Pages

Friday, July 14, 2017

നഴ്സുമാരുടെ കണ്ണീർക്കാണാൻ സര്‍ക്കാര്‍ കണ്ണുതുറക്കണം


നഴ്സുമാരുടെ കണ്ണീർക്കാണാൻ സര്ക്കാര്കണ്ണുതുറക്കണം

ഭൂമിയിലെ മാലാഖാമാരാണ് നഴ്സുമാർ .കണ്ണില്ലാത്തവന്‌ കണ്ണായി ആത്മവിശ്വാസം നഷ്ടപ്പെട്ടവന്റെ ധൈര്യമായി ചലനമറ്റവന്റെ ചലനമായി മാറാന്‍ നഴ്സിന്‌ സാധിക്കണമെങ്കില്‍ അതിനുള്ള മാനസിക-ഭൗതിക സാഹചര്യങ്ങള്‍ അവർക്കുണ്ടാകണം. സാന്ത്വന സൗഖ്യ ശുശ്രൂഷാ രംഗത്തെ കാവല്‍മാലാഖമാരായിട്ടാണ്‌ സമൂഹം നഴ്സുമാരെ കാണുന്നത്‌. പക്ഷെ ഇവരെ മാനിക്കുകയോ അര്‍ഹമായ വേതനം നല്‍കുകയോ ചെയ്യുന്നില്ലെന്ന്‌ മാത്രമല്ല അവര്‍ പലവിധ പീഡനങ്ങള്‍ക്കും ഇരയായി ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്‌ എന്നത്‌ യാഥാര്‍ത്ഥ്യംതന്നെയാണ്‌.
 അധികവും നഴ്സുമാർ സാമ്പത്തിക പിന്നോക്കാവസ്ഥയിൽനിന്ന് വരുന്നവരാണ് .അടുത്തകാലം  വരെ അസംഘടിതരായി ആതുര സേവനത്തിൽ മുഴുകിയിരുന്ന കേരളത്തിലെ പ്രൈവറ്റ്  ആശുപത്രികളിലെ നഴ്സുമാർ ഇന്ന്‌ സമരപാതയിലാണ്‌. ജീവിക്കാൻ മതിയായ മിനിമം വേതനവും സേവനവ്യവസ്ഥയുടെ അപര്യാപ്തതയുമാണ്‌ സംഘടിക്കാൻ ഇവരെ നിർബന്ധിതമാക്കിയത്‌.പല ആതുരാലയങ്ങളും ഇന്ന്   കച്ചവട സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു . ലാഭത്തിൽ നിന്ന്‌ ലാഭത്തിലേക്കുള്ള ആർത്തി പെരുകിയതോടെചൂഷണത്തിന്റെ ആഴവും വർധിച്ചു. അത്യാധുനിക രോഗ നിർണയ സംവിധാനങ്ങളും അതി നൂതന ചികിത്സാ രീതികളും സ്വകാര്യ ആശുപത്രികളെ മത്സരത്തിലേക്ക്‌ തള്ളിവിട്ടു. ബഹുനില കെട്ടിടങ്ങളും നക്ഷത്ര സൗകര്യങ്ങളും വിപുലപ്പെടുത്താൻ ചികിത്സാ ഫീസും അനുബന്ധ ചെലവുകളും പെരുപ്പിച്ച്‌ വലിയൊരു തുക വസൂലാക്കുമ്പോൾ ജീവനക്കാരുടെ സ്ഥിതിയിൽ  ഒരു മാറ്റവും ഉണ്ടായിട്ടില്ല .

ഒരു  വീട്ടുജോലിക്കാരിക്ക് കിട്ടുന്നതിലും തുഛമായ വേതനമാണ് സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന  പലർക്കും ലഭിക്കുന്നത് .നഴ്സിംഗ്‌ കൗണ്‍സില്‍ കണക്കുപ്രകാരം ഇന്ത്യയില്‍ 11,28,116 രജിസ്റ്റേര്‍ഡ്‌ നഴ്സസും 57,6810 നഴ്സിംഗ്‌ അസിസ്റ്റന്റുകളും ഉള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്‌. മിനിമം വേതനം പോലും ലഭിക്കാതെ സമയപരിധിയില്ലാത്ത ജോലി ചെയ്യുന്ന നഴ്‌സുമാരുടെ  പ്രശ്‍നങ്ങൾ പരിഹരിച്ചേമതിയാകൂ . ഗര്‍ഭിണികളും കുട്ടികള്‍ ഉള്ളവരും ആയ നഴ്സുമാര്‍ക്ക്‌ കാഷ്വല്‍ ലീവ്‌ പോലും പല മാനേജമെന്റും നൽകുന്നില്ല .നഴ്സുമാർക്ക് പൊതുവായ  ഒരു സേവനവേതന വ്യവസ്ഥ ഉണ്ടാകണം ഇപ്പോൾ ഓരോ ആശുപത്രികൾക്കും  ഓരോ വ്യവസ്ഥകളാണ് . അവരവർക്ക്‌ തോന്നിയ വേതനം പ്രഖ്യാപിക്കാം. ആനുകൂല്യങ്ങൾ ഇല്ലാതാക്കാം. ഇതിന്‌ മാറ്റം വരുത്താൻ സർക്കാർ ഇടപെടണം.നഴ്സുമാരുടെ കണ്ണീർക്കാണാൻ സര്‍ക്കാര്‍ കണ്ണുതുറക്കണം

                                              പ്രൊഫ്. ജോൺ കുരാക്കാർ

No comments: