Pages

Sunday, May 27, 2018

കേരളത്തിൽമാലിന്യത്തോത് ഭീതിജനകം


കേരളത്തിൽമാലിന്യത്തോത്  ഭീതിജനകം
പ്രകൃതിമനോഹരമായ കേരളം ഇന്ന് ഒരു മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞു.   മാലിന്യം കായലിലേക്കും കടലിലേക്കും തള്ളുന്നത് ജലജീവികളുടെ മരണത്തിനും കാരണമാകുന്നുണ്ട്. കേരളത്തിലെ ജല-വായു മലിനീകരണതോത്  വര്‍ധിക്കുകയാണ്. നീരൊഴുക്ക് തടയുമ്പോള് കെട്ടിക്കിടക്കുന്ന ജലത്തില് കൊതുകുകള് പെരുകുകയും ജലജന്യ-കൊതുകുജന്യ രോഗങ്ങള് പെരുകുകയും ചെയ്യുന്നു. വിവിധതരം പനികളുടെ കേന്ദ്രമാണിന്ന് കേരളം. മലിനീകരണം പാരിസ്ഥിതിക അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. മാലിന്യം തോന്നുന്നിടത്ത് വലിച്ചെറിയുന്നതിന് പുറമെ ഇവിടെ കക്കൂസ് മാലിന്യവും കുടിവെള്ളത്തില് തള്ളുന്നു. പെരിയാറിലും കായലിലും മത്‌സ്യങ്ങള് ചത്തുപൊങ്ങുന്നത് സ്ഥിരം കാഴ്ചയാണ്.
ദുര്‍ഗന്ധവും മാലിന്യകേന്ദ്രീകൃത രോഗങ്ങളും കേരളത്ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തെ  ഇന്ന് പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കേരളം സാക്ഷരത നേടിയിട്ട് എന്തുകാര്യം? സാമൂഹ്യ, പാരിസ്ഥിതികാവബോധം കേരളത്തിനന്യമാണ്.പകർച്ചവ്യാധികളും മരുന്നില്ലാ വൈറസുകളും കേരളത്തെ ഭീതിയിൽ ആഴ്ത്തുന്പോൾ സംസ്ഥാനത്തെ നദികളിലെയും കിണറുകളിലെയും മാലിന്യത്തോതു സംബന്ധിച്ചു കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രത്തിലെ കണക്കുകൾ ജനങ്ങളെ ഏറെ അസ്വസ്ഥരാക്കും. സംസ്ഥാനത്ത് അറുപത്തഞ്ചു ലക്ഷത്തോളം കിണറുകളുള്ളതിൽ ഏതാണ്ട് 80 ശതമാനത്തിലും വിസർജ്യവസ്തുക്കളിൽ കാണുന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണു പരിസ്ഥിതി ധവളപത്രം ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്തെ നദികളിലെ മലിനീകരണത്തോതിനെക്കുറിച്ച് ഇതിനു മുന്പു നടന്ന പല പഠനങ്ങളും നൽകിയ കണക്ക് ധവളപത്രം ശരിവയ്ക്കുന്നു. അന്തരീക്ഷ മലിനീകരണത്തിലും സംസ്ഥാനം മുന്നിലാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 25 ലക്ഷം വാഹനങ്ങളിൽനിന്നു ബഹിർഗമിക്കുന്ന പുക ഉളവാക്കുന്ന അന്തരീക്ഷ മലിനീകരണം ഊഹിക്കാവുന്നതേയുള്ളൂ.മണൽവാരൽ, കീടനാശിനികളുടെ അമിതോപയോഗം, അശാസ്ത്രീയമായ മാലിന്യസംസ്കരണം തുടങ്ങിയവ കേരളത്തിലെ 44 നദികളെയും മലിനമാക്കിയിരിക്കുന്നതായി ധവളപത്രം പറയുന്നു. വൻതോതിൽ ജനങ്ങൾ എത്തുന്ന തീർഥാടനകേന്ദ്രങ്ങളിൽനിന്നുള്ള മാലിന്യമൊഴുക്കും വലിയ പ്രശ്നമാണ്. ജലമാർഗങ്ങളുടെ വശങ്ങളിലുണ്ടായിരുന്ന മരങ്ങൾ മിക്കതും നശിച്ചു. ജലസ്രോതസുകളുടെ മലിനീകരണം ഏറെക്കാലമായി സംസ്ഥാനം ഗൗരവപൂർവം ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഫലപ്രദമായ പരിഹാരം ഉണ്ടാകുന്നില്ല.
പരിസ്ഥിതി പ്രവർത്തകർ വളരെ സജീവമായ സംസ്ഥാനമാണിത്. എന്നിട്ടും അടിസ്ഥാന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ല. ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും പൊതുനിരത്തിലേക്കും തോടുകളിലേക്കും നദികളിലേക്കുമൊക്കെ തള്ളുന്ന പ്രവണതയ്ക്ക് ഇവിടെ വലിയ കുറവൊന്നുമില്ല. മാലിന്യമെല്ലാം ഒഴുക്കിവിടാനുള്ളതാണെന്ന നിലപാടുതന്നെ അപകടകരമാണ്. സ്വന്തം വീടും മുറ്റവും വൃത്തിയായും വെടിപ്പായും സൂക്ഷിക്കാൻ കാട്ടുന്ന താത്പര്യത്തിന്റെ നൂറിലൊരംശം പരിസര ശുചീകരണത്തിൽ ആളുകൾ കാട്ടുന്നില്ല എന്നതു നമ്മുടെ നാടിന്റെ നിർഭാഗ്യമാണ്.. മലിനീകരണത്തിനെതിരേ കേരളം ഒന്നാകെ ഉണരുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. വരാനിരിക്കുന്ന തലമുറകളുടെ ഭാവി  ഇന്നത്തെ  മനുഷ്യരെ ആശ്രയിച്ചാണ് .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: