂപയുടെ കൈക്കൂലിയാണ് കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ പിന്നിൽ  കേരളത്തിലെ പൊലീസില്‍ ഒരു വിഭാഗം ക്രിമിനല്‍ സ്വഭാവമുള്ളവരും ക്രിമിനലുകളുമായി ബന്ധമുള്ളവരുമാണ് എന്ന് ആധികാരികമായ റിപ്പോര്‍ട്ട് നമ്മുടെ മുന്നിലുണ്ട്. എങ്കിലും ആ വിഭാഗത്തെ പൂര്‍ണ്ണമായി ഒഴിവാക്കാനോ നടപടിയെടുക്കാനോ പല പല നിയമതടസ്സങ്ങളുണ്ട്. ഒരു സര്‍ക്കാരിനും അതു സാധിച്ചിട്ടില്ല. ഇതു കരുതലോടുകൂടി നോക്കാനും പൊലീസിനെ കാര്യക്ഷമമാക്കി വീഴ്ചകൂടാതെ നിലനിര്‍ത്താനും ശ്രമിക്കുകയാണ് ഗവണ്‍മെന്റുകളുടെ മുന്നിലുണ്ടാകേണ്ട ഉത്തരവാദിത്വം…പൊലീസിനോടു ചോദിക്കാനും പറയാനും ഭരണതലത്തിൽ  ആളുണ്ടാകണം



പ്രൊഫ്. ജോൺ കുരാക്കാർ

No comments: