Pages

Sunday, March 26, 2017

മുഖം മാറുന്ന പെന്‍ഷന്‍ പദ്ധതികള്‍

മുഖം മാറുന്ന
പെന്ഷന്പദ്ധതികള്
തൊഴിലാളിയുടെ ശമ്പളത്തില്നിന്ന് പടിക്കുന്ന പിഎഫ് തുകയുടെ പൂര്ണ്ണ അവകാശിയും തൊഴിലാളി മാത്രമാണെന്ന സന്ദേശമാണ് കേന്ദ്രസര്ക്കാര്നല്കുന്നത്. ഏതാവശ്യത്തിനും തൊഴിലാളിക്ക് ലഭ്യമാക്കേണ്ട തുകയാണ് പിഎഫിലുള്ളതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. എല്ലാ പൗരനും ഉയര്ന്ന പെന്ഷന്സാധ്യമാക്കുകെയന്ന അടിസ്ഥാന ദൗത്യമാണ് പരിഷ്ക്കരണങ്ങളിലൂടെ കേന്ദ്രസര്ക്കാര്നിര്വഹിക്കുന്നത്.

രാജ്യത്തെ പെന്‍ഷന്‍ സംവിധാനത്തില്‍ വ്യാപകമായ ഉടച്ചുവാര്‍ക്കലുകളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വിജയകരമായതുവഴി ലഭിച്ച പൊതുജന സ്വീകാര്യത സ്വകാര്യ മേഖലയിലെ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ സംവിധാനത്തിലെ പരിഷ്‌ക്കരണത്തിലൂടെ വര്‍ദ്ധിക്കുകയാണ്. എല്ലാ പെന്‍ഷനുകളും കുറഞ്ഞത് ആയിരം രൂപയാക്കി ഉയര്‍ത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തിന് മൂന്നാണ്ടുകള്‍ പിന്നിടുമ്പോള്‍ മികച്ച പെന്‍ഷന്‍ എന്നത് തൊഴിലാളിയുടെ അവകാശമായി മാറിക്കഴിഞ്ഞു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലും ജനറല്‍ പ്രൊവിഡന്റ് ഫണ്ട് നിയമത്തിലും ഭേദഗതികള്‍ വരുന്നതോടെ രാജ്യത്തെ കോടിക്കണക്കിന് വിരമിച്ച തൊഴിലാളികള്‍ക്കാണ് വലിയ തുക പെന്‍ഷനായി ലഭിക്കുന്നത്. രാജ്യത്തെ തൊഴിലാളി സമൂഹത്തിനാകെ അഭിമാനകരമായ നടപടികളാണ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. തൊഴില്‍ സമൂഹത്തിന്റെ പരിപൂര്‍ണ്ണമായ പിന്തുണ രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന കാഴ്ചപ്പാടിലൂടെയാണ് കേന്ദ്രഭരണം മുന്നോട്ടുപോകുന്നതെന്ന് ക്ഷേമനടപടികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇപിഎഫ് പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപിഎഫിലേക്ക് തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് വകയിരുത്തുന്ന തുക ഇപിഎഫ് പെന്‍ഷന്‍ ഫണ്ടിലേക്ക് കണക്കാക്കാതിരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കാണ് കേന്ദ്ര തൊഴില്‍മന്ത്രാലയവും പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും പരിഹാരം കണ്ടത്. തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ പിന്തുണയോടെ പിഎഫ് കമ്മീഷണറും മലയാളിയുമായ വി.പി ജോയി നടത്തിയ പരിഷ്‌ക്കരണങ്ങളാണ് ഇന്ന് കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനകരമായി തീര്‍ന്നിരിക്കുന്നത്. പിഎഫ് പെന്‍ഷന്‍ പദ്ധതി എല്ലാ തൊഴിലാളികള്‍ക്കും പ്രയോജനകരമായിത്തീരണം എന്ന ഉദ്ദേശ്യത്തോടെയാണ് ചട്ടങ്ങളില്‍ പരിഷ്‌ക്കരണം വരുത്തിയതെന്ന് കേന്ദ്ര പിഎഫ് കമ്മീഷണര്‍ വി.പി ജോയ് ഐഎഎസ് അറിയിച്ചു. ഇപിഎഫ് ഓര്‍ഗനൈസേഷനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ജന്മഭൂമിയോട് പ്രതികരിച്ചു.
പിഎഫ് പദ്ധതിയില്‍ വലിയ തുക നിക്ഷേപിച്ചാലും കുറഞ്ഞ തുക മാത്രം പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ പരിഷ്‌ക്കരണങ്ങള്‍ വഴി ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക പോലും അയ്യായിരം രൂപയിലധികമായി ഉയരും. മൂന്നരക്കോടി തൊഴിലാളികളാണ് പിഎഫ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.
2014ന് ശേഷം വിരമിച്ച തൊഴിലാളികളുടെ അവസാനത്തെ അഞ്ചുവര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി തുകയെ സര്‍വ്വീസ് വര്‍ഷങ്ങളുടെ എണ്ണംകൊണ്ട് ഗുണിച്ചാല്‍ ലഭിക്കുന്ന തുക 70 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് പുതിയ പെന്‍ഷന്‍ തുക. എന്നാല്‍ 1995ലാണ് പെന്‍ഷന്‍ പദ്ധതി ഇപിഎഫില്‍ നടപ്പാക്കുന്നത് എന്നതിനാല്‍ പദ്ധതി നിലവില്‍വന്ന 1995ന് ശേഷമുള്ള സേവന കാലാവധി മാത്രമേ പെന്‍ഷന്‍ കണക്കാക്കുന്നതിന് എടുക്കൂ.
2014ന് മുമ്പ് വിരമിച്ചവര്‍ക്ക് വിരമിക്കുന്നതിന് മുമ്പുള്ള ഒരുവര്‍ഷത്തെ ശമ്പള ശരാശരിയെ സേവന വര്‍ഷങ്ങളുടെ എണ്ണം കൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുകയാണ് പെന്‍ഷന്‍. നിലവില്‍ ശമ്പളപരിധിയായി നിശ്ചയിച്ച തുകയുടെ 8.33 ശതമാനം പിഎഫ് പെന്‍ഷന്‍ പദ്ധതിയിലേക്ക് അടയ്ക്കുന്ന തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ തുകയില്‍ വലിയ വര്‍ദ്ധനവുണ്ടാകില്ല. അവര്‍ക്ക് മുഴുവന്‍ ശമ്പളത്തിന്റെയും 8.33 ശതമാനം പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി ഉയര്‍ന്ന പെന്‍ഷന്‍ അര്‍ഹത നേടാം. ശമ്പള പരിധിയും, സമ്മതം പിഎഫ് ഓഫീസിനെ അറിയിക്കാനുള്ള സമയപരിധിയും പുതിയ വിജ്ഞാപനത്തില്‍ ഒഴിവാക്കിയതോടെ ജീവനക്കാര്‍ക്ക് സ്വയം പെന്‍ഷന്‍ നിശ്ചയിക്കാനാവും.
നേരത്തെ ശമ്പളത്തില്‍ 6500 രൂപ പരിധി നിശ്ചയിച്ച് അതിന്റെ 8.33 ശതമാനം (541 രൂപ) മാത്രമാണ് പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റിയിരുന്നത്. എന്നാലിപ്പോള്‍ ശമ്പള പരിധി 15,000 ആക്കിയതോടെ 1250 രൂപ (8.33ശതമാനം തുക) വീതമാണ് പിഎഫ് പെന്‍ഷന്‍ പദ്ധതിയിലേക്ക് പോകുന്നത്. ശമ്പള പരിധി മാറ്റിയതോടെ 25,000 രൂപ ശമ്പളമുള്ള ഒരാള്‍ക്ക് 2082 രൂപവരെ പ്രതിമാസം പിഎഫ് പെന്‍ഷനില്‍ അടയ്ക്കാം.
35 വര്‍ഷത്തെ സര്‍വ്വീസോടുകൂടി 2030ല്‍ വിരമിക്കുന്ന, സര്‍വ്വീസിന്റെ അവസാന 60 മാസത്തെ പ്രതിമാസ ശമ്പള ശരാശരി 30000 രൂപയുള്ള ഒരു തൊഴിലാളിക്ക് പ്രതിമാസം 15,000 രൂപ വീതം കുറഞ്ഞ പെന്‍ഷന്‍ ലഭിക്കും. അവസാന അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്ക് പെന്‍ഷനും അതനുസരിച്ച് വന്‍തോതില്‍ ഉയരും.
ഇതിനകം വിരമിച്ച തൊഴിലാളികള്‍ പിഎഫ് തുക പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനായി മുഴുവന്‍ ശമ്പളത്തിന്റെയും 8.33 ശതമാനത്തില്‍ നിന്ന് പിന്‍വലിച്ച പിഎഫ് തുകയുടെ 8.33 ശതമാനം കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന സംഖ്യ പിഎഫ് ഓഫീസില്‍ തിരിച്ചടയ്ക്കണം. ഇതോടൊപ്പം ചെറിയ പലിശയും ഈടാക്കും. ചട്ടങ്ങളില്‍ പരിഷ്‌ക്കരണം നടത്തിയതിനാല്‍ കൂടുതല്‍ പേര്‍ പെന്‍ഷന്‍ ഉയര്‍ത്തുന്നതിനായി എത്തുമെന്നാണ് ഇപിഎഫ് ഓര്‍ഗനൈസേഷന്റെ പ്രതീക്ഷ. ഇത്തരം കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് പുതിയ സോഫ്റ്റ് വെയറുകള്‍ സ്ഥാപിക്കുകയാണെന്ന് പിഎഫ് കമ്മീഷണര്‍ പറഞ്ഞു.
ജനറല്‍ പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് തുക പിന്‍വലിക്കുന്നതിനായി ഇനി വെറും രണ്ടാഴ്ച മാത്രം മതിയാകും. 1960ലെ ജനറല്‍ പിഎഫ്(സെന്‍ട്രല്‍ സര്‍വ്വീസ് നിയമം) ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അരക്കോടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷകരമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാരെടുത്തിരിക്കുന്നത്. പിഎഫ് പണം പിന്‍വലിക്കാന്‍ വേണ്ടിയിരുന്ന 15 വര്‍ഷം സേവന കാലാവധി എന്നത് 10 വര്‍ഷമായി കുറച്ചിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനും ചികിത്സയ്ക്കും പിഎഫ് തുകയുടെ 90 ശതമാനം വരെ പിന്‍വലിക്കാനാകും. വാഹനം വാങ്ങുന്നതിനായി പിഎഫ് തുകയുടെ 75 ശമതാനം പിന്‍വലിക്കാനാകും. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ആശ്രിതരുടെ മരണാനന്തര ചടങ്ങുകള്‍ക്കും കേസ് നടത്തിപ്പിനും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും വിനോദ സഞ്ചാരത്തിനും എല്ലാം 75 ശതമാനം പിഎഫ് തുക ലഭ്യമാക്കും. യാതൊരു സാക്ഷ്യപത്രങ്ങളുമില്ലാതെ വകുപ്പ് തലവന്‍മാര്‍ക്ക് തുക അനുവദിക്കാന്‍ സാധിക്കും.

ഇത്തരത്തിലൂള്ള മാറ്റങ്ങള്‍ സ്വകാര്യ-സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടങ്ങളില്‍ വരുത്തുന്നതിലൂടെ തൊഴിലാളിയുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്ന പിഎഫ് തുകയുടെ പൂര്‍ണ്ണ അവകാശിയും തൊഴിലാളി മാത്രമാണെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഏതാവശ്യത്തിനും തൊഴിലാളിക്ക് ലഭ്യമാക്കേണ്ട തുകയാണ് പിഎഫിലുള്ളതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. എല്ലാ പൗരനും ഉയര്‍ന്ന പെന്‍ഷന്‍ സാധ്യമാക്കുകെയന്ന അടിസ്ഥാന ദൗത്യമാണ് പരിഷ്‌ക്കരണങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. രാജ്യത്തെ തൊഴിലാളി സമൂഹത്തെ കൂടെനിര്‍ത്താനുള്ള മികച്ച ശ്രമങ്ങളിലൊന്നായി കേന്ദ്രപരിഷ്‌ക്കരണങ്ങളെ വിലയിരുത്തുകയാണ് തൊഴില്‍ മേഖലയിലെ വിദഗ്ധര്‍.

Prof. John Kurakar

No comments: