Pages

Tuesday, June 19, 2018

ദാസ്യവേല ചെയ്യേണ്ടിവരുന്ന പോലീസുകാരുടെ ദയനീയസ്ഥിതി


ദാസ്യവേല ചെയ്യേണ്ടിവരുന്ന പോലീസുകാരുടെ ദയനീയസ്ഥിതി
അടിമത്തത്തിനും വിവേചനങ്ങൾക്കുമെതിരേ ഒരു നൂറ്റാണ്ടിനുമുമ്പേ തന്നെ സമരംചെയ്‌ത്‌ ,സാമൂഹികമായ തുല്യത നേടിയ  കേരളത്തിൽ അടിമത്വമോ ? ഉന്നതവിദ്യാഭ്യാസം നേടിയവരാണ് നമ്മുടെ പോലീസുകാരിൽ ഭൂരിപക്ഷവും. മത്സരപ്പരീക്ഷയും കായികക്ഷമതാപരീക്ഷയും ജയിച്ച് നിയമാനുസൃതം തൊഴിൽനേടിയ അവരെ ഭൃത്യവേലയ്ക്കുപയോഗിക്കുന്നത് അപരിഷ്കൃതത്വമാണ്.കേരളത്തിന്റെ സാമൂഹികസങ്കല്പത്തിന്  വിലകല്പിക്കാത്ത ഏതാനും പോലീസ് പ്രമാണിമാർക്കു ജന്മിത്തം ചമയാനുള്ള ഇടമായി പോലീസുകാരുടെ ജീവിതം മാറിക്കൂടാ. ഒരു കാരണവശാലും നമ്മുടെ പോലീസുകാർ ഭൃത്യവേലയ്ക്ക്  വഴങ്ങരുത്.പട്ടാളത്തിലെയും പോലീസിലെയും മേധാവികൾക്ക് സുരക്ഷയ്ക്കും സഹായികളായും താഴത്തട്ടിലുള്ള ജീവനക്കാരെ നിയോഗിക്കുന്നതിന് ബ്രിട്ടീഷ് അധിനിവേശഭരണകാലത്തോളം പഴക്കമുണ്ട്.

അടുത്തകാലത്തായി കേരളാപൊലീസിനെതിരെ നിരന്തരം ആരോപണങ്ങള് ഉയര്ന്നുകൊണ്ടിരിക്കുകയാണ് . മുകള് തട്ട് മുതല് താഴെ തട്ട് വരെ പൊലീസ് സംവിധാനം കുത്തഴിഞ്ഞു കിടക്കുകയാണെന്ന് ജനങ്ങൾ വിശ്വസിക്കതക്ക രീതിയിലാണ്  സംഭവങ്ങൾ നീങ്ങുന്നത് .എ.ഡി.ജി.പി സുധേഷ്കുമാര് പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ചെന്ന ഇന്റലിജന്സ് റിപ്പോര്ട്ട് പുറത്തുവന്നതോടെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പൊലീസുകാരെക്കൊണ്ട് വിടുവേല ചെയ്യിപ്പിക്കുന്നതിന്റെ നാറുന്ന കഥകള്ക്കാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വീട്ടിലെ മരാമത്ത് പന്ന ണികള്, ഏമാന്മാരുടെ ഭാര്യമാരെയും മക്കളേയും അവര് പറയുന്നിടങ്ങളിലെല്ലാം കൊണ്ടു പോകല്, വളര്ത്തു മൃഗങ്ങള്ക്ക് തീറ്റവാങ്ങിക്കൊടുക്കല്, അവറ്റകളെ കുളിപ്പിക്കല് തുടങ്ങിയ സേവനങ്ങളാണ് ഇത്തരം പൊലീസുകാര് ചെയ്ത് തീര്ക്കേണ്ടത്. പോലീസ് ഡ്രൈവർ ഗവാസ്കര് മാധ്യമങ്ങളോട്  എല്ലാം തുറന്നു പറഞ്ഞു .

.ഉന്നതോദ്യോഗസ്ഥരും ഭരണാധികാരികളും സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ടു വീട്ടുവേലയും ദാസ്യവേലയും ചെയ്യിക്കുകയെന്നതു തികച്ചും നിന്ദ്യമായ കാര്യമാണ്. ചില ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതാക്കൾക്കും ഇങ്ങനെയൊരു സ്വഭാവമുള്ളതായി പരക്കെ പറയപ്പെടുന്നു . ഇത്തരം ദാസ്യ ജോലികൾക്കായി നിയോഗിക്കപ്പെട്ട ആറായിരത്തോളം ജീവനക്കാരുണ്ടെന്നു വർഷങ്ങൾക്കു മുന്പ് ഒരു ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ചെന്ന ആരോപണം കേരാളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ് .. പ്രഭാതസവാരിക്കു എഡിജിപിയുടെ മകളുമായിപോയ പോലീസ് ജീപ്പിന്റെ ഡ്രൈവർക്ക് വഴിയിൽ വച്ചുണ്ടായ തർക്കത്തെത്തുടർന്നു യുവതിയിൽനിന്നു മൊബൈൽ ഫോൺകൊണ്ടു കഴുത്തിൽ ഇടിയേറ്റെന്നാണു പരാതി.

വിരമിച്ച ഐപിഎസുകാരുടെ വീടുകളിൽപോലും മൂന്നും നാലും പോലീസുകാരെ സഹായികളായി നിയമിക്കാറുണ്ടത്രേ..പട്ടാളത്തിലും ഇത്തരം ദാസ്യവേല ഉണ്ട്. ഉന്നത സൈനിക ഓഫീസർമാർക്കുവേണ്ടി വീട്ടുജോലി ചെയ്യാൻ താഴ്ന്ന റാങ്കിലുള്ള പട്ടാളക്കാരെ ഉപയോഗിക്കാറുണ്ട്. ഇതിനെതിരേ പോരാടിയ ചിലർക്കു ജോലി നഷ്ടപ്പെട്ടു. കർശനമായ അച്ചടക്കം ആവശ്യമുള്ള സേനയിൽ ഇത്തരം ജോലികളിൽ നിയോഗിക്കപ്പെടുന്നവർക്ക് അനുസരിക്കുകയല്ലാതെ ഗത്യന്തരമില്ല.ഐപിഎസും ഐഎഎസുമൊക്കെ കിട്ടിക്കഴിഞ്ഞാൽ തങ്ങൾക്ക് എന്തും ചെയ്യാൻ അധികാരമുണ്ടെന്നൊരു തോന്നൽ ചിലർക്കെങ്കിലുമുണ്ട്. അവരുടെ ആ തെറ്റിദ്ധാരണ സർക്കാർ മാറ്റണം.കീഴ്‌ജീവനക്കാരെ ദാസ്യവൃത്തി ചെയ്യിക്കുന്ന ഉദ്യോഗസ്ഥർക്കു പോലീസ് ആക്ട് പ്രകാരം ആറുമാസത്തെ തടവുശിക്ഷ ലഭിക്കാം. ഐപിഎസുകാർക്ക് ഇതെല്ലാം അറിയാമെന്നിരിക്കേ കീഴുദ്യോഗസ്ഥരെ നികൃഷ്ടജോലികൾക്കു നിയോഗിക്കുന്നതു തങ്ങളെ ശിക്ഷിക്കാൻ ആരും വരില്ലെന്ന ഉറപ്പുകൊണ്ടാകണം.ഉന്നത ഉദ്യോഗസ്ഥരുടെ ഈ ധാരണ മാറണം അല്ലെങ്കിൽ സർക്കാർ മാറ്റണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: