Pages

Saturday, July 14, 2018

ഐഫെൽ ഗോപുരം സംരക്ഷിക്കാൻ ഫ്രഞ്ച് സർക്കാർ കാണിക്കുന്ന താൽപര്യംതാജ് മഹൽ സംരക്ഷിക്കാൻ ഭാരത സർക്കാർ കാണിക്കുന്നില്ല .


ഐഫെൽ ഗോപുരം സംരക്ഷിക്കാൻ ഫ്രഞ്ച് സർക്കാർ കാണിക്കുന്ന താൽപര്യംതാജ് മഹൽ സംരക്ഷിക്കാൻ ഭാരത സർക്കാർ കാണിക്കുന്നില്ല .

താജ്മഹൽ സംരക്ഷിക്കാൻ താൽപ്പര്യമില്ലെങ്കിൽ പൊളിച്ചുകളയൂ എന്ന സുപ്രീം കോടതിയുടെ പരാമർശം കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ ഈ മഹത്തായ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിലുള്ള ജനങ്ങളുടെ രോഷമാണ് കോടതി പ്രകടമാക്കിയത്.പൈതൃക നിധികൾ കൃഷ്ണമണി പോലെകാത്തുസൂക്ഷിക്കാൻ  ജാഗ്രത വേണം. ലോകത്തിലെ മറ്റേതൊരു ചരിത്രസ്മാരകവും സംരക്ഷിക്കപ്പെടുന്നതുപോലെ താജ്മഹലും സംരക്ഷിക്കണമെന്ന അതിയായ ആഗ്രഹമാണ് സുപ്രീംകോടതി പ്രകടിപ്പിച്ചത്.

താജ്മഹൽ, ലോകത്തിനുമുന്നിൽ നൂറ്റാണ്ടുകളായി ഭാരതത്തിന്റെ പൈതൃക നിധിയായി നിലകൊള്ളുന്ന ആഗ്രയിലെ പ്രണയകുടീരം. കാലത്തെ തോൽപിച്ചുനിൽക്കുന്ന താജ്മഹലിനെ ഭാരതത്തിന്റെ ഏറ്റവും വലിയ അഭിമാനമെന്നുതന്നെ വിശേഷിപ്പിക്കാം. അത്രമേൽ ആദരത്തോടെ നോക്കിക്കാണേണ്ടതും അത്രമേൽ പരിരക്ഷിക്കേണ്ടതുമായ താജ്മഹലിനു പക്ഷേ, അതാണോ നാം തിരിച്ചുകൊടുക്കുന്നത്? താജ്മഹൽ സംരക്ഷണ നടപടികൾ ഇഴയുന്നതിൽ കേന്ദ്ര സർക്കാരിനെയും ഉത്തർപ്രദേശ് സർക്കാരിനെയും രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി, ‘സംരക്ഷിക്കാൻ താൽപര്യമില്ലെങ്കിൽ പൊളിച്ചുകളയൂഎന്നുവരെ കഴിഞ്ഞദിവസം പറഞ്ഞപ്പോൾ, രാജ്യത്തിന്റെതന്നെ തലകുനിഞ്ഞുപോകുന്നു.

മുഗൾ ചക്രവർത്തി ഷാജഹാൻ പ്രിയതമയോടുള്ള സ്നേഹസ്മരണയിൽ യമുനാതീരത്ത് വെണ്ണക്കല്ലിൽ തീർത്ത താജ്മഹലിനെ കാലാതീതമായ പ്രണയമുദ്രയായി ലോകം വാഴ്ത്തിവരുന്നു. നാനാത്വത്തിലെ ഏകത്വവും ബഹുസ്വരതയും ഹൃദയത്തിലേറ്റുന്ന ഇന്ത്യയുടെ മനസ്സുതന്നെയാണ് ഈ വെണ്ണക്കൽക്കുടീരത്തിലുള്ളത്. അനിയന്ത്രിതമായ മലിനീകരണം താജ്മഹലിന്റെ ജീവനെടുക്കുമെന്ന മുന്നറിയിപ്പുകൾ തുടർച്ചയായി ലഭിക്കുന്നത് രാജ്യത്തിന്റെ ആകുലതയായി മാറിക്കഴിഞ്ഞു. . ഒരു ദിവസം ശരാശരി 2000 മെട്രിക് ടണ്ണിലേറെ മാലിന്യമാണ് ആഗ്രയിൽ കത്തിക്കുന്നത്. വെണ്ണക്കൽ സ്മാരകത്തിന്റെ നിറം മഞ്ഞയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന പഠനറിപ്പോർട്ടുകളുമുണ്ട്.

ലോകസഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന പത്തു ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ താജ്മഹൽ മാത്രമാണ് ഇന്ത്യയുടെ വിലാസമെന്നതുകൂടി ഓർക്കേണ്ടതുണ്ട്. സഞ്ചാരികളെ ആകർഷിച്ച് വിദേശനാണ്യ വരുമാനം ഗണ്യമായി ഉയർത്താൻ കഴിയുന്ന താജ്മഹൽ സംരക്ഷിക്കാത്തതുമൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് സർക്കാരുകൾക്കു ബോധ്യമുണ്ടോ എന്നു കോടതി ആരാഞ്ഞത് അതുകൊണ്ടുകൂടിയാണ്.

താജ്മഹലിന്റെ സംരക്ഷണത്തിനു സമഗ്രപദ്ധതി ആവിഷ്കരിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതി മൂന്നു വർഷം മുൻപേ നിർദേശിച്ചിരുന്നുവെങ്കിലും അതു യാഥാർഥ്യമായില്ല.കാലം സമ്മാനിച്ച പൈതൃക നിധികൾ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ കഴിയാത്ത ഭരണകർത്താക്കൾക്ക്   കാലം മാപ്പുനൽകില്ല.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: