ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ
സംസ്ഥാന സ്കൂൾ കലോത്സവം
അന്പത്തേഴാമതു സംസ്ഥാന സ്കൂൾ കലോത്സവം ഹയർ അപ്പീലുകളുടെ
പ്രവാഹമായി മാറി .വിദ്യാർഥികളുടെ കലാവാസനയും സർഗശേഷിയും ഉപജില്ലാ, റവന്യൂജില്ലാ തലങ്ങളിൽ മാറ്റുരച്ചു സംസ്ഥാനതലത്തിലെത്തുന്പോൾ മികവിന്റെ കൃത്യമായ വിലയിരുത്തലാണു നടക്കേണ്ടത്. അവിടെ മറ്റു തരത്തിലുള്ള സ്വാധീനം ഒന്നുമുണ്ടാകരുത്. യഥാർഥ പ്രതിഭകളെ കണ്ടെത്തുക
എന്നതു മാത്രമാകണം കലോത്സവത്തിന്റെ ലക്ഷ്യം. എന്നാൽ, ഓരോ തവണയും പരാതികൾ വർധിക്കുകയാണ് .കണ്ണൂരിൽ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ വളരെ കാര്യക്ഷമതയോടെ നടന്നു. വിദ്യാഭ്യാസവകുപ്പും കണ്ണൂരിലെ പൊതുസമൂഹവും കലോത്സവം വിജയിപ്പിക്കുന്നതിന് ആത്മാർഥമായി ശ്രമിച്ചു. അതിനു ഫലവുമുണ്ടായി. കാണികളുടെ സാന്നിധ്യവും മികച്ചതായി.
എന്നാൽ, ധർമടത്തു നടന്ന രാഷ്ട്രീയ കൊലപാതകം കലോത്സവവേദിയിൽ മ്ലാനത പരത്തി.
അനാവശ്യമായ വാശിയും വൈരാഗ്യവും കലാരംഗത്ത് ഒരിക്കലും ഭൂഷണമല്ല. വിദ്യാർഥികളേക്കാൾ വീറു കാട്ടുന്നത് പരിശീലകരും രക്ഷിതാക്കളുമാകുന്പോൾ മത്സരങ്ങൾ ഏതാണ്ടു യുദ്ധസമാനമാവുന്നു. ഇത്തവണ അപ്പീൽ വഴി കലോത്സവത്തിനെത്തിയത് ആറായിരത്തോളം പേരാണെന്നു പറയുന്പോൾ മത്സരത്തിന്റെ ഗൗരവം ഉൗഹിക്കാം. മൂന്നാം ദിനത്തിൽ മാത്രം അപ്പീലുകളിലൂടെ 1300 പേർ വേദിയിൽ കയറി. പൊതുവിദ്യാഭ്യാസ ഡയറക്ടറോ മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, ലോകായുക്ത എന്നിവയോ അനുവദിച്ചവയാണ് അപ്പീലുകളിൽ ഭൂരിഭാഗവും.അപ്പീലുകളും ആരോപണങ്ങളും കലോത്സവത്തിന്റെ നിറംകെടുത്തുന്നഘടകങ്ങളാണ് .കലോത്സവ ചരിത്രത്തിൽ ആദ്യത്തെ വിജിലൻസ് അന്വേഷണത്തിന്റെ പേരിലും കണ്ണൂർ കലോത്സവം ശ്രദ്ധിക്കപ്പെട്ടു.സാധാരണക്കാരുടെ കുട്ടികൾക്കും പങ്കെടുക്കാവുന്നതായിരിക്കണം മത്സരങ്ങൾ. വിദ്യാർഥികളുടെ കലാമികവിന്റെ യഥാർഥ ഉരകല്ലുതന്നെയാവട്ടെ സംസ്ഥാന സ്കൂൾ കലോത്സവം. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായി അറിയപ്പെടുന്ന കലോത്സവത്തിന് ഗുണകരമായ മാറ്റങ്ങൾ വരുത്തണം.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്നാണു സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വിശേഷിപ്പിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു കലോത്സവത്തില്‍ പങ്കെടുക്കുകയെന്നതു ജീവിതാഭിലാഷമാണ്. എത്രയോ പ്രതിഭകള്‍ക്ക് അരങ്ങേറ്റവേദിയായിട്ടുണ്ട് ഈ മേള. രാഷ്ട്രീയം തീണ്ടാത്ത മത്സരവേദിയായി അതു ശോഭിക്കുന്നു. മതവും രാഷ്ട്രീയവുമൊന്നും അതിലെക്കു കൊണ്ടുവരാൻ ആരും ശ്രമിക്കരുത് .കലോത്സവത്തിന്റെ ഉള്ളടക്കത്തെ ദുര്‍ബലമാക്കുന്നത് പണക്കൊഴുപ്പും സ്വാധീനവുമാണ് നമ്മുടെതെറ്റായ പ്രവണതകൾ പരമ്പരാഗത കലകളിലേക്കും പണക്കൊഴുപ്പിന്റെ തേരോട്ടം നടക്കുകയാണ്. രചനാമത്സരങ്ങളും സംഗീത, പ്രസംഗ, മിമിക്രി, മോണോ ആക്ട്, ചിത്രരചനപോലുള്ള ഇനങ്ങളിലുമാണ് പണത്തിന്റെ സാധ്യതകള്‍ കുറവുള്ളത്.
കലോത്സവങ്ങളില്‍ പണ്ട് വിദ്യാര്‍ഥികള്‍മാത്രമാണ് എത്തിയിരുന്നത്. ഇപ്പോള്‍ ഓരോ വിദ്യാര്‍ഥിക്കും പിന്നില്‍ രക്ഷിതാക്കളടക്കം വലിയൊരു സംഘമുണ്ടാകും. ഇത്തരം സംഘങ്ങള്‍ കലോത്സവത്തിന്റെ യഥാര്‍ഥ ചൈതന്യം ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഓരോ കലോത്സവത്തിലും കാണുന്നു. മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് കലോത്സവത്തിന് നല്‍കുന്നത്. അച്ചടിമാധ്യമങ്ങള്‍ കൂടുതല്‍ പേജും ദൃശ്യമാധ്യമങ്ങള്‍ കൂടുതല്‍ സമയവും കലോത്സവത്തിന് നല്കുന്നു.വളരെ നല്ലതുതന്നെ .പക്ഷെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടാൻ കൂടി അവർ ശ്രമിക്കണം .കലോത്സവ മാന്വല്‍ കാലോചിതമായി പരിഷ്ക്കരിക്കണം . മലയാളനാടിന്റെ യഥാര്‍ഥ സംസ്കാരം പ്രകാശിക്കുന്ന ഒരിടമായി കലോത്സവവേദികളെ മാറ്റണം.നമ്മുടെ സംസ്കാരത്തിന്റെ വ്യത്യസ്തമായ ധാരകളെ സര്‍ഗാത്മകമായി സംയോജിപ്പിക്കുന്ന വലിയൊരു സാംസ്കാരികസംഭവമായി വരും കാലങ്ങളിൽ കലോത്സവം മാറണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment