Pages

Friday, September 7, 2012

കാര്‍ഷിക രംഗത്ത് ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു


കാര്‍ഷിക  രംഗത്ത്  ജോലി ചെയ്യാന്‍  ആളില്ലാത്ത  അവസ്ഥ  സംജാതമായിരിക്കുന്നു


തൊഴില്‍രഹിതര്‍ വളരെയേറേ യുള്ള ഒരു സംസ്ഥാനമായിട്ടാണ് കേരളം അറിയപ്പെടുന്നത്. സര്‍വേകള്‍ നല്‍കുന്ന സൂചനയനുസരിച്ച് കേരളത്തിലെ തൊ
ഴിലില്ലായ്മയുടെ തോത് 16.7 ശതമാനമാണ് .പ്ലാനിങ് ബോര്‍ഡിന്റെ പ്രസിദ്ധീകരണമായ എക്കണോമിക് റിവ്യൂവിന്റെ 2011-ലെ പതിപ്പില്‍ നല്‍കിയിരിക്കുന്ന കണക്കനുസരിച്ച് 43.42 ലക്ഷം തൊഴിലന്വേഷകര്‍ തങ്ങളുടെ പേര് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍  ചെയ്ത്  തൊഴിലിനു  വേണ്ടി കാത്തിരിക്കുന്നു. അവരില്‍ 3.08 ലക്ഷം പേര്‍ ഡിഗ്രിയോ അതില്‍ കൂടുതലോ വിദ്യാഭ്യാസയോഗ്യതയുള്ളവരുമാണ് . ഇത് ആപത്കരമായ ഒരവസ്ഥാവിശേഷത്തെയാണ് സൂചിപ്പിക്കുന്നത്.കാര്‍ഷികമേഖലയില്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണമാകട്ടെ അനുദിനം  കുറഞ്ഞുവരികയാണ്. പട്ടികയനുസരിച്ച് കര്‍ഷകരായും കര്‍ഷകത്തൊഴിലാളികളായും കാര്‍ഷികരംഗത്ത് തൊഴില്‍ ചെയ്തിരുന്നവരുടെ എണ്ണം 1971-ല്‍ 3014777 ആയിരുന്നത് 2001 ആയപ്പോഴേക്കും 2345006 ആയി കുറഞ്ഞുപോയിരിക്കുകയാണ്. അതില്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണമാണെങ്കില്‍ 1908114 ആയിരുന്നത് 1620851 ആയി താഴ്ന്നുപോയിരിക്കുന്നു. തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരുടെ ആകെ എണ്ണം 6216459-ല്‍ നിന്നും 10283887 ആയി വര്‍ധിച്ചപ്പോഴാണ് കാര്‍ഷികമേഖലയില്‍ ഇത്രമാത്രം കുറവ് (1971-ല്‍ തൊഴില്‍ ചെയ്തിരുന്നവരില്‍ 48 ശതമാനം കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു, എങ്കില്‍ 2001 ആയപ്പോഴേക്ക് അത് 22ശതമാനമായി). 2004-'05-ല്‍ നടത്തിയ ഗ്രാമീണ തൊഴില്‍ അന്വേഷണക്കമ്മിറ്റിയും ഇതേതരത്തിലുള്ള ഒരു കുറവ് നടന്നതായി സൂചിപ്പിച്ചിട്ടുണ്ട്. 1999-2000-ത്തില്‍ 14.2 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ ഉണ്ടായിരുന്നത്, 2004-'05 ആയപ്പോഴേക്കും 12.34 ലക്ഷമായി കുറഞ്ഞതായിട്ട് കാണുന്നു.

ഇതിന്റെ ഫലമോ? ഇന്ന് കേരളം പലതരത്തിലുള്ള കാര്‍ഷികത്തൊഴിലാളികളുടെ അഭാവം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വേതനനിരക്കാണെങ്കില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുമുണ്ട്. ഈ ദൗര്‍ലഭ്യം തരണം ചെയ്യുന്നതിന് അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികളെയാണ് നമ്മള്‍ ഉപയോഗപ്പെടുത്തിവരുന്നത്.
 തികച്ചും വൈരുധ്യം നിറഞ്ഞ ഈ അവസ്ഥാവിശേഷത്തിന്റെ ചുരുളഴിക്കാന്‍, തൊഴിലിനോടുള്ള പ്രതിബന്ധതയെയും ഓരോ തൊഴിലിന്റെയും സാമൂഹിക-യശസ്സിനെയും കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. കാരണം വേതനം ഉയര്‍ന്നിരുന്നാലും സാമൂഹികദൃഷ്ട്യാ മാന്യതകുറഞ്ഞ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തൊഴിലാളികള്‍ സന്നദ്ധരായിവരില്ല. കായികാധ്വാനത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള സാധ്യത തെളിഞ്ഞുവന്നപ്പോള്‍ അങ്ങനെയുള്ള തൊഴിലുകള്‍ ഉപേക്ഷിക്കാന്‍ അതുവരെ അത് ചെയ്തിരുന്നവര്‍ സ്വാഭാവികമായും തത്പരരായിത്തീര്‍ന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റം തുടങ്ങിയതോടെ ഈ പ്രവണത പൂര്‍വാധികം ശക്തമായി.
കായികാധ്വാനം ആവശ്യമുള്ള കൃഷിയിടക്കമുള്ള തൊഴിലുകളില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നവരിലധികവും വിദ്യാഭ്യാസം കുറഞ്ഞവരും പ്രായംകൂടിയവരുമാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം തൊഴില്‍രഹിതരായിക്കഴിയുന്നത് തന്നെയാണ് ദേഹത്തു ചെളിപുരുളുന്ന കാര്‍ഷികത്തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിലും അഭിലഷണീയം.
1970-ന് ശേഷമാണ് ഈ അവസ്ഥാവിശേഷം സംജാതമായതുതന്നെ. അന്ന് തൊഴിലന്വേഷകരുടെ എണ്ണം വെറും 3.4 ലക്ഷം മാത്രമായിരുന്നു. എന്നാല്‍, ഇന്നിപ്പോള്‍ അവരുടെ എണ്ണം 43 ലക്ഷത്തില്‍ കവിഞ്ഞിരിക്കുകയാണ്. കൂടാതെ വളരെപ്പേര്‍ പരമ്പരാഗത തൊഴിലുകള്‍ ഉപേക്ഷിച്ച് അന്യസ്ഥലങ്ങളില്‍ കുടിയേറിയിട്ടുമുണ്ട്. തീര്‍ച്ചയായും ഇത് കേരളത്തിലെ തൊഴിലില്ലായ്മയുടെ രൂക്ഷത കുറയ്ക്കുന്നതിന് സഹായകരമായിത്തീര്‍ന്നിട്ടുമുണ്ട്.

ഈ കുടിയേറ്റങ്ങളോടെ വളരെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. അതേസമയം, ഈ വളര്‍ച്ചനിരക്കാകട്ടെ, വാണിജ്യം, ഗതാഗതം, നിര്‍മാണം, ടൂറിസം, വാര്‍ത്താവിനിമയം തുടങ്ങിയ ഉപമേഖലകളില്‍ നേടിയ സാമ്പത്തിക മുന്നേറ്റത്തിന്റെ ഫലമായിട്ടാണുതാനും. ഈ സേവന മേഖലകളുടെ വളര്‍ച്ചയോടെ വളരെയെറേ തൊഴിലവസരങ്ങളും ആവിര്‍ഭവിച്ചിട്ടുമുണ്ടാകണം. എക്കണോമിക് റിവ്യൂ നല്‍കുന്ന കണക്കനുസരിച്ച് ഇന്ന് തയ്യല്‍ പ്രവര്‍ത്തനങ്ങളില്‍ മൂന്നുലക്ഷം പേരും കച്ചവട രംഗത്ത് 10 ലക്ഷം പേരും ഗതാഗതമേഖലയില്‍ 10ലക്ഷം പേരും മോട്ടോര്‍വര്‍ക്ക്‌ഷോപ്പുകളിലായി 1.5 ലക്ഷം പേരും കയറ്റിറക്കു തൊഴിലാളികളായി മൂന്നുലക്ഷം പേരും ജോലി ചെയ്തുവരുന്നു. കൂടാതെ നിര്‍മാണത്തൊഴിലാളികളായും പെയിന്റര്‍മാരായും ഇലക്ട്രിക് മെക്കാനിക്കുകളായും ലക്ഷക്കണക്കിന് ആള്‍ക്കാര്‍ തൊഴില്‍ ചെയ്തുവരുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം പേരും ഈ മേഖലകളിലെ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയത് 1970-ന് ശേഷമാണ് താനും. അതോടെയാണ് മുന്‍പു സൂചിപ്പിച്ചിരുന്നതുപോലെ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 1971-ല്‍ 62 ലക്ഷമായിരുന്നത് 2001 ആയപ്പോഴേക്കും 102 ലക്ഷമായി ഉയര്‍ന്നത്. അങ്ങനെ എങ്കില്‍ തൊഴിലില്ലായ്മ രൂക്ഷമെന്നു പറയുന്നത് അപ്പാടെ ശരിയായിരിക്കുകയില്ല. പിന്നെ, എങ്ങനെയാണ് തൊഴില്‍ അന്വേഷകരുടെ എണ്ണം വളരെകൂടിയിരിക്കുന്നത്?

മുന്‍കാലങ്ങളില്‍ ഗത്യന്തരമില്ലാതിരുന്ന സാഹചര്യത്തില്‍, വളരെയധികം ആള്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ കുമിഞ്ഞുകൂടിയിരുന്നതുപോലെത്തന്നെയാണ്, ഇന്ന് വളരെയേറെ ആളുകള്‍ ഗതാഗതം, വാണിജ്യം, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നത്. ഇതിനേക്കാള്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിച്ചാല്‍ അങ്ങോട്ട് ചേക്കേറുവാന്‍ കാത്തിരിക്കുന്നവരാണ് ഇവരില്‍ ഏറിയ പങ്കും. അന്യരാജ്യങ്ങളില്‍ തൊഴിലിനുപോകാന്‍ കേരളത്തിലെ തൊഴിലന്വേഷകരില്‍ പലരും അതീവ താത്പര്യമുള്ളവരുമാണ്. തന്മൂലമാണ് തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും തൊഴിലന്വേഷകരുടെ എണ്ണം ഏറേ വര്‍ധിച്ചിരിക്കുന്നത്. വാസ്തവത്തില്‍ അവരില്‍ നല്ലപങ്കും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലന്വേഷകര്‍ മാത്രമാണെന്ന് പറയുന്നതായിരിക്കും ശരി. അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മയെ വിസ്മരിക്കുന്നില്ല. അവരിലും ഭൂരിപക്ഷവും അന്യനാടുകളില്‍ കുടിയേറാന്‍ വെമ്പല്‍ കൊള്ളുന്ന തൊഴിലന്വേഷകര്‍ തന്നെയാണ്.

ഇന്ന് കൈവരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ച പ്രവാസിപ്പണത്തിന്റെ പിന്‍ബലത്തില്‍ സേവനമേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. അത് സ്ഥായിയല്ല, സ്ഥായിയായ വളര്‍ച്ച കൈവരിക്കണമെങ്കില്‍, അടിസ്ഥാന മേഖലകളായ കൃഷിയും വ്യവസായവും കൂടി വളരേണ്ടിയിരിക്കുന്നു. അത് സാധ്യമാകണമെങ്കില്‍ കൂടുതല്‍ മുതല്‍മുടക്കണം. അതിനാവശ്യമായ നിക്ഷേപ സൗഹാര്‍ദാന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കേണ്ടതാകട്ടെ രാഷ്ട്രീയപ്പാര്‍ട്ടികളും. അതിനു അവര്‍ തയ്യാറാവുമോ എന്നതു ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ചെളിപുരളുന്ന ഒരു തൊഴിലായിരിക്കുന്നതുകൊണ്ടാണല്ലോ ചെറുപ്പക്കാര്‍ കൃഷിയെ അവഗണിച്ചിരിക്കുന്നത്. എന്നാല്‍ഷ ഇന്ന് യന്ത്രസഹായത്തോടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പലതും നടത്താനുള്ള സാധ്യത തെളിഞ്ഞുവന്നിട്ടുണ്ട്. അതോടെ കാര്‍ഷികരംഗത്ത് തൊഴില്‍ ചെയ്യുന്നവരുടെ മാന്യത ഉറപ്പുവരുത്താനും സാധിക്കും. ഇക്കാര്യത്തില്‍ ഇന്ന് വിജയകരമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സംഘടിപ്പിക്കുന്നത് അഭിലഷണീയമായിരിക്കും. കുടുംബശ്രീയുടെ വിജയരഹസ്യം അടങ്ങിയിരിക്കുന്നത് ജോലിക്കാരെ തനി കൂലിക്കാരാണെന്ന രീതിയില്‍ കാണുന്നതിലുപരി അതില്‍ പങ്കാളിത്തമുള്ള ജീവനക്കാരെന്ന നിലയില്‍ സേവനങ്ങളെ ഉപയോഗപ്പെടുത്തുന്നതിലൂടെയാണ്. വിജയകരമായി പ്രവര്‍ത്തിക്കുന്ന റബ്ബറുത്പാദക സംഘങ്ങളും ഏതാണ്ടിതേ രീതിയാണ് അനുവര്‍ത്തിച്ചുവരുന്നത്. തെങ്ങുകൃഷിക്കും ഇതുപോലുള്ള സഹകരണസംഘങ്ങള്‍ രൂപവത്കരിച്ച് അതിനെ സമുദ്ധരിക്കാന്‍ നാളികേരബോര്‍ഡും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏതാണ്ടതുപോലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും സംഘങ്ങള്‍ രൂപവത്കരിച്ച് അവയിലൂടെ യന്ത്രവത്കൃത കാര്‍ഷികരീതി നടപ്പാക്കുകയാണെങ്കില്‍ കൃഷിയെ ഒരു പരിധിവരെ എങ്കിലും സമുദ്ധരിക്കാന്‍ സാധിക്കും. അതോടെ തൊഴിലന്വേഷകരുടെ സേവനവും കൃഷിയുടെ പുനരുദ്ധാരണവും ഒരേ സമയത്ത് ഉറപ്പുവരുത്തുന്നതിന് സാധിക്കുകയും ചെയ്യും.കാര്‍ഷിക മേഖലയില്‍  ശാസ്ത്ര  സാങ്കേതിക  വിദ്യയുടെ  നേട്ടങ്ങള്‍  പ്രയോജന പെടുത്താന്‍  നമുക്ക്  ഇതുവരെ  കഴിഞ്ഞിട്ടില്ല . അനതി വിദൂരഭാവിയില്‍  ഒരു  ഹൈടെക്‌  തൊഴിലാളി  സമൂഹം  നാട്ടില്‍  ഉണ്ടാകും .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: