Pages

Wednesday, July 5, 2017

പകർച്ചവ്യാധികൾക്കു വഴിയൊരുക്കിക്കൊണ്ട്‌ ഇ-മാലിന്യം കുമിഞ്ഞുകൂടുന്നു

പകർച്ചവ്യാധികൾക്കു വഴിയൊരുക്കിക്കൊണ്ട്‌ ഇ-മാലിന്യം കുമിഞ്ഞുകൂടുന്നു
പകർച്ചവ്യാധികൾക്കു വഴിയൊരുക്കിക്കൊണ്ട്‌ വഴിയിലും പാടത്തും പറമ്പത്തും പുഴയിലുമൊക്കെ നിറഞ്ഞുകിടക്കുന്ന മാലിന്യത്തിനൊപ്പം മലയാളികളെ വെല്ലുവിളിക്കുന്ന ,പരിസ്ഥിതിയെ നശിപ്പിക്കുന്ന ,വിപത്തിനെ വിളിച്ചുവരുത്തുന്ന ഒന്നാണ് ഇ-മാലിന്യം. പ്രകൃതിക്കും മനുഷ്യനും സാധാരണ മാലിന്യങ്ങളെക്കാള്‍ പതിന്മടങ്ങ് ദോഷം വിതയ്ക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങളെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ വിവര സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം ടണ്‍ കണക്കിന് ഇ-മാലിന്യങ്ങള്‍ നമ്മുടെ ഭൂമിയില്‍ കുന്നുകൂടുന്നതിനു കാരണമായിട്ടുണ്ട്. പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി രാസവസ്തുക്കളാണ് ഇ മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്നത്. ഇതു പ്രകൃതിയുടെ  സന്തുലനത്തെയും ആവാസ വ്യവസ്ഥ യെയും നശിപ്പിക്കുന്നു.
 ഇലക്ട്രോണിക് മാലിന്യത്തിന്റെ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിൽ 2020 ആകുമ്പോഴേക്ക് മാലിന്യക്കൂമ്പാരത്തിന്റെ അളവ് 52 ലക്ഷം ടൺ ആകുമെന്നു പഠനം. നിലവിൽ 18 ലക്ഷം ടൺ ആണ് രാജ്യത്തെഇ–മാലിന്യം. പ്രതിവർഷം  ഇത് 30% നിരക്കിൽ വർധിക്കുകയാണ് .. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്‌തുക്കളുടെ ഒരു സഞ്ചയമാണ് ഇ-മാലിന്യത്തിൽ അടങ്ങിയിട്ടുള്ളത് .മനുഷ്യാരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്ന അവ പരിസ്ഥിതി മലിനീകരണവും സൃഷ്ടിക്കുന്നു. കാരീയം, കാഡ്മിയം, ബെറിലിയം തുടങ്ങിയ ആപത്കരങ്ങളായ മൂലകങ്ങൾ ഇ-മാലിന്യത്തിലുണ്ട്.ആപത്‌കരമായ രാസ വസ്തുക്കൾ അടങ്ങുന്ന ഇ-മാലിന്യം വ്യവസായ മാലിന്യങ്ങൾക്കൊപ്പം അളക്കാനാവാത്ത തരത്തിൽ പെരുകിക്കിടക്കുകയാണ്‌.സർക്കാർ കാര്യാലയങ്ങളിലും വിദ്യാലയങ്ങളിലും സ്വകാര്യകംപ്യുട്ടർ പരിശീലനകേന്ദ്രങ്ങളിലും വീടുകളിലും മറ്റും വാരികൂട്ടിയിട്ടിരിക്കുകയാണ് .രാവിലെ  നമ്മെ വിളിച്ചുണർത്തുന്ന അലാറം മുതൽ  പേഴ്സണൽ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത എത്രയെത്ര ഉപകരണങ്ങൾ. നിത്യജീവിത്തിൽ ഏതെങ്കിലുമൊരു ഇലക്‌ട്രോണിക്സ് ഉപകരണം ഉപയോഗിക്കാത്തവർ ഇന്ന് വിരളമാണ് .
 ഉപയോഗിക്കുമ്പോൾ പൊന്നുപോലെ പരിപാലിക്കുമെങ്കിലും ഇത്തരം ഉപകരണങ്ങൾ കേടുവന്നാൽ പിന്നെ  അത് ഇ -മാലിന്യമാണ് .ആപത്‌കരമായ വസ്തുക്കൾ അടങ്ങുന്ന ഇ-മാലിന്യം വ്യവസായ മാലിന്യങ്ങൾക്കൊപ്പം അളക്കാനാവാത്ത തരത്തിൽ പെരുകിക്കിടക്കുകയാണ്‌.നാടിനു വിപത്തായി മാറുന്ന ഇൗ മാലിന്യങ്ങൾ വിറ്റു പണമാക്കാനുളള വഴികളും ഇപ്പോഴുണ്ട്.വിദ്യാലയങ്ങളിലെ ഇ-മാലിന്യം ഒഴിവാക്കാൻ ഐ.ടി @ സ്കൂൾ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. വിദ്യാലയങ്ങളിൽ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന കംപ്യൂട്ടറുകളുട..സി.പി.യു, മോണിറ്റർ, കീബോർഡ്‌, മൗസ്‌ തുടങ്ങിയവ ശേഖരിച്ച്‌ ഹൈദരാബാദിലുള്ള സംസ്കരണസ്ഥാപനത്തിനു നൽകുന്നതാണു പദ്ധതി. പിന്നാമ്പുറത്തോ അടച്ചിട്ട മുറിയിലോ നാം വാരിക്കൂട്ടിവച്ചിരിക്കുന്ന കേടായ ഉപകരണങ്ങൾ പുനഃസംസ്‌കരണത്തിനായി  എത്രയും വേഗം ഒഴിവാക്കാൻ ശ്രമിക്കുക .അല്ലാത്ത പക്ഷം മഹാവിപത്തിനെ ഭവനത്തിൽ സൂക്ഷിക്കുന്നതിന് തുല്യമാകും .


പ്രൊഫ്. ജോൺകുരാക്കാർ

No comments: