Pages

Friday, February 16, 2018

ലോകം ഇന്ന് ചക്കയിലേക്കു തിരിയുകയാണ്


ലോകം ഇന്ന് ചക്കയിലേക്കു തിരിയുകയാണ്

ലോകം ചക്കയിലേക്കു തിരിയുകയാണ് .ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും ചക്കവിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തി കഴിഞ്ഞു .ചക്കയുടെ  ശാസ്ത്രീയനാമം: Artocarpus heterophyllus. എന്നാണ് . പനസം എന്നും പേരുണ്ട്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക..ഭക്ഷ്യ യോഗ്യമായ പഴവര്‍ഗങ്ങളില് വൈവിധ്യം കൊണ്ടും പോഷകമൂല്യം കൊണ്ടും അതിസമ്പന്നമായ ഒരിനമാണ് ചക്ക. വളപ്രയോഗം ഇല്ലാതെ കീടനാശിനികള് തളിക്കാതെ കിട്ടുന്ന ചക്കയില് നിന്നും ഫലവത്തായ സംസ്കരണം കൊണ്ട് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള് നിര്‍മ്മിക്കുവാന് സാധിക്കും.
ചക്കപ്പുഴുക്ക് ഒന്നാന്തരമാണ് . പ്രമേഹം വന്നപ്പോൾ  അറിവുള്ളവർ ചക്കയിലേക്കു തിരിയുകയാണ്.  ചോറിനോ, കഞ്ഞിക്കോ, ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്കു കഴിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടില്ല. ഗുളികയും വേണ്ട ഇൻസുലിനും വേണ്ട. പാവങ്ങളുടെ പഴയ മുറിവൈദ്യത്തിന് ഇപ്പോൾ രാജ്യാന്തര അംഗീകാരമായിരിക്കുകയാണ്.സിഡ്നി സർവകലാശാലയിലെ ഗ്ലൈസിമിക് ഇൻഡെക്സ് ഗവേഷണ വിഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ചക്ക നൽകിയവർക്ക് കലോറി ഊർജവും ഗ്ലൈസിമിക് ലോഡും ചോറിനെക്കാളും ഗോതമ്പിനെക്കാളും തീരെ കുറവാണെന്നു കണ്ടെത്തിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിന് അനുസൃതമായി രക്തത്തിലെ പഞ്ചസാര എത്ര വർധിക്കുന്നു എന്നതിന്റെ സൂചകമാണു ഗ്ലൈസിമിക് ലോഡ്. പരീക്ഷണത്തിനു വിധേയരായവർ ഒരു കപ്പ് ചക്ക കഴിച്ചപ്പോൾ ഗ്ലൈസിമിക് ലോഡ് 17 മാത്രം. ചോറിന് 29, ഗോതമ്പിന് 27 എന്നിങ്ങനെയാണ് ഇതേ അളവിൽ കഴിക്കുമ്പോൾ ഗ്ലൈസിമിക് ലോഡ്..
ഊർജത്തിന്റെ അളവ് ചോറിൽ 185 കാലറി, രണ്ട് റോട്ടിയിൽ 238.8 കാലറി, ചക്കയിൽ 115 കാലറി മാത്രം. അന്നജം ചോറിൽ 41 ഗ്രാം, റോട്ടിയിൽ 45.6 ഗ്രാം, ചക്കയിൽ 27.3 ഗ്രാം മാത്രം. പച്ച ചക്ക ഉണക്കി ഉണ്ടാക്കുന്ന ജാക്ക്ഫ്രൂട്ട്365 എന്ന ഉൽപന്നം പൊടിച്ച് കഞ്ഞി പോലെയാക്കി കൊടുത്താണു സിഡ്നി സർവകലാശാല ഗവേഷണം നടത്തിയത്. ആർക്കും പച്ച ചക്ക കൊണ്ടുള്ള പുഴുക്ക് കഴിക്കാം. പച്ച ചക്കയിൽ പഴുത്തതിന്റെ അഞ്ചിലൊന്ന് പഞ്ചസാര മാത്രമേയുള്ളുവെന്നതാണു കാരണം.ചക്കയുടെ ഗുണങ്ങൾ അതുകൊണ്ടൊന്നും തീരുന്നില്ല. ചക്കയിൽ ഫൈബർ (നാരുകൾ) ധാരാളമുള്ളതിനാൽ സുഖശോധനയുണ്ടാകും. കുടലിന് ഉത്തമം. വീട്ടിൽ പ്ലാവുണ്ടെങ്കിൽ ആയുസ് പത്തു വയസ്സ് കൂടുമെന്ന ചൊല്ലിന് ഇതും കാരണമാണ്. ചക്കപ്പുഴുക്കു കഴിക്കുന്നതിനാൽ പ്രമേഹം കൂടുന്ന പ്രശ്നമില്ല, കുടൽ എപ്പോഴും കഴുകി വൃത്തിയാക്കിയതു പോലെ ഇരിക്കുന്നതിനാൽ കുടൽ സംബന്ധമായ അസുഖങ്ങൾ വരില്ല. മറ്റു പഴങ്ങളേക്കാൾ അസിഡിറ്റിയും തീരെ കുറവ്.
പച്ച ചക്കയിൽ അന്നജത്തിന്റെ അളവ് കുറവാണെങ്കിലും നാരുകളും ജലാംശവും കൂടുതലായതിനാൽ വയർ നിറയും, വിശപ്പുമാറും. പക്ഷേ പ്രോട്ടീനിന്റെ അളവും കുറവാണ്. അതിനാൽ ചക്കപ്പുഴുക്കു കഴിക്കുന്നത് മീൻകറിയുടെയോ, ഇറച്ചിക്കറിയുടെയോ കൂടെയാകുന്നതാണു മെച്ചം. സസ്യാഹാരികൾ പ്രോട്ടീൻ ധാരാളമുള്ള കടലക്കറിയോ, പയറോ, പരിപ്പുകറിയോ ചക്കപ്പുഴുക്കിന്റെ കൂടെ കഴിക്കുക. കൂടെയുള്ള കറികൾ ദിവസവും മാറാമെന്നതിനാൽ ചക്ക ബോറടിക്കില്ല.ചോറോ, ചപ്പാത്തിയോ, ദോശയോ പോലെ പ്രധാന ഭക്ഷണത്തിനു പകരമായിട്ടാണു ചക്കപ്പുഴുക്കു കഴിക്കേണ്ടതെന്നു പ്രത്യേകം ശ്രദ്ധിക്കുക.പരീക്ഷണാർഥം ചക്കപ്പുഴുക്കു കഴിച്ചവർക്കെല്ലാം ഷുഗർ കുറയുകയും അതിനാൽ മരുന്നുകളോ ഇൻസുലിനോ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെലവും അതനുസരിച്ചു കുറയുന്നു. പൂർണമായും നിയന്ത്രണവിധേയമായവരേറെ. പറമ്പിലുള്ള ഭക്ഷണം ഉപേക്ഷിച്ചിട്ടാണ് മറ്റു വിഭവങ്ങൾ കഴിച്ചു മലയാളികൾ പ്രമേഹം വരുത്തി വയ്ക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രമേഹം വന്നവർക്കും പറമ്പിലെ ചക്കയുടെ പുഴുക്ക് മതി.ലോകം തന്നെ ഇന്ന് ചക്കയിലേക്കു തിരിയുകായാണ് .

പ്രൊഫ്. ജോൺ കുരാക്കാർ .



No comments: