Pages

Friday, March 31, 2017

കശ്മീര്‍ താഴ്വര വീണ്ടും അശാന്തമാകുന്നു

കശ്മീര്താഴ്വര വീണ്ടും
അശാന്തമാകുന്നു

കശ്മീര്‍ താഴ്വരവീണ്ടും അശാന്തമാകുന്നു .കഴിഞ്ഞ ചൊവ്വാഴ്ച ബഡ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലും മരണവും  അവിടെ സംഘർഷ ഭരിതമാക്കിയിരിക്കുകയാണ് . കഴിഞ്ഞവര്‍ഷം ജൂലൈ എട്ടിന് ബുര്‍ഹാന്‍ വാനി എന്ന ഹിസ്ബുള്‍ തീവ്രവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷഭരിതമായ കശ്മീര്‍ താഴ്വര നവംബറോടെയാണ് ശാന്തമായത്. അതിശൈത്യം ആരംഭിച്ചതും ഈ സമാധാനാന്തരീക്ഷത്തിന് വഴിയൊരുക്കി. അടച്ചിട്ട സ്കൂളുകള്‍ തുറന്നു. വാഹനഗതാഗതം സാധാരണപോലെയായി. വിവിധ പ്രതിനിധി സംഘങ്ങള്‍ കശ്മീര്‍ സന്ദര്‍ശിച്ചു. ഈ സമാധാനാന്തരീക്ഷമാണ് ഇപ്പോൾ തകർന്നിരിക്കുന്നത് . വരുംദിവസങ്ങളില്‍ കശ്മീരില്‍ സംഘര്‍ഷം വര്‍ധിക്കുമെന്നതിന്റെ വ്യക്തമായ സൂചന കണ്ടുതുടങ്ങിയിരിക്കുന്നു . 

1989  മുതല്‍ കശ്മീരില്‍ തീവ്രവാദം ശക്തമായപ്പോഴും അതിലൊന്നും ഇടപെടാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ താഴ്വരയിലെ ഗ്രാമീണര്‍ തയ്യാറായിരുന്നില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കാനാണ് കശ്മീര്‍ ഗ്രാമങ്ങള്‍ തയ്യാറായത്. എന്നാല്‍, ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടതും സമാധാനനീക്കങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാരിന്റെ സമീപനവും കശ്മീര്‍ ഗ്രാമങ്ങളെയും തീവ്രവാദത്തെ സഹായിക്കുന്ന സമീപനത്തിലേക്ക് വലിച്ചിഴച്ചു. കഴിഞ്ഞവര്‍ഷംവരെയും തീവ്രവാദികളെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ച കശ്മീര്‍ ഗ്രാമങ്ങള്‍  അവര്‍ക്ക് സുരക്ഷാതാവളം ഒരുക്കാനും അവരെ രക്ഷപ്പെടാന്‍ സഹായിക്കാനും തുടങ്ങിയിരിക്കുന്നതായിട്ടാണ് കാണുന്നത് .ഭീകരവാദികള്‍ക്കുവേണ്ടി ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ കശ്മീരിലെ യുവാക്കള്‍ തയ്യാറാകുന്നത് അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്താനും അനുരഞ്ജനത്തിന് തയ്യാറാകാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. അതോടൊപ്പം കശ്മീരിലെ ജനങ്ങള്‍ക്ക് ഏറെ ദുരിതം സമ്മാനിക്കുന്ന പെല്ലറ്റ് തോക്കുകളുടെ ഉപയോഗം നിര്‍ത്തലാക്കണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്കാണ് പെല്ലറ്റ് തോക്കിന്റെ ഉപയോഗം കാരണം കാഴ്ച നഷ്ടപ്പെട്ടിട്ടുള്ളത്.  പെല്ലറ്റ് തോക്കുകള്‍ക്കുപകരം മറ്റ് ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിപോലും നിര്‍ദേശിക്കുകയുണ്ടായി. യുവാക്കളെ നശീകരണ പ്രവർത്തനങ്ങളിൽ നിന്നകറ്റി ഭാരതത്തിൻറെ പൊതുധാരയിലേക്കു കൊണ്ടുവരണം .ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള കശ്മീര്‍ ജനതയുടെ വിശ്വാസം  വീണ്ടെടുക്കണം .സമാധാന ശ്രമങ്ങൾക്ക്‌ നീക്കങ്ങള്‍ ഉടനെ ആരംഭിക്കണം കശ്മീരിലെ  സ്ഥിതി സ്ഫോടനാത്മകമാകാതെ  നോക്കാൻ  കേന്ദ്ര സർക്കാർ ജാഗ്രത കാണിക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ






No comments: