കേരളം പകർച്ചവ്യാധിയുടെ
പിടിയിൽ
കേരളം പലതരം പകര്‍ച്ചവ്യാധികളുടെ പിടിയിൽ
അമർന്നിരിക്കുകയാണ് . ആരോഗ്യ മേഖലയില്‍ അതീവ
ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ ഇനിയും അമാന്തം
കാണിച്ചാല്‍ പനിച്ചുവിറച്ചു പിടഞ്ഞു മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കും
.സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട
സാഹചര്യമാണ് ഇന്നുള്ളത് .കേരളത്തിലെ ആരോഗ്യമേഖല ഗുരുതരമായ
വീഴ്ചകളുടെ രോഗക്കിടക്കയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്.
പനി മരണങ്ങള്‍ പെരുകിയിട്ടും
പകര്‍ച്ച വ്യാധികള്‍
നിയന്ത്രിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് അടക്കമുള്ള
സര്‍ക്കാര്‍ സംവിധാനങ്ങള്‍
പാടെ പരാജയപ്പെട്ടു. ഡെങ്കിപ്പനിയും
ഡിഫ്തീരിയയും പിടിപെട്ട് മരണമടയുന്നവരുടെ എണ്ണം
വര്‍ധിച്ചുവരുന്നതു തടയാനാവാതെ
ആരോഗ്യവകുപ്പ് പകച്ചുനിൽക്കുകയാണ് .
സംസ്ഥാനത്തെ
ആരോഗ്യ മേഖലയില്‍ ആശങ്ക സൃഷ്ടിക്കും
വിധമാണ് പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍
മുതല്‍ മെഡിക്കല്‍ കോളജുകളടക്കം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട നൂറുകണക്കിന് രോഗികളെ
കൊണ്ട് നിറഞ്ഞിരിക്കുന്നു .സംസ്ഥാനത്തെ മെഡിക്കല്‍കോളജുകളില്‍ മിക്കതിലും
രോഗികള്‍ക്ക് കിടക്കാന്‍ ഇടമില്ലാത്ത
അവസ്ഥയിലാണ്. ഒരു വാര്‍ഡില്‍ കിടക്കാന്‍ സൗകര്യമുള്ളതിലും
മൂന്നും നാലും ഇരട്ടിയിലധികമാണ് രോഗികളെത്തുന്നത്.
പലര്‍ക്കും വാര്‍ഡിന്റെ വരാന്തയില്‍പോലും
കിടക്കാന്‍ ഇടം ലഭിക്കുന്നില്ല.
പാവപ്പെട്ട രോഗികളാണ് സര്‍ക്കാര്‍
മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുന്നതില്‍ ബഹുഭൂരിപക്ഷവും.
ഈ വര്‍ഷം
സംസ്ഥാനത്ത് 101 പേര്‍ പനിയും മറ്റു
പകര്‍ച്ചവ്യാധികളും ബാധിച്ചു
മരിച്ചതായി ആരോഗ്യ വകുപ്പ് തന്നെ
സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 74 പേരുടെ
മരണംകൂടി പകര്‍ച്ചവ്യാധികള്‍ കാരണമാണെന്ന്
സംശയിക്കുന്നുണ്ട്.
ജനുവരി മുതല്‍ സംസ്ഥാനത്ത്
11.26 ലക്ഷം പേര്‍ക്ക് പനി
ബാധിച്ചിട്ടുണ്ട്. 6468 പേര്‍ക്ക് ഡെങ്കിപ്പനി
സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 21443 പേര്‍ക്ക് ഡെങ്കിപ്പനിയുടെ
ലക്ഷണങ്ങള്‍ കണ്ടതായി ആരോഗ്യ വകുപ്പ്
സംശയിക്കുന്നു. 741 പേര്‍ക്കാണ് സംസ്ഥാനത്ത്
എച്ച് വണ്‍ എന്‍ വണ്‍
ബാധിച്ചിട്ടുള്ളത്. ഇതില്‍ അമ്പതു പേര്‍
മരിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍
പറയുന്നത്. പതിനൊന്നു പേര്‍ ഡെങ്കിപ്പനി
ബാധിച്ചു മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ 32 പേരുടെ
മരണം ഡെങ്കിപ്പനി മൂലമാണെന്നാണ്
ആരോഗ്യ വകുപ്പ് അധികൃതര്‍ കരുതുന്നത്.
ദിവസവും ഇരുപതിനായിരത്തോളം പേര്‍ പനി ബാധിതരായി
സംസ്ഥാനത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നു.
ഇതില്‍ ശരാശരി 700ഓളം പേര്‍ക്ക് പകര്‍ച്ചവ്യാധികളുടെ
ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളാണ്
പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍
മുന്നില്‍. കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി
വ്യാപകമാണ്. മലയോര മേഖലയായ കൂരാച്ചുണ്ടില്‍
ഡെങ്കിപ്പനി ബാധിച്ച് അര ഡസനോളം
ആളുകള്‍ മരിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍
കോളജുകള്‍ വരെ മരുന്നുകളുടെ
ക്ഷാമവും ഡോക്ടര്‍മാരുടെ കുറവും
പരിഹരിക്കാനായില്ലെങ്കില്‍ മാരക രോഗങ്ങളാല്‍ മരിക്കുന്നവരെ
കണ്ട് കണ്ണുമിഴിച്ചു നില്‍ക്കാനേ സര്‍ക്കാറിന് നിവൃത്തിയുണ്ടാവുകയുള്ളൂ. ഡങ്കിപ്പനി പിടിപെട്ടവര്‍ക്ക് ആവശ്യത്തിനു പ്ലേറ്റ്‌ലറ്റ് രക്തം കിട്ടാനില്ലാത്ത
സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. രക്തദാതാക്കള്‍ ഏറെയുണ്ടെങ്കിലും പ്ലേറ്റ്‌ലറ്റ് ശേഖരം
തീരെയില്ലാത്തത് രോഗികളെ വലക്കുന്നുണ്ട്. അഞ്ചു
ദിവസത്തിലേറെ പ്ലേറ്റ്‌ലറ്റ് സൂക്ഷിക്കാനാവില്ല
എന്നതും രോഗികളുടെ എണ്ണം കുത്തനെ
കൂടിയതുമാണ് പ്രതിസന്ധിക്കു കാരണമെന്ന് ആരോഗ്യ വകുപ്പ്
അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി മരണതാണ്ഡവമാടിയിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍
ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍
നിഷ്‌ക്രിയമായി നില്‍ക്കുന്നത് വേദനാജനകമാണ്. സംസ്ഥാനത്തിന്റെ
ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധം
ഭീതിജനകമായിട്ടാണ് പനി പടര്‍ന്നുപിടിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കാരണം
എത്ര പേര്‍ മരിച്ചുവെന്ന
കൃത്യമായ കണക്കുകള്‍ പോലും സര്‍ക്കാറിന്റെ പക്കലില്ല.
കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും പകര്‍ച്ചവ്യാധി മുക്തമാക്കാനുള്ള
തീവ്രയത്‌നമാണ് സര്‍ക്കാറിന്റെ
ഭാഗത്തുനിന്ന് വേണ്ടത്. സാധാരണ മണ്‍സൂണ്‍ രോഗങ്ങളുടെ പട്ടികയില്‍
പ്രധാനി പനിയാണെങ്കിലും ഇന്ന് ഏതുതരം പനിയാണ്
പിടികൂടിയിരിക്കുന്നതെന്ന് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധമാണ്
രോഗങ്ങളുടെ അവസ്ഥ. തിരിച്ചറിയുമ്പോഴേക്കും രോഗ
തീവ്രതയെ മറികടക്കാനാവാതെ രോഗി മരണത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്നു. മിക്ക
ജില്ലകളും ഡെങ്കിപ്പനിയുടെ പിടിയിലാണ് .പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി
വ്യാപകമാവുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍
21 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
എലിപ്പനിയും മഞ്ഞപ്പിത്തവും വര്‍ദ്ധിച്ചതായും
ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.ജില്ലയിൽ ഈ വര്‍ഷം ഡെങ്കിപ്പനി
ബാധിച്ചവരുടെ എണ്ണം 119 ആയി. 11 പേരാണ്
ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനിയും
മഞ്ഞപ്പിത്തവും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത
ഡെങ്കിപ്പനിയില്‍ ഏറിയ പങ്കും തലസ്ഥാനത്താണെന്ന്
ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു
. ഓരോ വ്യക്തിയും സ്ഥാപനങ്ങളും വിചാരിച്ചാല്‍
തന്നെ തൊട്ടടുത്തുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യാനും
വെള്ളം കെട്ടിനില്‍ക്കാത്ത അവസ്ഥയുണ്ടാക്കാനും
അതിലൂടെ കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുമാകുമെന്ന്
മന്ത്രി പറഞ്ഞു. കേരളത്തെ
പകർച്ചവ്യാധികളിൽ നിന്ന് രക്ഷിക്കാൻ ആരോഗ്യവകുപ്പ്
അതീവജാഗ്രത കാട്ടണം .തദ്ദേശ സ്ഥാപനങ്ങളും
സന്നദ്ധസംഘടനകളും യുദ്ധകാലാടിസ്ഥാനത്തിൽ കർമ്മരംഗത്തിറങ്ങണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment