Pages

Sunday, August 19, 2018

കേരളം കണ്ട മഹാ പ്രളയം - കേരളത്തെ സഹായിക്കാൻ ലോകം മുഴുവൻ ഒന്നിക്കുകയാണ് .

കേരളം കണ്ട മഹാ പ്രളയം -
കേരളത്തെ സഹായിക്കാൻ  ലോകം മുഴുവൻ ഒന്നിക്കുകയാണ് .
ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തിന് സാക്ഷിയായ കേരളത്തെ സഹായിക്കാൻ  ലോകം മുഴുവൻ ഒന്നിക്കുകയാണ് .കേരളത്തിലെ ജനങ്ങള് അവരുടെ ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചിന്തിക്കാനാകാത്തവിധം ജീവനും താമസസൗകര്യങ്ങളും വസ്തുക്കളുമെല്ലാം നഷ്ടപ്പെട്ടു. .പ്രളയത്തിന്റെ ഫലമായ പലായനത്തിന്റെയും പട്ടിണിയുടെയും കുടുങ്ങിക്കിടക്കലിന്റെയും അനിശ്ചിതത്വം തുടർന്നുകൊണ്ടിരിക്കുകയാണിപ്പോഴും കേരളത്തിൽ. ദുരന്തനിവാരണ പ്രവർത്തകരും വിവിധസേനാംഗങ്ങളും നാട്ടുകാരും സ്വജീവനുപോലും വില കല്പിക്കാതെ കൈമെയ് മറന്ന് രക്ഷാദൗത്യങ്ങൾ നടത്തുന്നുണ്ടെങ്കിലും വെള്ളം സർവത്ര വെള്ളം എന്ന ഈ ദാരുണാവസ്ഥ അതിരൂക്ഷമാണ്. കേരളം അകപ്പെട്ടിരിക്കുന്ന ദുഃസ്ഥിതിയിലേക്ക് ഇപ്പോൾ രാജ്യശ്രദ്ധയും ലോകശ്രദ്ധയും തിരിഞ്ഞിട്ടുണ്ട്. പ്രളയക്കെടുതി നേരിട്ടുകാണാൻ പ്രധാനമന്ത്രി സരേന്ദ്രമോദിതന്നെ എത്തിയതും ഇടക്കാലാശ്വാസമായി കേരളത്തിന് 500 കോടി രൂപ സഹായധനം പ്രഖ്യാപിച്ചതും അതിന്റെ ഭാഗമാണ്.

യഥാർഥത്തിൽ അതിന്റെ എത്രയോ മടങ്ങ് തുക കേരളം അർഹിക്കുന്നുണ്ട്. തകർന്നുകഴിഞ്ഞ റോഡുകളും പാലങ്ങളും ആശയവിനിമയസൗകര്യങ്ങളും വാഹനങ്ങളും വീടുകളും പുനർനിർമിക്കാനും കേടുതീർത്തെടുക്കാനും ആയിരക്കണക്കിനു കോടികൾ കൊണ്ടേ കഴിയൂ. സംസ്ഥാനസർക്കാറിനു മാത്രമായോ പൊതുജനസഹായം കൊണ്ടോ അതു ചെയ്യുക അസാധ്യമാണ്. സഹായധനത്തെയും പുനർനിർമാണത്തെയുംകാൾ ഈ സന്ദർഭത്തിൽ അത്യാവശ്യമായിട്ടുള്ളത് രക്ഷാപ്രവർത്തനമാണ്.ഒറ്റപ്പെട്ടു കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസക്യാമ്പുകളിലെത്തിച്ച് ഭക്ഷണവും വസ്ത്രവും ഔഷധവും നൽകുന്ന വീണ്ടെടുക്കൽ ദൗത്യത്തിനാവണം പരമപ്രാധാന്യം. വെള്ളത്തിൽ മുങ്ങിയ പല വീടുകളിലും മരിച്ചവരുണ്ടെന്നുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. പലരും രോഗാതുരരുമാണ്. മധ്യകേരളത്തിലെയും മധ്യതിരുവിതാംകൂറിലെയും പടിഞ്ഞാറൻ പ്രദേശങ്ങളിലും കുട്ടനാട്ടിലും വെള്ളപ്പൊക്കം ആപത്കരമാംവിധം വർധിക്കുകയുമാണ്. രക്ഷാദൗത്യത്തിനു വേഗവും വ്യാപകത്വവുമുണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാവും.

വള്ളവും യന്ത്രയാനപാത്രങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ള കൂടുതൽ രക്ഷോപകരണങ്ങളും രക്ഷാപ്രവർത്തനത്തിൽ പരിചയസമ്പന്നരായ സൈനികരുടെ സേവനവും കൊണ്ടേ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു വീണ്ടെടുക്കാനാവൂ. ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതിബന്ധവും തകർന്നതും അവശ്യോപകരണങ്ങളുടെ കുറുവുംമൂലം കുടുങ്ങിക്കിടക്കുന്നവരെ മുഴുവൻ കണ്ടെത്തി രക്ഷിക്കാനാവാത്ത നിസ്സഹായാവസ്ഥയാണ് ഇപ്പോഴുമുള്ളത്. ആഹാരവും കുടിവെള്ളവും മരുന്നുമെത്തിക്കാനും കഴിയുന്നില്ല.പേമാരിയും പെരുവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെല്ലാം ഒരുമിച്ചുണ്ടായി. നാടിന്റെ ഭൂരിഭാഗവും മുക്കിത്താഴ്ത്തി കൊടിയ നാശം വിതച്ചിരിക്കുന്ന ഈ പ്രകൃതിക്ഷോഭം വെള്ളപ്പൊക്കമെന്ന വാക്കിലൊതുങ്ങില്ല. ഇതിനെ പ്രളയമെന്നുതന്നെ വിളിച്ചേ പറ്റൂ. കേരളത്തിൽ പ്രളയമുണ്ടാക്കിയ പെരുമഴയ്ക്കു കാരണമായ ഒഡിഷാ തീരത്തെ അന്തരീക്ഷ ന്യൂനമർദം പടിഞ്ഞാറുനിന്നു കിഴക്കോട്ട് നീങ്ങി ഗുജറാത്തിലെത്തിയിരിക്കുന്നതുകൊണ്ട് മഴപ്പെയ്ത്തിന്റെ അളവു കുറഞ്ഞെങ്കിലും ദുരിതവും ദുരന്തങ്ങളും ഒട്ടും കുറയുന്നില്ല; മറിച്ച്, കൂടിവരികയും ചെയ്യുന്നു. മലയോര ജില്ലകളായ വയനാടും ഇടുക്കിയും പൂർണമായും ഒറ്റപ്പെട്ടിരിക്കുന്നു. കർണാടകവും തമിഴ്നാടും വഴിപോലും അവിടങ്ങളിലേക്കെത്താൻ നിവൃത്തിയില്ല. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ സ്ഥിതി ദിവസങ്ങളായി രൂക്ഷമായിത്തുടരുന്നു.

കോഴിക്കോടും കണ്ണൂരും കാസർകോടും കൊല്ലവും തിരുവനന്തപുരവുമുൾപ്പെടെയുള്ള ജില്ലകളിലെ പ്രദേശങ്ങളുടെ അവസ്ഥയും വ്യത്യസ്തമൊന്നുമല്ല, പ്രളയതീവ്രതയുടെയും ദുരിതത്തിത്തിന്റെയും വ്യാപകത്വത്തിൽ ഏറ്റക്കുറച്ചിലുണ്ടെന്നു മാത്രം. എറണാകുളത്തിനും ആലപ്പുഴയ്ക്കും പിന്നാലെ കോട്ടയവും പത്തനംതിട്ടയും ഇപ്പോൾ കൊടിയ വിപത്തിൽപ്പെട്ടിരിക്കുന്നു. ഈ ജില്ലകളിൽപ്പെടുന്ന ആറന്മുള, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ, പന്തളം, പറവൂർ, ആലങ്ങാട്, ആലുവ, ചാലക്കുടി പ്രദേശങ്ങൾ അണക്കെട്ടുകൾ തുറന്നുവിട്ടതോടെ പാഞ്ഞടുത്ത പെരുവെള്ളത്തിൽ മുങ്ങി ദയനീയമാംവിധം ഒറ്റപ്പെട്ടിരിക്കുന്നു.

ജാതിമതചിന്തകൾ, രാഷ്ട്രീയ വിരോധങ്ങൾ, ദേശപ്പെരുമ, വിശ്വാസങ്ങൾ, ധനമേൽക്കോയ്മാനാട്യങ്ങൾ തുടങ്ങിയ മൂഢത്വങ്ങളെല്ലാം  വെടിഞ്ഞ് ഈ ദാരുണസന്ദർഭത്തെ നേരിടാൻ നാം കേരളീയർ ഒരുമിച്ചു കൈകോർത്തു നിൽക്കുകയാണെങ്കിലും നമുക്ക് സഹായങ്ങളും സഹകരണങ്ങളും ആവശ്യമുണ്ടിപ്പോൾ. അതു നൽകേണ്ടത് മുഖ്യമായും കേന്ദ്രസർക്കാരാണ്. ഈ പ്രളയദുരിതത്തിന്റെ ഏകദേശ ചിത്രമെങ്കിലും നേരിട്ടുകണ്ട പ്രധാനമന്ത്രിയിലും കേന്ദ്രമന്ത്രിമാരിലുംനിന്ന് കേരളം പ്രതീക്ഷിക്കുന്നത് അതാണ്, ഇന്ത്യൻ ഫെഡറൽ സമ്പ്രദായത്തിൽ ഒരു സംസ്ഥാനവും അതിലെ ജനതയും അർഹിക്കുന്ന സഹായവും സഹവർത്തിത്വവും.

പെരുവെള്ളവും ഉരുൾപൊട്ടലും നാടിനെ വാപിളർന്നു വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ അസാധാരണ വിഷമസന്ധിയിൽ പരസ്പരം കൈകോർത്തുനിന്ന് അഭിമാനകരമായൊരു മാതൃക സൃഷ്ടിക്കുകയാണ് കേരളീയർ. സാധ്യമായതെല്ലാം ചെയ്യുന്ന സംസ്ഥാനസർക്കാർ സംവിധാനത്തിനും സേനാവിഭാഗങ്ങൾക്കുമൊപ്പം അപകടശങ്ക കൂടാതെ നിർഭയം രക്ഷാപ്രവർത്തനങ്ങളും സഹായമെത്തിക്കലും നടത്തുന്ന പൊതുജനങ്ങൾ നാം അതിജീവിക്കുകതന്നെ ചെയ്യുമെന്ന വെളിച്ചത്തിന്റെ സന്ദേശം നൽകുന്നു. വൻ വിപത്തുകളെയും പ്രകൃതിക്ഷോഭങ്ങളെയും നേരിടാൻ സാമൂഹികാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ കൂടിയേ കഴിയൂവെന്നു തെളിയിക്കുന്നു വെള്ളപ്പൊക്കത്തെ നേരിടുന്നതിൽ കേരളത്തിലെമ്പാടും തദ്ദേശീയ ജനവിഭാഗങ്ങൾ നടത്തുന്ന ഇടപെടൽ.

ജീവനാശവും കൃഷിനാശവും അടിസ്ഥാനസൗകര്യത്തകർച്ചയും സൃഷ്ടിച്ചുകൊണ്ട് കേരളത്തെ അക്ഷരാർഥത്തിൽത്തന്നെ നിശ്ചലവും നിസ്സഹായവുമാക്കിയിരിക്കുന്ന ഈ പ്രളയസമാനാവസ്ഥയുടെ ആക്കം കുറഞ്ഞു കഴിയുമ്പോൾ ഭാവിയിലേക്കുവേണ്ടി നാം ചെയ്തുവയ്ക്കേണ്ട ചിലകാര്യങ്ങൾ കൂടിയുണ്ട്. പെരുമഴയിൽ നിറഞ്ഞ എഴുപതോളം അണക്കെട്ടുകൾ നിവൃത്തിയില്ലാതെ തുറന്നുവിട്ടതും പെരുവെള്ളപ്പാച്ചിലിൽ വ്യാപകമായി  മണ്ണിടിച്ചിലുണ്ടായതുമാണ് നാടുമുഴുവൻ വെള്ളപ്പൊക്കമുണ്ടാക്കിയത്. അണക്കെട്ടുകൾ ഒരുമിച്ചു തുറന്നുവിടേണ്ടിവരുന്ന ഒരു അത്യപൂർവസാഹചര്യം നാം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു വാസ്തവം. അത്തരമൊരു സ്ഥിതി പ്രതീക്ഷിക്കേണ്ട കാലാവസ്ഥയും കുറേക്കാലമായി കേരളത്തിലുണ്ടായിരുന്നില്ല. മുമ്പ് അണക്കെട്ടുകൾ തുറന്നുവിട്ടതിനെയും അപ്പോഴുണ്ടായ ജലപ്പെരുപ്പത്തിന്റെ സ്വഭാവത്തെയും അനന്തരഫലങ്ങളെയും കുറിച്ചുള്ള കൃത്യമായ രേഖകളോ വിവരങ്ങളോ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ കൈവശമില്ലാതെ പോയതിനും ഉണ്ടെങ്കിൽത്തന്നെ അവ കണ്ടെത്തി പരിശോധിക്കുന്നതിനു  കഴിയാത്തതിനും കാരണവുമതാണ്. അതിനെ കുറ്റപ്പെടുത്തുകയല്ല ഇപ്പോഴാവശ്യം. വ്യക്തവും ശാസ്ത്രീയവുമായ ഒരു അണപരിപാലന സമ്പ്രദായവും വെള്ളപ്പൊക്ക ഭൂപടനിർമാണവും രക്ഷാദൗത്യപദ്ധതിയും  ഭാവിയിലേക്കുവേണ്ടി തയ്യാറാക്കാനാണ് ഇപ്പോഴത്തെ ദുരനുഭവം മുൻനിർത്തി സർക്കാർ ശ്രമിക്കേണ്ടത്. വലിയ വെല്ലുവിളിയും സാമ്പത്തികഭാരവും സൃഷ്ടിക്കാനിരിക്കുന്ന പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങൾക്കൊപ്പം വരുംദിവസങ്ങളിൽ അതുകൂടി ചെയ്യേണ്ടതുണ്ട്.

ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പരിസ്ഥിതിനശീകരണത്തിന്റെ വിപത്കരമായ ഫലങ്ങളെയും കുറിച്ച് ശാസ്ത്രജ്ഞരും സ്വതന്ത്രചിന്തകരും അന്താരാഷ്ട്ര സംഘടനങ്ങളും നിരന്തരം ഓർമിപ്പിച്ചിരുന്ന വാസ്തവങ്ങളെ താത്കാലികമായ ധനതാത്പര്യങ്ങൾക്കും സ്വാർഥനേട്ടങ്ങൾക്കും വേണ്ടിയുള്ള സമ്മർദങ്ങളുടെയും അന്ധമായ  വികസനവാദത്തിന്റെയും പേരിൽ അവഗണിക്കുകയും ആപത്തു ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങൾ നിർദേശിച്ച പഠനറിപ്പോർട്ടുകളിൽ വെള്ളംചേർത്തു ജനപക്ഷത നടിക്കുകയുമായിരുന്നു ഇത്രനാളും നാം. സർക്കാരുകളും രാഷ്ട്രീയകക്ഷികളും മതജാതിസംഘടനകളും കച്ചവടക്കണ്ണുമാത്രമുള്ള വ്യവസായ താത്പര്യക്കാരും നാളെയെയും സമൂഹത്തിന്റെ പൊതുഭാവിയെയും കുറിച്ചോർക്കാത്ത തൻകാര്യമോഹികളുമെല്ലാം ചേർന്ന് വിവേകികൾ നൽകിയ ആ മുന്നറിയിപ്പുകളെയും ഭീഷണയാഥാർഥ്യ സൂചനകളെയും അവഗണിക്കുകയും തിരസ്കരിക്കുകയും ചെയ്യുകയായിരുന്നുവെന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം.

കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അത്യധികമായ മലിനീകരണത്തിന്റെയും പരിസ്ഥിതി നാശനത്തിന്റെയും ഫലമായി കാട്ടുതീയും കൊടുംവരൾച്ചയും അത്യുഷ്ണതരംഗവും കടലേറ്റവുമായി പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സന്ദർഭമാണിത്. അത്യധികം പുരോഗമിക്കുകയും ഏകദേശം കൃത്യമാവുകയും ചെയ്തുകഴിഞ്ഞിരിക്കുന്ന കാലാവസ്ഥാ ശാസ്ത്രത്തിന്റെയും ഭാവിബോധം നിറഞ്ഞ പരിസ്ഥിതി ശാസ്ത്രത്തിന്റെയും മുന്നറിയിപ്പുകളെ സാമാന്യയുക്തികൊണ്ടു തള്ളിക്കളഞ്ഞ് ജനതാത്പര്യസംരക്ഷണവും പുരോഗതിയത്നവും നടിക്കുന്ന രാഷ്ട്രീയനയങ്ങൾ ഭൂമിക്കും അതിലെ മനുഷ്യനുൾപ്പെടെയുള്ള സർവചരാചരങ്ങൾക്കും വേണ്ടി പ്രകൃത്യനുകൂലമായി വിവേകപൂർവം തിരുത്തിയെഴുതേണ്ടിയിരിക്കുന്നുവെന്ന് ഓർമിപ്പിക്കുകയാണ് ഇപ്പോൾ നാം കൈകോർത്തുനിന്നു നേരിടുന്ന ഈ പ്രളയസന്ദർഭം.


പ്രൊഫ്. ജോൺ കുരാക്കാർ


No comments: