Pages

Friday, March 24, 2017

മനുഷ്യനും പ്രകൃതിയും

മനുഷ്യനും പ്രകൃതിയും

പ്രാചീന മനുഷ്യർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരാണ്. കായ്കനികൾ പറിച്ച്‌ തിന്ന്‌ ജീവിച്ചവരാണ് .പ്രകൃതിയുടെ ഭാഷ അറിയുന്നവരായിരുന്നു ..സാമൂഹിക ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക്‌ പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ , ശാസ്ത്രത്തിൻറെയും സാങ്കേതിക വിദ്യയുടെ വരവോടുകൂടി കാടുകൾ വെട്ടിമാറ്റപ്പെടുകയും ക്രമേണ  ആധുനിക യുഗത്തിലെത്തുകയും  കാടുമായുള്ള ആത്മബന്ധം പോലും വേർപെടുതത്തുകയും  ചെയ്തു ...ഇന്ന്‌ ലോകത്ത്‌ കരഭാഗത്തിന്റെ ഏതാണ്ട്‌ മുപ്പതു ശതമാനം വനമേഖലയാണെന്ന്‌ കണക്കുകൾ പറയുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയാണ്‌ വനമേഖലകൾ. ജന്തു-സസ്യവർഗ്ഗങ്ങളുടെ എൺപത്‌ ശതമാനവും ഈ ആവാസമേഖലയ്ക്കകത്താണ്‌ സുരക്ഷിതമായി കഴിഞ്ഞു കൂടുന്നത്‌.
ഔഷധ സസ്യങ്ങളുടെയും, ജലസംരക്ഷണത്തിന്റെയും വിവരിക്കാനാവാത്ത ധർമ്മങ്ങളുടെ കാവൽക്കാർ കൂടിയാണ്‌ നമ്മുടെ വനസമ്പത്ത്‌. വനാശ്രിത സമൂഹമായി കഴിഞ്ഞു കൂടുന്ന മനുഷ്യവിഭാഗങ്ങൾക്കും കാട്‌ അഭയകേന്ദ്രവും, തൊഴിൽദാതാവും സമൃദ്ധമായ ജീവിതചുറ്റുപാടും പ്രദാനം ചെയ്യുന്നുണ്ട്‌. അങ്ങനെയുള്ള വനസമ്പത്ത്‌ നശിപ്പിക്കപ്പെടുക എന്നാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകർക്കപ്പെടുക എന്നതാണല്ലോ അർത്ഥം. വനനശീകരണം ഇന്ന്‌ ഒരു ആഗോളപ്രശ്നമായി മാറിയിരിക്കുകയാണ്‌. ഓരോവർഷവും പതിമൂന്ന്‌ മില്യൻ ഹെക്ടർ വനം നശിപ്പിക്കപ്പടുന്നതായി കണക്കുകൾ പറയുന്നു. മനുഷ്യസമൂഹത്തിന്റെ ദുരാഗ്രഹങ്ങളാണ്‌ പലപ്പോഴും വനസമ്പത്തിന്റെ നശീകരണത്തിലേക്ക്‌ നയിക്കുന്നത്‌. വികസനത്തിന്റെ പേരുപറഞ്ഞാണ്‌ പലപ്പോഴും അമൂല്യങ്ങളായ വനസമ്പത്തിനെ വെട്ടിവെളുപ്പിക്കുന്നത്‌. കേവലമായ കെട്ടിടങ്ങളും കോൺക്രീറ്റ്‌ സൗധങ്ങളും പണിയലാണ്‌ വികസനമെന്ന വികലമായ കാഴ്ചപ്പാട്‌ ദൗർഭാഗ്യവശാൽ ഇപ്പോഴും ചിലരെങ്കിലും സൂക്ഷിക്കുന്നുണ്ട്‌.
ലോകജനതയുടെ എൺപത്‌ ശതമാനവും ജലസുരക്ഷയുടെ കാര്യത്തിൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്‌. ശുദ്ധജല ലഭ്യതയിലെ കുറവും, കുടിവെള്ള ക്ഷാമവും കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾക്കും വലിയ വെല്ലുവിളിയാണ്‌ സൃഷ്ടിക്കുന്നത്‌. ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ അത്‌ കുടിവെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന അഭിപ്രായം സാധൂകരിക്കത്തക്ക വിധത്തിലാണ്‌ ശുദ്ധജല ലഭ്യതയുടെ പ്രതിസന്ധി വളരുന്നത്‌. മരങ്ങളാണ്‌ ജലസമ്പത്തിനെ സൂക്ഷിച്ചു വയ്ക്കുന്നതും, ശുദ്ധജലത്തെ പ്രദാനം ചെയ്യുന്നതും. ഒരു ഹെക്ടർ ഹരിതവനത്തിന്‌ രണ്ടരലക്ഷം ലിറ്റർ വെള്ളം സൂക്ഷിച്ചുവയ്ക്കാൻ കഴിയുമെന്ന്‌ വിദഗ്ധർ പറയുന്നു. ദുരാഗ്രഹങ്ങളുമായി നാം നശിപ്പിക്കുന്ന മരങ്ങൾ എത്രവെള്ളം കരുതിവയ്ക്കാമായിരുന്നുവെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ..വേനൽചൂട്‌ കനത്തതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്‌. വനത്തിൽ സ്വൈര്യവിഹാരം നടത്തിയിരുന്ന അവയ്ക്ക്‌ ആഹാരവും ജലവും ലഭിക്കാതെ വരുമ്പോഴാണ്‌ നാട്ടിലേക്കിറങ്ങുന്നത്‌.  വർഷങ്ങളിലൂടെ വളർന്നു വന്ന ഒരു ആവാസ വ്യവസ്ഥയെ  മനുഷ്യൻ തകർക്കരുത്  മനുഷ്യനും പ്രകൃതിയും തമ്മിൽ  ഒരിക്കലും വേർപെടുത്താൻ കഴിയാത്ത  ഒരു ബന്ധം  സ്ഥാപിക്കേണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: