Pages

Sunday, January 22, 2017

സ്വാശ്രയ കോളേജില്‍ അടിമ ജീവിതമെന്ന് അധ്യാപകരും

5000 രൂപ ശമ്പളം, പ്രസവാവധിയില്ല: സ്വാശ്രയ കോളേജില്‍ അടിമ ജീവിതമെന്ന് അധ്യാപകരും

സ്വാശ്രയ കോളേജുകളിലെ പീഡനങ്ങള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ അധ്യാപകരും ജീവനക്കാരും രംഗത്ത്. സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രസവാവധിപോലും നിഷേധിക്കുന്ന മാനേജ്മെന്റിന്റെ ക്രൂരതകള്‍ വിവരിച്ചത്.

അടിമസമാനമായ ജോലിയാണ് സ്ഥാപനത്തിലെന്ന് അധ്യാപകരും ജീവനക്കാരും പറഞ്ഞു. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിന് ഇടിമുറികള്‍ പോലും ചിലസ്ഥാപനങ്ങളിലുണ്ട്.ഇതരസംസ്ഥാന തൊഴിലാളികളേക്കാള്‍ കഷ്ടമാണ് വേതനം. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ഇല്ല. 5000 രൂപപോലും ലഭിക്കാത്ത അധ്യാപകരുണ്ട്. ശമ്പള രജിസ്റ്ററില്‍ ഒപ്പിട്ട് നല്‍കുന്ന തുകയല്ല നല്‍കുന്നത്. മാസങ്ങളോളം ശമ്പളം മുടങ്ങുന്ന അവസ്ഥയുമുണ്ട്. പിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി എന്നിവ ഇല്ല.

ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി നിഷേധിക്കുന്നു. അവധി എടുത്ത് തിരികെ വരുമ്പോള്‍ ഒഴിവില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ്. വിവിധ കാരണങ്ങള്‍ പറഞ്ഞ് കുട്ടികളില്‍ നിന്നും പിഴ ഈടാക്കുന്നതോടൊപ്പം അധ്യാപകരില്‍ നിന്നും പണം ഈടാക്കുന്നു. വിദ്യാര്‍ഥികളുടെ യൂണിഫോം ധാരണത്തിലെ വീഴ്ച, താടിവളര്‍ത്തല്‍ തുടങ്ങിയ വിവിധ കാരണം പറഞ്ഞാണ് കുട്ടികള്‍ക്കൊപ്പം അധ്യാപകരില്‍ നിന്നും പിഴ ഈടാക്കുന്നത്. യോഗ്യത സര്‍ടിഫിക്കറ്റുകള്‍ പിടിച്ചുവക്കുന്ന മാനേജ്മെന്റില്‍ നിന്നും ഇവ തിരികെ ലഭിക്കാന്‍ ഒപ്പിട്ട ബ്ളാങ് ചെക്കോ, ഒരു മാസത്തെ ശമ്പളമോ നല്‍കണം. തെറ്റായ നടപടികള്‍ ചോദ്യം ചെയ്താല്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പിരിച്ചുവിടുകയാണ്. സ്വാശ്രയ മേഖലയിലെ അധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

Prof. John Kurakar

No comments: